നല്ല രീതിയിൽ ചികിത്സ ആഗ്രഹിക്കുന്നവർ സർക്കാർ മെഡിക്കൽ കോളജുകളിൽ എത്തുന്നു മുഖ്യമന്ത്രി
കളമശേരി: നല്ല രീതിയിൽ ചികിത്സ ആഗ്രഹിക്കുന്ന പാവപ്പെട്ടവരും പണക്കാരും ഒക്കെ സർക്കാർ മെഡിക്കൽ കോളേജിൽ എത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ കാത്ത് ലാബ് ഉദ്ഘാടനവും മാതൃശിശു, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സമുച്ചയം ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഹൃദയ സംബന്ധമായ പല ചികിത്സകളും വളരെ ചെറിയ നിരക്കിൽ ചെയ്യാനാവും.
ഇത് നാട്ടുകാർക്ക് പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് വലിയ ഉപകാരമാവും. ഇതോടെ ചുറ്റുവട്ടത്തുള്ള ആശുപത്രികളും അവരുടെ നിരക്കുകൾ കുറയ്ക്കേണ്ടിവരും ഈ മെഡിക്കൽ കോളേജിൽ വലിയതോതിൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിനു മുന്നോടിയായി ആണ് 285 കോടി രൂപ ചെലവഴിച്ച് സൂപ്പർ സ്പെഷ്യാലിറ്റി സമുച്ചയം നിർമ്മിക്കുന്നത്. 2020ൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. ഏതൊരു സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയോടും കിടപിടിക്കുന്ന സൗകര്യം ഇവിടെ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.കെ.ഷൈലജ അധ്യക്ഷയായി. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.കെ.ശ്രീകല എന്നിവർ സംസാരിച്ചു.
പ്രൊഫ.കെ. വി.തോമസ് എം.പി, എം.എൽ.എ മാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, പി.ടി.തോമസ്, ഹൈബി ഈഡൻ, അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനൽ, കളമശേരി നഗരസഭ ചെയർപേഴ്സൺ റുക്കിയ ജമാൽ, മുൻ എം.പി പി.രാജീവ്, പ്രൊഫ.എം.കെ.സാനു, സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.പീറ്റർ വാഴയിൽ, ഡപ്യൂട്ടി സൂപ്രണ്ടു് ഡോ.ഗീത നായർ, ആർ.എം.ഒ ഡോ.ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.