പൊതുപരിപാടികളിൽ സജീവം: വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യം റദ്ദാക്കണം, മുഖ്യമന്ത്രിക്ക് പരാതി
കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ ജാമ്യത്തിലിറങ്ങിയ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പരാതി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി ലഭിച്ചിട്ടുള്ളത്. വിജിലൻസ് കേസിലെ ഹർജിക്കാരൻ ഗിരീഷ് ബാബുവാണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിട്ടുള്ളത്.
ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് പാലാരിവട്ടം അഴിമതിക്കേസില്‍ ജാമ്യം നേടിയ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതി. ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി എടുക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച പരാതിയിലെ ആവശ്യം. ഗുരുതര അസുഖമുണ്ടെന്ന് പറഞ്ഞു ജാമ്യം നേടിയ ഇബ്രാഹിം കുഞ്ഞ് പൊതുപരിപാടിയില്‍ സജീവമാണെന്നാണ് പരാതിയിലെ ആക്ഷേപം.
സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് ഹാജരാക്കി ഇബ്രാഹിം കുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ആർസിസിയിലെ ഡോക്ടർമാരെക്കൊണ്ട് ആരോഗ്യസ്ഥിതി പരിശോധിക്കുകയും വേണം. ജാമ്യം റദ്ദാക്കുന്നതിന് വേണ്ടി ഉടൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചുകൊണ്ടാണ് ഇബ്രാഹിം കുഞ്ഞിന്റെ നീക്കങ്ങൾ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കിയതോടെ കളമശ്ശേരി സീറ്റ് സംബന്ധിച്ച് യുഡിഎഫിനുള്ളിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഈ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ടെങ്കിലും മുസ്ലിം ലീഗ് എതിർപ്പ് അറിയിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണം.
Recommended Video
എന്നാൽ വികെ ഇബ്രാഹിം കുഞ്ഞിനെ മാറ്റിനിർത്തേണ്ടിവരികയാണെങ്കിൽ അഭിഭാഷകനായ മുഹമ്മദ് ഷായുടെ പേരും പാർട്ടി മുന്നോട്ടുവെച്ചിട്ടുണ്ട്. മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഇബ്രാഹിം കുഞ്ഞ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ്.