സിപിഎമ്മിന് പിന്നാലെ കോൺഗ്രസും പ്രതിരോധനത്തിൽ!... വിവാഹത്തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവിന്‍റെ മകൻ അറസ്റ്റിൽ
കൊച്ചി: വിവാഹത്തട്ടിപ്പു കേസിൽ കോൺഗ്രസ് നേതാവിന്‍റെ മകൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ പ്രാദേശിക നേതാവായ നെയ്യാറ്റിൻകര പ്ലാമൂട്ടിക്കര തോട്ടിൻകരയിൽ അനിലിന്‍റെ മകൻ അമലാണ് (32) പാലാരിവട്ടം പൊലീസിന്‍റെ പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയതിനും വിശ്വാസവഞ്ചനയ്ക്കുമാണു കേസ്. എറണാകുളം സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.
നെയ്യാറ്റിൻകര സ്വദേശിയായ യുവതിയുമായുള്ള വിവാഹം നിലനിൽക്കെയാണ് ഇയാൾ രണ്ടാമതും വിവാഹം കഴിച്ചത്. ആദ്യ ബന്ധത്തിൽ കുട്ടിയുണ്ട്. എറണാകുളം സ്വദേശിനി ഭർത്താവിനൊപ്പം തിരുവനന്തപുരത്ത് താമസിക്കുമ്പോഴാണ് അമലുമായി അടുപ്പത്തിലാകുന്നത്. ഈ യുവതിയെ തിരുവനന്തപുരത്തെ ഒരു അമ്പത്തിൽ കൊണ്ടു പോയി താലികെട്ടിയാണു വിവാഹം കഴിച്ചത്. ആദ്യ ബന്ധം വേർപെടുത്താതെ ആയിരുന്നു ഇത്. തുടർന്ന് എറണാകുളം തമ്മനത്തെ ഫ്ലാറ്റിൽ താമസം തുടങ്ങി. ഇതിനിടെ പലപ്പോഴായി 70 ലക്ഷം രൂപയുടെ സ്വർണവും പണവും പലപ്പോഴായി കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു.

ഇതേസമയം എറണാകുളത്തെ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഈ യുവതിയുമായി ഏഴു മാസം മുമ്പു തിരുവനന്തപുരത്തേക്ക് കടന്നപ്പോഴാണു വിവാഹതട്ടിപ്പു പുറത്തായതും "രണ്ടാമത്തെ' ഭാര്യ പൊലീസിൽ പരാതിപ്പെട്ടതും. ഇൻസ്പെക്റ്റർ പി.എസ്.ശ്രീജേഷ്, എസ്ഐ അജയമോഹൻ എന്നിവരുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ നെയ്യാറ്റിൻകരയിലെ വീട്ടിൽ പ്രതിയുടെ ബന്ധുക്കൾ തടഞ്ഞു. പാറശാല പൊലീസ് എത്തിയ ശേഷമാണ് കസ്റ്റഡിയിൽ എടുക്കാനായത്.
മെക്കാനിക്കൽ എൻജിനീയറായ അമൽ കുറച്ചു നാൾ വിദേശത്തായിരുന്നു. ഈ സമയത്താണ് നെയ്യാറ്റിൻകര സ്വദേശിനിയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യ കുടുംബകോടതിയിൽ നൽകിയ കേസ് ഇപ്പോഴും നിലവിലുണ്ട്. പിതാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റും കെപിസിസി വർക്കിങ് പ്രസിഡന്‍റുമാണെന്നാണ് പ്രതി പൊലീസിനോട് അവകാശപ്പെട്ടത്. എന്നാൽ ഒരു പോഷക സംഘടനയുടെ മുൻകാല ജില്ലാ പ്രസിഡന്‍റായിരുന്നുവെന്നും നിലവിൽ പാർട്ടിയിൽ സ്ഥാനങ്ങളില്ലെന്നും തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് അറിയിച്ചു.












Click it and Unblock the Notifications