കളമശ്ശേരിയിൽ കോൺഗ്രസും ലീഗും ഇടഞ്ഞ് തന്നെ: പ്രശ്ന പരിഹാരത്തിന് സംസ്ഥാന നേതൃത്വം, നേതൃയോഗം 27ന്!!
കൊച്ചി: കളമശ്ശേരി നഗരസഭയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് മുന്നോട്ട് പോകാനാണ് സംസ്ഥാന നേതൃത്വം ഒരുങ്ങുന്നത്. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ നേതൃയോഗത്തിലാണ് കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ഈ വിഷയം ചര്‍ച്ച ചെയ്യുക.
കളമശേരി 37ആം വാര്‍ഡിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് യുഡിഎഫിനുള്ളിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. 37ാം വാർഡിൽ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ജമാല്‍ മണക്കാടന്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്ന ആരോപണവുമായി നേരത്തെ തന്നെ മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിലെ ഫലം വന്നപ്പോള്‍ ലീഗ് സ്ഥാനാര്‍ഥി 64 വോട്ടിന് പരാജയപ്പെട്ടതും വിമത സ്ഥാനാര്‍ഥി 200ലേറെ വോട്ട് നേടിയതുമാണ് ലീഗിനെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് ലീഗ് കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ തോല്‍വിക്ക് കാരണം ലീഗിലെ ഗ്രൂപ്പിസമാണെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു. കളമശ്ശേരി നഗരസഭയില്‍ യുഡിഎഫിന് 21 സീറ്റും എല്‍ഡിഎഫിന് 20 സീറ്റുമാണുമാണ് ഉള്ളത്.

നഗരസഭയിൽ ഭരണം നിലനിർത്തുന്നതിൽ മുസ്ലിം ലീഗിന്‍റെ മൂന്ന് സീറ്റ് നിര്‍ണായകമാണ്. മലബാറിന് പുറത്തുള്ള ലീഗിന്‍റെ ഏക സീറ്റാണ് കളമശ്ശേരിയെന്നതും ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വിഷയത്തിൽ കടുത്ത നിലപാടിലേക്ക് പോകേണ്ടെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ തീരുമാനം. ബുധനാഴ്ചയാണ് പുതിയ ഭരണസമിതിയുടെ ആദ്യ കൌണ്‍സില്‍ യോഗം ചേരുന്നത്. എന്നാൽ മുസ്ലിം ലീഗ് ഇടഞ്ഞ് നിന്നാല്‍ പ്രധാന അജണ്ടകളൊന്നും പാസാക്കാൻ കഴിയാതെ വരും. ഈ വിഷയം 27ന് ചേരുന്ന യുഡിഎഫ് ജില്ലാ നേതൃയോഗത്തിലും ചർച്ചയാവും.
മുനിസിപ്പൽ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിലെ സീമ കണ്ണനെ മാറ്റണമെന്ന ആവശ്യമുന്നയിച്ച് മുസ്ലിം ലീഗ് നേരത്തെ രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ കളമശ്ശേരിയിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനാണ് ജമാൽ മണക്കാടൻ, എന്നാൽ 37ാം വാർഡിൽ വിമത സ്ഥാനാർത്ഥിയെ നിർത്തിയിട്ടുള്ളതെങ്കിലും തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള സഹകരണവുമുണ്ടായിട്ടില്ലെന്നും മുസ്ലിം ലീഗ് നേതാക്കൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജമാൽ മണക്കാടനെതിരെ ഈ വിഷയങ്ങൾ ഉന്നയിച്ച് പരാതി നൽകിയെങ്കിലും ഡിസിസി നടപടി സ്വീകരിച്ചില്ലെന്നും പ്രശ്ന പരിഹാരത്തിന് വേണ്ടി ഒരു തരത്തിലുള്ള ശ്രമവും നടത്തിയില്ലെന്നും മുസ്ലിം ലീഗ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications