തെരഞ്ഞെടുപ്പ് കഴിഞ്ഞതും കോൺഗ്രസിൽ തർക്കം തുടങ്ങി; കൊച്ചി മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളെച്ചൊല്ലി തർക്കം രൂക്ഷം, രാജിവെക്കില്ലെന്ന് കൊച്ചി മേയർ
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കൊച്ചി മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളെച്ചൊല്ലി എറണാകുളം ഡിസിസിയിൽ തർക്കം രൂക്ഷം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലിനോട് ഡിസിസി രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കൊച്ചി മേയര്‍ സ്ഥാനത്തു നിന്നും സൗമിനി ജയിനെ മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരേയും പാര്‍ട്ടിയില്‍ വിയോജിപ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലിനോട് രാജി വയ്ക്കാന്‍ ഡിസിസി പ്രസിഡന്റ് ടി. ജെ. വിനോദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡിസിസി നിര്‍ദേശം ഐ ഗ്രൂപ്പ് കാരിയായ ആശ സനില്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ഇതിന്റെ ചുവട് പിടിച്ച് മേയര്‍ സ്ഥാനത്ത് നിന്ന് എ ഗ്രൂപ്പ്കാരിയായ സൗമിനി ജയിനെ നീക്കാനുള്ള സമ്മര്‍ദങ്ങളും ശക്തമായത്.
രണ്ടരവർഷം കാലാവധി പൂർത്തീകരിച്ചതിനെ തുടർന്ന് മാസങ്ങൾക്ക് മുൻപ് മേയർ സ്ഥാനത്ത് നിന്നും സൗമിനി ജയിനിനെ മാറ്റി ഐ ഗ്രൂപ്പ് നോമിനി ഷൈനി മാത്യുവിനെ മേയർ ആക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പകരമായി എ ഗ്രൂപ്പിന് നൽകാനും ചർച്ചകൾ നടന്നിരുന്നു. എന്നാല്‍ ഇരുവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കുന്നത് അംഗീകരിക്കാന്‍ ഒരു വിഭാഗം തയാറായിരുന്നില്ല.
നേതൃമാറ്റം ഉണ്ടായാൽ വരാനിനിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും മികച്ച പ്രവർത്തനങ്ങളാണ് മേയറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കാഴ്ചവയ്ക്കുന്നതുമെന്ന വിലയിരുത്തലുമുണ്ടായിരുന്നു. ഇതേ തുടർന്ന് ജില്ലാ കോൺഗ്രസ് പാർട്ടിയിൽ ഗ്രൂപ്പ് വൈര്യം മറനീക്കി പുറത്തുവന്നിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇടപെട്ടായിരുന്നു പ്രശ്നം അന്ന് ഒരു പരിധിവരെ പരിഹരിച്ചിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും നേതൃമാറ്റ ചർച്ചകൾ സജീവമായിരിക്കുകയാണ്. രണ്ടര വര്‍ഷം കാലാവധി നിശ്ചയിച്ച പദവികളില്‍ മാറ്റം വരുത്തുക മാത്രമാണ് ലക്ഷ്യമെന്ന് ഡിസിസി നേതൃത്വം വിശദീകരണം നല്കുമ്പോഴും പ്രാദേശിക നേതാക്കള്‍ അടക്കമുള്ളവര്‍ ഇതിനെതിരെ ശക്തമായ വിയോജിപ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. കെപിസിസി നേതൃത്വം വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. ണ്ടര വർഷം കഴിയുമ്പോൾ സൗമിനി ജയിനെ മാറ്റി തന്നെ മേയറാക്കാമെന്ന് നേതാക്കൾ വാക്കു തന്നിരുന്നതായി കോർപ്പറേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാത്യൂ വ്യക്തമാക്കിയിട്ടുണ്ട്.
സൗമിനിയെ മേയറാക്കിയ സാഹചര്യത്തിൽ നേതാക്കൾ ഒരു ഉറപ്പ് നൽകിയിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തമ്മിൽ ഇക്കാര്യത്തിൽ ധാരണയാവുകയും ചെയ്തതായും ഷൈനി മാത്യു പ്രതികരിച്ചിരുന്നു. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ച സംബന്ധിച്ച് പാര്‍ട്ടിക്കകത്തും പുറത്തും ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് കൊച്ചി മേയര്‍ സ്ഥാനത്തു നിന്നും സൗമിനി ജെയിനെ മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയർന്നത്. രണ്ടര വര്‍ഷത്തെ പങ്ക് വ്യവസ്ഥയിലായിരുന്നു യുഡിഎഫ് കോര്പ്പറേഷന് ഭരണം ആരംഭിച്ചത്. ധാരണ പ്രകാരം രണ്ടര വര്‍ഷം പൂര്‍ത്തിയായിട്ടും മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ മാറ്റം വരുത്താത്തതിനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് ഡിസിസി പ്രസിഡന്റായതോടെ സ്ഥാനമാറ്റ ചര്‍ച്ചകള്‍ ആരംഭിച്ചിരിന്നുവെങ്കിലും ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കുമെന്ന ഭയത്തെ തുടര്‍ന്ന് തല്‍സ്ഥിതി തുടരാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നായിരുന്നു നടപടികൾ വൈകിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും നേതൃമാറ്റ ചർച്ചകൾ സജീവമായി. മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത് നേതൃമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.