കൊവിഡ് പ്രതിരോധത്തിന് സജ്ജമായി ചികിത്സാ കേന്ദ്രങ്ങൾ: എറണാകുളം ജില്ലയിൽ ഒരുക്കിയത് 8694 കിടക്കകൾ!!
കൊച്ചി: കൊറോണ വൈറസ് ബാധിച്ച കാറ്റഗറി എയിൽപ്പെട്ട രോഗികൾക്കായി കൂടുതൽ കിടക്കകൾ ഒരുക്കുന്നു. ജില്ലയിൽ 141 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലായി 8694 കിടക്കകളാണ് തയ്യാറായിട്ടുള്ളത്. ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായാണ് ഈ 141 കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്. നിലവിൽ 9 എഫ്എൽടിസി കളിൽ മാത്രമാണ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിൽ തൃക്കാക്കര കരുണാലയം, ചുണങ്ങംവേലി എസ്. ഡി കോൺവെന്റ, സമരിറ്റൻ എന്നിവ അന്തേവാസികൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എഫ്എൽടിസികൾ ആക്കി മാറ്റിയിട്ടുള്ളവയാണ്.
കോഴിക്കോട് ജനറല്‍ ആശുപത്രി കോവിഡ് സ്പെഷ്യല്‍ ചികിത്സാകേന്ദ്രം, ഐസിയുവും സ്ട്രോക്ക് യൂണിറ്റും സജ്ജം
കരുണാലയത്തിൽ 42 പേരെ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 40 പേരാണ് ഇവിടെ ഇപ്പോൾ ചികിത്സയിലുള്ളത്. ചുണങ്ങംവേലി എസ്.ഡി കോൺവെന്റിൽ 32 പേർക്കുള്ള സൗകര്യമാണുള്ളത്. 11 പേരാണ് ഇവിടെ ഇപ്പോൾ ചികിത്സയിൽ ഉള്ളത്. സമരിറ്റനിൽ 50 പേർക്കുള്ള സൗകര്യമുണ്ട്. ഇവിടെ ചികിത്സയിലുള്ളത് 37 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. ഈ കേന്ദ്രങ്ങൾക്ക് പുറമെ അങ്കമാലി അഡ്ലക്സ്, സിയാൽ കൺവെൻഷൻ സെന്റർ, കളമശേരി രാജഗിരി, കീഴ്മാട് മോഡൽ റെസിഡെൻഷ്യൽ സ്കൂൾ, കളമശ്ശേരി നുവാൽസ്, പെരുമ്പാവൂർ ഇഎംഎസ് ടൗൺ ഹാൾ തുടങ്ങിയ സ്ഥലങ്ങളിൽ എഫ്എൽടിസികൾ പ്രവർത്തിക്കുന്നുണ്ട്.
അഡ്ലക്സിൽ 300 പേർക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 132 പേരാണ് ഇവിടെ ചികിത്സയിൽ ഉള്ളത്. സിയാലിലെ ആകെയുള്ള 250കിടക്കകളിൽ 145 ൽ രോഗികൾ ഉണ്ട്. നുവാൽസിൽ 150 പേർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. 135 പേരാണ് ചികിത്സക്കായി ഇവിടുള്ളത്. 158 പേർക്ക് സൗകര്യമുള്ള രാജഗിരിയിൽ 20 പേരും 100 പേർക്ക് സൗകര്യമുള്ള കീഴ്മാട് എം. ആർ. എസിൽ ആറ് പേരും ചികിത്സയിലുണ്ട്. 85 പേർക്ക് സൗകര്യമുള്ള പെരുമ്പാവൂർ ഇ. എം. എസ് ഹാളിൽ 53 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഈ 9 കേന്ദ്രങ്ങളിൽ ആകെ 1167 കിടക്കകൾ ആണുള്ളത്. 604 പേർക്ക് കൂടിയുള്ള ചികിത്സ സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ഉണ്ട്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരും നിസാര ലക്ഷണങ്ങൾ ഉള്ളവരുമാണ് കാറ്റഗറി എ വിഭാഗത്തിൽപ്പെടുന്നത്. ജില്ലയിൽ ഇന്ന് 59 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി (33)നും തമിഴ്നാട് സ്വദേശികളായ 20 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 28 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.