മെട്രോയില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്ത് യുവമിഥുനങ്ങള്‍: കയ്യും കാലും പിടിച്ച് രക്ഷപ്പെട്ടു
കൊച്ചി: അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള മെട്രൊ റെയ്ൽവേ സ്റ്റേഷനിൽ ടിക്കറ്റെടുക്കാതെ കടന്നുകൂടിയ യുവ മിഥുനങ്ങൾ ആലുവ മുതൽ കലൂർ സ്റ്റേഡിയം സ്റ്റേഷൻ വരെ ട്രെയ്നിൽ സഞ്ചരിച്ചു കെഎംഎൽആർ അധികൃതരെ ഞെട്ടിപ്പിച്ചു. ടിക്കറ്റില്ലാതെ പിടിയിലായപ്പോൾ കയ്യുംകാലും പിടിച്ചു പിഴയൊടുക്കാതെ രക്ഷപ്പെടുകയും ചെയ്തു. 2017 ജൂണിൽ കൊച്ചി മെട്രൊ സർവീസ് തുടങ്ങിയ ശേഷം ഇതാദ്യമായിട്ടാണു ടിക്കറ്റില്ലാതെ പ്ലാറ്റ്ഫോമിലും ട്രെയ്നിലും അനധികൃതമായി യാത്ര ചെയ്യുന്നത.

ആലുവ മെട്രോയില്‍
ജനുവരി 10നു പകലായിരുന്നു സംഭവം. ഫോർട്ട് കൊച്ചി സ്വദേശികളായ യുവാവും യുവതിയും ടിക്കറ്റെടുക്കാതെ ആലുവ മെട്രൊ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഇവിടെ നിന്നും മെട്രൊ ട്രെയ്നിൽ കയറിയ ഇരുവരും മൂന്നരയോടെ കലൂർ സ്റ്റേഡിയം സ്റ്റേഷനിലിറങ്ങി. ടിക്കറ്റില്ലാതെ പ്ലാറ്റ്ഫോമിൽ കയറിയെങ്കിലും കലൂർ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചില്ല. പ്ലാറ്റ്ഫോമിനകത്ത് കുടുങ്ങിപ്പോയ ഇരുവരും പുറത്തു കടക്കാൻ സ്റ്റേഷന്‍റെ സുരക്ഷാച്ചുമതലയുള്ള സ്വകാര്യ ഏജൻസിയുടെ ജീവനക്കാരെ സമീപിച്ചപ്പോഴാണു കെഎംഎൽആർ അധികൃതർ വിവരമറിഞ്ഞത്. ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ 500 രൂപയാണു പിഴ ഒടുക്കേണ്ടത്. ഇതിനുള്ള കാശില്ലെന്ന് ഇരുവരും അറിയിച്ചതോടെ അധികൃതർ കുഴങ്ങി. ഏതെങ്കിലും സ്റ്റേഷനിലേക്ക് ടിക്കറ്റെടുത്തു കയറുന്ന യാത്രക്കാർക്കു കൂടുതൽ നിരക്കുള്ള മറ്റേതെങ്കിലും സ്റ്റേഷനിൽ ഇറങ്ങണമെന്നു തോന്നിയാൽ ആ സ്റ്റേഷനിൽ എത്തുമ്പോൾ അധിക നിരക്ക് ഒടുക്കാനുള്ള എക്സസ് വ്യവസ്ഥ പ്രകാരം ടിക്കറ്റ് എടുക്കാൻ ഇരുവരും സമ്മതിച്ചതോടെ പ്രശ്നം പരിഹരിച്ചു. ഇതുപ്രകാരം ആലുവയിൽ നിന്നും മഹാരാജാസ് വരെയുള്ള നിരക്ക് ഒടുക്കി ടിക്കറ്റെടുത്താണ് ഇരുവരും പ്ലാറ്റ്ഫോമിൽ നിന്നും പുറത്തിറങ്ങിയത്. കൊച്ചി മെട്രൊ പൊലീസും എത്തിയിരുന്നു.

ഓട്ടോമാറ്റിക് ഫെയർ കലക്റ്റർ (എഎഫ്സി) മറികടന്നു
അനധികൃതമായി ഒരു ഈച്ചയ്ക്കു പോലും മെട്രൊ സ്റ്റേഷനിൽ കടക്കാൻ സാധിക്കില്ലെന്ന കൊച്ചി മെട്രൊ അധികൃതരുടെ അവകാശവാദമാണു പൊളിഞ്ഞത്. സുരക്ഷാ വീഴ്ചയാണു സംഭവിച്ചതെന്നു മെട്രൊ പൊലീസ് സൂചിപ്പിച്ചു. പ്ലാറ്റ്ഫോമിൽ പ്രവേശിക്കണമെങ്കിൽ യാത്രക്കാരൻ ഓട്ടോമാറ്റിക് ഫെയർ കലക്റ്ററിൽ (എഎഫ്സി) ടിക്കറ്റ് കാണിക്കണം. ടിക്കറ്റിലെ ക്യുആർ കോഡ് എഎഫ്സിയിലെ സെൻസർ റീഡ് ചെയ്താൽ മാത്രമേ പ്ലാറ്റ്ഫോമിലേക്കുള്ള കവാടം തുറന്നു യാത്രക്കാരന് അകത്തു കടക്കാൻ സാധിക്കു. പ്ലാറ്റ്ഫോമിൽ നിന്നു പുറത്തിറണമെങ്കിലും ഇതേ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ ത്രിതല സുരക്ഷാ പരിശോധനയും മെട്രൊ സ്റ്റേഷനുകളിലുണ്ട്. ആദ്യം ലഗേജുകൾ സ്ക്രീൻ ചെയ്യും. അടുത്തതായി ഡോർ ഫ്രെയ്മിഡ് മെറ്റൽ ഡിറ്റേക്റ്റർ(ഡിഎഫ്എംഡി) കൂടി കടന്നു പോകണം. മൂന്നാമതായി ദേഹ പരിശോധനയ്ക്കും (ഫ്രിസ്കിങ്) വിധേയമാകണം.

യുവാവും യുവതിയും എങ്ങനെ മറികടന്നു ?
ടിക്കറ്റില്ലാതെ യുവതിയും യുവാവും എങ്ങനെയാണു പ്ലാറ്റ്ഫോമിൽ പ്രവേശിച്ചതെന്നതു കെഎംഎൽആർ അധികൃതരെ കുഴയ്ക്കുന്നു. ക്യൂആർ കോഡ് റീഡ് ചെയ്താൽ മാത്രമേ യന്ത്ര വാതിൽ യാത്രക്കാർക്കു മുന്നിൽ തുറക്കു. ആലുവ പോലെ വളരെ തിരക്കുള്ള റെയ്ൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ ഒന്നിനു പിറകേ ഒന്നായി കയറുമ്പോൾ ഇത്തരം വീഴ്ചകൾക്കു സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു. യാത്രക്കാരനു കടന്നു പോകാൻ തുറക്കുന്ന ഗേറ്റ് അടയാൻ ചിലപ്പോൾ ഏതാനും നിമിഷങ്ങൾ എടുക്കും. ഇതിനിടെ വേണമെങ്കിൽ ടിക്കറ്റില്ലാതെ മറ്റു യാത്രക്കാർക്ക് അകത്തു കടക്കാനാകും. സമീപമുള്ള സുരക്ഷാ ജീവനക്കാരന്‍റെ ശ്രദ്ധയിൽ ഇതു പെടണമെന്നില്ല. ഓട്ടോമാറ്റിക് ഫെയർ കലക്റ്റർ സംവിധാനം തകരാറിലാകുമ്പോൾ സുരക്ഷാ ജീവനക്കാർ ഗേറ്റ് തുറന്നു കൊടുക്കാറുണ്ട്. ആലുവ, കളമശേരി തുടങ്ങിയ സ്റ്റേഷനുകളിൽ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഈ വർഷം പ്രവർത്തന സജ്ജമാകുന്ന എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളിലും വൻ തിരക്ക് അനുഭവപ്പെടുമെന്നു കണക്കാക്കപ്പെടുന്നു.

ഇതുവരെ പിഴയില്ല!!
മെട്രൊയിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് ഇതുവരെ പിഴ ഈടാക്കേണ്ടി വന്നിട്ടില്ല. 2017ൽ മെട്രൊ സർവീസ് ഉദ്ഘാടനം ചെയ്തു റഗുലർ സർവീസ് തുടങ്ങിയ ദിവസം സൗജന്യ യാത്ര അനുവദിച്ചിരുന്നു. ഒരു കൊല്ലം തികഞ്ഞപ്പോഴും സൗജന്യ യാത്രയ്ക്ക് അവസരം നൽകി. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പ്രളയ കാലത്ത് ഏതാനും ദിവസം മെട്രൊയിൽ സഞ്ചാരം സൗജന്യമായിട്ടായിരുന്നു.












Click it and Unblock the Notifications