കളമശ്ശേരി മെഡിക്കല്‍ കോളേജിൽ കൊവിഡ് രോഗിയുടെ മരണം ഓക്സിജൻ കിട്ടാതെ, നടുക്കുന്ന വെളിപ്പെടുത്തൽ
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജീവനക്കാരുടെ അശ്രദ്ധ മൂലം കൊവിഡ് രോഗി മരിച്ചതായി വെളിപ്പെടുത്തല്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസറുടേതായി പുറത്ത് വന്ന വാട്‌സ്ആപ്പ് ശബ്ദ സന്ദേശത്തിലാണ് നടുക്കുന്ന വെളിപ്പെടുത്തലുളളത്. കൊവിഡ് ഭേദമായി വാര്‍ഡിലേക്ക് മാറ്റാറായ രോഗി മരണപ്പെട്ടത് ജീവനക്കാരുടെ അശ്രദ്ധ കൊണ്ടാണ് എന്നാണ് വെളിപ്പെടുത്തല്‍.
ജീവനക്കാരുടെ ചെറിയ വീഴ്ചകള്‍ കൊണ്ട് പലരുടേയും മരണം സംഭവിച്ചിട്ടുണ്ടെന്നും പുറംലോകം അറിയാത്തത് കൊണ്ടാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത് എന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് എന്നയാള്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയാണെന്നാണ് വിവാദ വെളിപ്പെടുത്തല്‍. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറിക്കിടന്നത് ജീവനക്കാര്‍ ശ്രദ്ധിക്കാത്തതാണ് ഹാരിസിന്റെ മരണ കാരണം എന്നാണ് ഓഡിയോയില്‍ പറയുന്നു.

കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജില്‍ വേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍എംഒ, നഴ്‌സിംഗ് ഓഫീസര്‍, ഹെഡ് നഴ്‌സുമാര്‍ എന്നിവരുടെ യോഗം വിളിച്ചിരുന്നു. യോഗതീരുമാനങ്ങള്‍ ആശുപത്രി ജീവനക്കാരെ അറിയിക്കാനുളള ശബ്ദ സന്ദേശത്തിലാണ് വെളിപ്പെടുത്തലുളളത്. അശ്രദ്ധ കാരണം പല രോഗികള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിന് ഉത്തരവാദികള്‍ ആയവര്‍ രക്ഷപ്പെട്ടത് ഡോക്ടര്‍മാര്‍ അടക്കം സഹകരിച്ചത് കൊണ്ടാണെന്നും പറയുന്നു.
പല രോഗികളുടേയും ഓക്‌സിജന്‍ മാസ്‌കുകള്‍ മാറിക്കിടക്കുന്നതായി ഡോക്ടര്‍മാര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും തങ്ങള്‍ കഷ്ടപ്പെടുന്നത് കൊണ്ടാണ് ഇതൊന്നും വീഴ്ചയായി കണക്കാക്കി ശിക്ഷണ നടപടികളെടുക്കാത്തത് എന്നും ഓഡിയോയില്‍ പറയുന്നു. ഓഡിയോ പുറത്ത് വന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 20ന് മരണപ്പെട്ട ഹാരിസിന്റെ കുടുംബം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സംഭവത്തിൽ നഴ്സിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്തു.
Recommended Video













Click it and Unblock the Notifications