ജൈവ ജീവിതം: പതിനായിരം കറിവേപ്പില തൈകള്‍ നടാനുള്ള സിപിഎം പദ്ധതിക്ക് തുടക്കമായി
കളമശേരി: സിപിഎം കളമശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവ ജീവിതം പദ്ധതിയുടെ ഭാഗമായി പതിനായിരം വീടുകളിൽ കറിവേപ്പില തൈകൾ നടുന്ന പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഡോ. എം ലീലാവതിയുടെ അടുക്കളത്തോട്ടത്തിൽ കറിവേപ്പില തൈ നട്ടുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ദിവസവും ആവശ്യമുള്ള പച്ചക്കറിയിനം എന്ന നിലയിലും വലിയ തോതിൽ കീടനാശിനികൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനാലും ആവശ്യത്തിന് ശുദ്ധമായ കറിവേപ്പില എല്ലാവർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. മലയാളത്തിലെ എക്കാലത്തെയും വലിയ സാഹിത്യകാരിയായ ലീലാവതി ടീച്ചറുടെ വീട്ടിൽ നിന്ന് ഇതിന് തുടക്കമിടുന്നതിൽ സന്തോഷമുണ്ടെന്ന് പി രാജീവ് പറഞ്ഞു.
രജീഷ് രാമചന്ദ്രന്റെ ഇടക്കവാദനത്തിന്റെ അകമ്പടിയോടെ ഡോ. ലീലാവതിയും പി രാജീവും ചേർന്നാണ് തൈ നട്ടത്. ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ സ്വാഗതം ആശംസിച്ചു. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ കളമശേരി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി ഷാജി, നഗരസഭ കൗൺസിലർ ബിനി, മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ രവീന്ദ്രൻ പിള്ള, വർഗ്ഗ ബഹുജന സംഘടനാ നേതാക്കൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
തൃക്കാക്കര,കളമശേരി, ഏലൂർ നഗരസഭകളിലായി പതിനായിരം വീടുകളിൽ പാർടി ബ്രാഞ്ചുകൾ മുഖേനയാണ് തൈകൾ നട്ട് കൊടുക്കുക. വീട്ടുകാർ ഇത് സംരക്ഷിച്ച് വളർത്തണം. ഏരിയയിലെ എല്ലാ വീടുകളിലേക്കും ജൈവപച്ചക്കറി കൃഷി എത്തിക്കുകയും പച്ചക്കറിയിൽ സ്വയം പര്യാപ്തത നേടുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത ഘട്ടങ്ങളിലായി എല്ലാ വീടുകളിലും പച്ചമുളകിന്റെയും ഇഞ്ചിയുടെയും തൈകളും എത്തിച്ച് നട്ടു കൊടുക്കും.