വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപിന്റെ മറവില്‍ പണപ്പിരിവ്; സംഭാവന വിനിയോഗിച്ച് കരുണാലയം അന്തേവാസികള്‍ക്ക് ബൂട്ടുകള്‍ വാങ്ങിയെന്ന് സിപിഎം കൗണ്‍സിലര്‍
കാക്കനാട്: വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപിലെ ചെലവിലേക്കായി സ്വന്തം അക്കൗണ്ടില്‍ വിദേശത്ത് നി്ന്ന് സ്വീകരിച്ച പണം പൂര്‍ണമായും തൃക്കാക്കരയിലെ കരുണാലയം അന്തേവാസികള്‍ക്കായി ചെലവഴിച്ചതായി സിപിഎം കൗണ്‍സിലറുടെ മൊഴി. വിദേശത്തെ രണ്ട് സുഹൃത്തുക്കള്‍ നല്‍കിയ പണം കരുണായത്തിലെ 140 അന്തേവാസികള്‍ക്ക് ബൂട്ടുകള്‍ വാങ്ങാന്‍ ചെലവിട്ടതിന്റെ ബില്ല് സഹിതം നല്‍കിയാണ് സിപിഎം തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ സി.എ.നിഷാദ് തൃക്കാക്കര സ്റ്റേഷനില്‍ ഹാജരായി അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയത്. സ്വന്തം അക്കൗണ്ടില്‍ ദുരിതാശ്വാസ ഫണ്ട് സ്വീകരിച്ച കൗണ്‍സിലറുടെ നടപടി വിവാദത്തിന് ഇടയാക്കിയിരുന്നു.
വ്യാഴരാശി മാറ്റം നിങ്ങള്‍ക്ക് എങ്ങനെ?
കരുണാലയം റിലീഫ് ക്യാംപ് എന്ന പേരില്‍ വാര്‍ട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വേണ്ടി സ്വന്തം ബാങ്ക് അകൗണ്ടില്‍ പിരിവ് നടത്തിയ കൗണ്‍സിലര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.എം.മാഹിന്‍കുട്ടി മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലിസ് കമീഷണറുടെ നിര്‍ദേശ പ്രകാരമാണ് തെളിവെടുപ്പ് തുടങ്ങിയത്. സ്വാകാര്യ ബാങ്കുകളില്‍ ഉള്‍പ്പെടെ അഞ്ച് അക്കൗണ്ടുകളുള്ള കൗണ്‍സിലര്‍ ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടിലാണ് വിദേത്തെ സുഹൃത്തുക്കളില്‍ നിന്ന് പണം സ്വീകരിച്ചത്. സുഹൃത്തുക്കള്‍ നല്‍കിയ പണം അന്ന് തന്നെ പിന്‍വലിച്ച് കരുണാലയം അന്തേവാസികള്‍ക്ക് ബൂട്ടുകള്‍ വാങ്ങാന്‍ ചെലവിട്ടെന്നാണ് കൗണ്‍സിലറുടെ വിശദീകരണം. വെറും 15,000 രൂപ സ്വീകിച്ചെങ്കിലും കരുണാലയം അന്തേവാസികള്‍ക്കായി 80,000 ചെലവിട്ടതായും കൗണ്‍സിലര്‍ മൊഴി നല്‍കി.
പരാതിക്കാരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം റവന്യു വകുപ്പിനെ ചുമതപ്പെടുത്തിയിരിക്കുകയാണ്. നിവര്‍ന്ന്് നില്‍ക്കാന്‍ പോലും വയ്യാതെ അവശരായ കരുണാലയത്തിലെ അന്തേവാസികള്‍ക്ക് മുട്ട് വരെ നീളമുള്ള ബുട്ടുകള്‍ വാങ്ങി നല്‍കി കൗണ്‍സിലറുടെ മൊഴി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് പരാതിക്കാരന്റെ മൊഴി. അതെസമയം ബൂട്ടുകള്‍ മാത്രമല്ല, ക്യാംപിലെ അന്തേവാസികള്‍ക്കായി ഭക്ഷണവും മരുന്നും ബാക്കി പണം അന്തേവാസികള്‍ക്ക് വീതിച്ച് നല്‍കിയെന്നും കൗണ്‍സിലര്‍ മൊഴി നല്‍കി. എന്നാല്‍ സ്വന്തം പേരില്‍ അഞ്ച് അക്കൗണ്ടുകളുള്ള കൗസിലറുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളും പരിശോധിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഓഗസ്റ്റ് 19ന് കരുണാലയം റിലീഫ് ക്യാംപ് എന്ന പേരില്‍ വാര്‍ട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ടില്‍ പിരിവ് നടത്തിയെന്നാണ് കൗണ്‍സിലര്‍ക്കെതിരേ ഗുരുതര ആരോപണം. കരുണായലയം സിസ്റ്റര്‍ സുപ്പീരിയര്‍ ആന്‍സിയില്‍ നിന്നും പൊലിസ് മൊഴിയെടുത്തു. വാഴക്കാല വില്ലേജ് ഓഫിസറില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം സിറ്റി പൊലിസ് കമീഷണര്‍ക്ക്് പൊലിസ് റിപ്പോര്‍ട്ട് നല്‍കും. കരുണാലയം ക്യാംപിന് വില്ലേജ് ഓഫിസറുടെ അനുമതിയുണ്ടോയെന്നാണ് പൊലിസ് പ്രധാനമായും പരിശോധിക്കുക. അടിയന്തര ഘട്ടങ്ങളില്‍ ഭക്ഷണം, മരുന്ന്, വസ്ത്രം ഉള്‍പ്പെടെ സ്വീകരിക്കാന്‍ വകുപ്പുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പണം സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആര്‍ക്കും അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശത്തിന് വിരുദ്ധമായി സ്വന്തം അക്കൗണ്ടില്‍ ദുരിതാശ്വാസ ക്യാംപിന്റെ മറവില്‍ പണം സ്വീകരിച്ച കൗണ്‍സിലറുടെ നടപടി വന്‍ വിവാദത്തിന് ഇടയാക്കി.