എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം:ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍അധികം കൂട്ടം കൂടരുതെന്ന്
കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ് 144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിട്ടുള്ളത്.
കൊല്ലത്ത് ആയിരത്തിലേക്ക് അടുത്ത് പ്രതിദിന കൊവിഡ് കേസുകൾ, 881 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കുകയുള്ളൂ. സാംസ്കാരിക പരിപാടികള്‍, ഗവണ്‍മെൻറ് നടത്തുന്ന പൊതു പരിപാടികള്‍, രാഷ്ട്രീയ, മത ചടങ്ങുകള്‍, തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറൻറുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദി ചെയിൻ നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ പാടുള്ളു.
ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍അധികം കൂട്ടം കൂടാൻ പാടില്ല. കൊച്ചി കോര്‍പ്പറേഷനിലെയും, തൃക്കാക്കര, ഏലൂര്‍, മരട്, കോതമംഗലം, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, കളമശ്ശേരി മുൻസിപ്പാലിറ്റികളിലെയും വെങ്ങോല, രായമംഗലം, എടത്തല, പായിപ്ര, വടക്കേക്കര, കടുങ്ങല്ലൂര്‍, കുന്നത്തുനാട്, അയ്യമ്പുഴ, ചിറ്റാറ്റുകര, ചെല്ലാനം, മാറാടി, ഞാറക്കല്‍, ചേരാനെല്ലൂർ, വരാപ്പെട്ടി, ഉദയംപേരൂര്‍, ശ്രീമൂലനഗരം, കരുമാലൂര്‍, കോട്ടുവള്ളി, ചേന്ദമംഗലം, കുമ്പളങ്ങി, വാഴക്കുളം, കിഴക്കമ്പലം, നെല്ലിക്കുഴി, ആലങ്ങാട്, കീഴ്മാട്, ഏഴിക്കര, മൂക്കന്നൂര്‍, മുടക്കുഴ, ചെങ്ങമനാട്, കടമക്കുടി, മഴുവന്നൂര്‍, നെടുമ്പാശ്ശേരി, വടവുകോട്-പുത്തൻകുരിശ്, ചൂര്‍ണിക്കര, കാലടി, കൂവപ്പടി, കുമ്പളം, കുന്നുകര, വരാപ്പുഴ, തുറവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പൊതു സ്ഥലങ്ങള്‍, ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവ അണുനശീകരണം നടത്തുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണസ്ഥപന സെക്രട്ടറിമാര്‍ ഉറപ്പ വരുത്തണം.
ജില്ലയിലെ 40 ഗ്രാമപഞ്ചായത്തുകളിലും ഏഴ് മുൻസിപ്പാലിറ്റികളിലും കോര്പ്പറേഷൻ പരിധിയിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദിവസേന രേഖപ്പെടുത്തുന്നത്. മരണസംഖ്യ നിയന്ത്രിക്കാനും രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. ജില്ലയിൽ ഇന്ന് 1042 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 30 സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ- 851, ഉറവിടമറിയാത്തവർ - 147, 11 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഐ എൻ എച്ച് എസിൽ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.