കൊച്ചി മരടിൽ ചുമരിടിഞ്ഞ് വീട് നിലംപൊത്താറായ നിലയിൽ, പേടിച്ച് വിറച്ച് സഹോദരങ്ങൾ!!
നെട്ടൂർ: മഴയിൽ വെള്ളക്കെട്ടിലായ വീടിന്റെ ചുമരിടിഞ്ഞ് വീണു. ഏതുനിമിഷവും വീട് നിലംപൊത്താവുന്ന അപകടാവസ്ഥയിൽ ആയിട്ടും പുതുക്കി പണിയാനുള്ള നിവൃത്തികേടുമൂലം ആ വീട്ടിൽ തന്നെ കഴിയുകയാണ് നെട്ടൂരിലെ സഹോദരി സഹോദരർ. മരട് നഗരസഭ 33 -ാം ഡിവിഷനിൽ നെട്ടൂർ നികർത്തിൽ വീട്ടിൽ ബൈജു (43), സഹോദരി രാധ (45) എന്നിവരാണ് അപകടാവസ്ഥയിലായ വീട്ടിൽ കഴിയുന്നത്.
ദിവസങ്ങളായി പെയ്യുന്ന തുടർച്ചയായ മഴയിലും വെള്ളക്കെട്ടിലും ഒരാഴ്ച മുമ്പാണ് അടുക്കളയുടെ ചുമരും, പുറകുവശത്തെ ചുമരും ഇടിഞ്ഞു വീണത്. മറ്റു വശങ്ങളിലെ ചുമരുകൾ ഏതു നിമിഷവും വീഴാവുന്ന തരത്തിൽ തെന്നിമാറിയ അവസ്ഥയിലാണ്. അടുക്കളയ്ക്ക് മറയായുള്ളത് ഇപ്പോൾ പ്ലാസ്റ്റിക് ഷീറ്റാണ്. ചോർന്നൊലിക്കുന്ന ഓടിട്ട വീടിനു മുകളിൽ പഴയ വലിയ ഫ്ലക്സ് വലിച്ചു കെട്ടിയാണ് ചോർച്ച അടച്ചിട്ടുള്ളത്. വീട് അടച്ചു പൂട്ടാനും സാധിക്കാതെയായി. വളർത്തുനായ മാത്രമാണ് ഇപ്പോൾ ആകെയുള്ള സുരക്ഷിതത്വം. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വീടിനു സമീപത്തെ പറമ്പിലെ വലിയ പൊങ്ങല്യം മരം വീടിനു മുൻപിലേക്ക് മറിഞ്ഞു വീണിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് വീടിനു മുകളിലേക്ക് വീഴാതിരുന്നത്.
ഇവരുടെ പിതാവ് കർണ്ണൻ (കരുണാകരൻ) മരിച്ചതും ചുമരിടിഞ്ഞു വീണാണ്. വർഷങ്ങൾക്കു മുൻപ് പൊട്ടിപ്പൊളിഞ്ഞു കിടന്ന പഴയൊരു വീട് ഉടമസ്ഥരുടെ നിർദ്ദേശപ്രകാരം പൊളിച്ചു മാറ്റുമ്പോൾ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീഴുകയായിരുന്നു. അമ്മ അസുഖബാധിയയായി മരിച്ചു. ആറു മക്കളിൽ രണ്ടു സഹോദരൻമാരും രണ്ടു സഹോദരിമാരും വിവാഹത്തെ തുടർന്ന് മറ്റുള്ളിടങ്ങളിലേക്ക് താമസം മാറി. അവിവാഹിതരായ ബൈജുവും രാധയും മാത്രമാണ് ഇപ്പോൾ ഈ വീട്ടിൽ താമസിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് അന്തരിച്ച ഇവരുടെ അമ്മ മേനകയുടെ പേരിലാണ് വീടും സ്ഥലവും. മറ്റു സഹോദരി സഹോദരങ്ങൾ വീടും സ്ഥലവും ഇവർക്ക് കൈകാര്യം ചെയ്യാൻ അനുവാദം കൊടുക്കുകയോ ഇവരുടെ പേരിലേക്ക് മാറ്റുകയോ ചെയ്താൽ മാത്രമേ ഇവരുടെ പേരിൽ സർക്കാർ സഹായങ്ങൾ നേടിക്കൊടുക്കുവാൻ സാധിക്കുകയുള്ളു. അതിന് കാലതാമസവും നേരിടും. നാട്ടുകാരുടേയും മറ്റ് ഫ്ലാറ്റ് നിർമ്മാതാക്കളുടേയും സഹായ സഹകരണത്തോടെ വീട് പുതുക്കി നൽകുകയോ, പുതിയ വീട് വെച്ചു കൊടുക്കുകയോ ചെയ്യാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയെ മാർഗ്ഗമുള്ളുവെന്ന് ഡിവിഷൻ കൗൺസിലർ ദിഷാ പ്രതാപൻ പറഞ്ഞു.