എറണാകുളം തെരഞ്ഞെടുപ്പ് ചൂടിൽ... ഇടത് വലത് മുന്നണികൾ അരയും തലയും മുറുക്കി, ആവേശത്തിൽ അണികൾ
കൊച്ചി: വാശിയേറിയ മത്സരം പ്രതീക്ഷിക്കുന്ന എറണാകുളം തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ മികച്ച സ്ഥാനാർഥികളെ അങ്കത്തിനിറക്കിയതോടെ വാശിയേറിയ പോരാട്ടമാണ് മണ്ഡലത്തിൽ ഇരു മുന്നണികളുടെയും സ്ഥാനാർഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ മണ്ഡലമെങ്ങും തെരഞ്ഞെടുപ്പ് ലഹരിയിലായി. ആദ്യഘട്ട പ്രചാരണങ്ങളില്‍ എൽഡിഎഫ് സ്ഥാനാർഥി പി. രാജീവ് നേരിയ മേല്‍ക്കൈ നേടിയെങ്കിലും യുവ എംഎല്‍എ ഹൈബി ഈഡന്റെ സ്ഥാനാർഥിത്വത്തോടെ എല്‍ഡിഎഫിന് കാര്യങ്ങള്‍ വെല്ലുവിളി നിറഞ്ഞതായി.
എന്‍ഡിഎ 283 സീറ്റ് നേടും.... തേരോട്ടം ഹിന്ദി ഹൃദയഭൂമിയില്‍, ടൈംസ് നൗ സര്‍വേ ഇങ്ങനെ
പ്രബലനായ എതിരാളിയെ നേരിടുന്നതിനായി സിറ്റിങ് എംപി കെ.വി. തോമസിനു പകരമെത്തിയ പുതിയ സ്ഥാനാർഥിയെ ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. എറണാകുളത്തിന്റെ പേരിനും പെരുമയ്ക്കും ഒത്തയാളായ ഹൈബി തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.മികച്ച പാർലമെന്റേറിയനും സംഘാടകനുമായി അറിയപ്പെടുന്ന പി. രാജീവിനെ ഉപയോഗിച്ച് എറണാകുളം മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.
എറണാകുളത്ത് തെരഞ്ഞെടുപ്പ് വരുമ്പോൾ ലത്തീൻ സമുദായത്തിൽനിന്നുള്ളവരെയാണ് കഴിഞ്ഞ കുറേക്കാലമായി ഇരു മുന്നണികളും നിർത്തിവരുന്നത്. എന്നാൽ, ആ പതിവ് അവസാനിപ്പിക്കുകയാണ് ഇത്തവണ സിപിഎം. 1989ൽ സുബ്രഹ്മണ്യൻ പോറ്റി ഇടത് സ്ഥാനാർഥിയായി മത്സരിച്ചതിനുശേഷം ഇതാദ്യാമായാണ് ലത്തീൻ സമുദായക്കാരനല്ലാത്ത ഒരാളെ സിപിഎം ഇവിടെ മത്സരിപ്പിക്കുന്നത്.1996ൽ സേവ്യർ അറയ്ക്കലും 1997, 2003 വർഷങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും 2004ലെ തെരഞ്ഞെടുപ്പിലും സെബാസ്റ്റ്യൻ പോളും വിജയിച്ചതൊഴികെ എല്ലാ തവണയും എറണാകുളം യുഡിഎഫിനൊപ്പമാണു നിന്നത്.
മാതാപിതാക്കളുടെ ശവകുടീരത്തിലെത്തി പ്രാര്‍ഥന നടത്തിയ ശേഷം അന്തരിച്ച നേതാവ് എം.ഐ. ഷാനവാസിന്റെ വീട്ടിലേക്കാണ് ഹൈബി ആദ്യമായി വോട്ടഭ്യർഥിച്ചെത്തിയത്. തുടര്‍ന്ന് വിവിധ സൗഹൃദ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് നേതൃയോഗത്തിലും പങ്കടുത്തു. പി രാജീവ് എന്ന പ്രബലനായ എതിരാളിയെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും തികഞ്ഞ വിജയ പ്രതീക്ഷയിലാണന്നും ഹൈബി പറഞ്ഞു.
മറുവശത്ത് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് പ്രചാരണത്തില്‍ ഒരു പടി മുന്നിലെത്തിയിട്ടുണ്ട്. സ്ഥാനാർഥിയുടെ മണ്ഡല പര്യടനം ആരംഭിച്ചിട്ടില്ലങ്കിലും വിവിധയിടങ്ങളിലെ സന്ദര്‍ശനം തുടരുകയാണ്. വര്‍ഗീയതയ്ക്കെതിരായ മുദ്രാവാക്യമുയര്‍ത്തിയാണ് മഹാരാജാസ് കോളെജില്‍ എല്‍ഡിഎഫ് സ്ഥാനാർഥി പി രാജീവ് പ്രചാരണത്തിനിറങ്ങി. അഭിമന്യുവിന്റെ കലാലയത്തില്‍ യുവ നേതാവിന് ഊജ്വലസ്വീകരണമാണ് ഒരുക്കിയത്. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി വിദ്യാർഥികളുടെയും അധ്യാപകരുടേയും അടുത്തേക്ക് എത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയ്ക്കെതിരേ അഭിമന്യു കോറിയിട്ട മുദ്രാവാക്യത്തിനരികെ അതേ സന്ദേശം ഉയര്‍ത്തിപ്പിടിക്കുമെന്നും പി. രാജീവ് പ്രതിജ്ഞ ചെയ്തു. എറണാകുളം നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിന് ഇന്ന് സമാപനം ആകുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥി.
തെരഞ്ഞെടുപ്പ് വെല്ലുവിളിയാണന്നും എന്നാല്‍ അതിനെ മറികടക്കാനാവുമെന്നുമാണ് പി. രാജീവ് പറയുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുമ്പോള്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ അതിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേയും മാതാ അമൃതാനന്ദമയിയുടെയും പിന്തുണ തേടി യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനും പ്രചാരണത്തിന് ആക്കം കൂട്ടി. തെരഞ്ഞെടുപ്പ് കമ്മിറ്റി നിലവില്‍ വരുന്നതോടെ പ്രചാരണം കൂടുതല്‍ ആസൂത്രിതമാക്കി, മികച്ച മുന്നേറ്റം നടത്താന്‍ ആകുമെന്നാണ് പ്രതീക്ഷ.മതസാമൂഹിക നേതാക്കളുടെ അടക്കം പിന്തുണ യുഡിഎഫ് തേടും. എന്നാല്‍, സ്ഥാനാർഥി നിർണയം നീളുന്ന എൻഡിഎ എറണാകുളത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കന്‍ എറണാകുളത്തെ സ്ഥാനാർഥിയാക്കാനും നീക്കം നടക്കുന്നുണ്ട്.