ഉരുണ്ടുകളിച്ച് പിവിഎസ് മാനേജ്മെന്‍റ്; സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാരും രംഗത്ത്, പിവി ചന്ദ്രനുമായി ആലോചിച്ച ശേഷം പറയാമെന്ന് ഡയറക്ടർ!!
കൊച്ചി: വ്യക്തമായ തീരുമാനം പറയാതെ പിവിഎസ് ആശുപത്രി മാനേജ്‌മെന്റ് ഉരുണ്ടുകളിക്കുന്നതിനെത്തുടര്‍ന്ന് സമരം ശക്തമാക്കാന്‍ ജീവനക്കാരും ഡോക്ടര്‍മാരും തീരുമാനിച്ചു. ആശുപത്രി അടച്ചുപൂട്ടുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം പറയാന്‍ ഡയറക്ടര്‍ പി. വി. മിനി ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആശുപത്രി ഡയറക്ടര്‍ ബോര്‍ഡംഗം കൂടിയായ പിതാവ് പിവി ചന്ദ്രനുമായി ആലോചിച്ചശേഷം അഭിപ്രായം പറയാമെന്നായിരുന്നു ഇവരുടെ നിലപാട്.
ഇതേത്തുടര്‍ന്ന് നിലപാടറിയിക്കാന്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍ മാനേജ്‌മെന്റിന് 20 വരെ സമയം അനുവദിച്ചു. 20ന് രാവിലെ 10.30ന് നിലപാടറിയിക്കണമെന്നാണ് നിര്‍ദ്ദേശം. വ്യക്തമായ തീരുമാനം അറിയിച്ചില്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അറിയിച്ചു.

അതിനിടെ ജീവനക്കാര്‍ ആരെങ്കിലും ഗ്രാറ്റുവിറ്റിയെ സംബന്ധിച്ച് പരാതി ഉന്നയിച്ചാല്‍ അത് 45 ദിവസത്തിനകം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മാനേജ്‌മെന്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനായി വേണ്ടിവന്നാല്‍ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ ലേബര്‍ കമ്മീഷണര്‍ക്ക് ശുപാര്‍ശ ചെയ്യാനാകും.
ആശുപത്രി പൂട്ടിയിട്ടില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. എന്നാല്‍, ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ശമ്പളം നല്‍കാത്തതിന് കാരണമായി പറയുന്നത് പണമില്ലെന്നതാണ്. മുഴുവന്‍ ജീവനക്കാര്‍ക്കും തുക നല്‍കുമെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും പിരിച്ചുവിടുമ്പോഴും സ്വയം രാജിവച്ചുപോകുമ്പോഴും നല്‍കുന്ന നഷ്ടപരിഹാരത്തുകയില്‍ വലിയ വ്യത്യാസമുണ്ടാകും.
ഈ തുകയുടെ കാര്യത്തില്‍ കൃത്യമായ മറുപടി ചര്‍ച്ചയില്‍ പങ്കെടുത്ത ഡയറക്ടര്‍ മിനിയോ ഡയറക്ടര്‍ ബോര്‍ഡംഗംകൂടിയായ മകനോ ആശുപത്രിയുടെ ഫിനാന്‍സ് മാനേജരോ നല്‍കിയില്ല. ഇതോടെയാണ് സമരം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോകാന്‍ ആശുപത്രി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും സംഘടന തീരുമാനിച്ചത്. ഐഎംഎ പ്രതിനിധികളായി ഡോ. ജുനൈദ് റഹ്മാന്‍, ഡോ. ഹനീഷ് മീരാസ എന്നിവരും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെയും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications