ശിവശങ്കറിന് വീണ്ടും കുരുക്ക്: ജാമ്യം റദ്ദാക്കണമെന്ന് എൻഫോഴ്സ്മെന്റ്, ഹർജി സുപ്രീം കോടതിയിൽ
ദില്ലി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് കോടതിയിൽ. ഈ ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിലാണ് ഹർജി നൽകിയിട്ടുള്ളത്. ശിവശങ്കറിന് ജാമ്യം നൽകിയത് കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും എൻഫോഴ്സ്മെന്റ് വാദിക്കുന്നു. കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലും ജാമ്യം അനുവദിച്ചതോടെയാണ് ശിവശങ്കർ ജയിൽ മോചിതനായത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ കൊച്ചി സോണൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടറാണ് ഇക്കാര്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. കണക്കിൽപ്പെടാത്ത 64 ലക്ഷം രൂപ തിരുവനന്തപുരം എസ്ബിഐ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിച്ച് വരുന്നതിനിടെയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഈ കേസിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഇഡി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

Recommended Video
സ്വർണ്ണക്കടത്ത് കേസിന് പുറമേ കള്ളപ്പണക്കേസ്, ഡോളർ കടത്ത് കേസ് എന്നിങ്ങനെ മൂന്ന് കേസുകളിലായാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്. ഒക്ടോബർ 28നാണ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് നവംബറിൽ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലാവുന്നത്. ജനുവരിയിൽ ഡോളർക്കടത്ത് കേസിലും അറസ്റ്റിലായിരുന്നു. അറസ്റ്റിലായി മാസങ്ങൾക്ക് ശേഷമാണ് ഫെബ്രുവരി ആദ്യം ജയിൽ മോചിതനാവുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൽ പരിഗണിക്കുന്ന എറണാകുളം സിജെഎം അഡീഷണൽ കോടതിയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. രണ്ട് ലക്ഷം രൂപ കെട്ടിവെക്കുന്നതിന് പുറമേ അതേ തുകയ്ക്ക് തുല്യമായ ആൽ ജാമ്യവുമാണ് രണ്ട് കേസുകളിലും എം ശിവശങ്കറിന്റെ ജാമ്യവവസ്ഥ.












Click it and Unblock the Notifications