കടിയേറ്റ പട്ടികളെ നിരീക്ഷിയ്ക്കും: ചേന്ദമംഗലത്തെ ജനങ്ങൾക്ക് ആശങ്ക, നായയുടെ കടിയേറ്റത് 12 പേര്‍ക്ക്!
പറവൂർ: തെരുവുനായ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റ ചേന്ദമംഗലത്തെ ജനങ്ങൾ ആശങ്കയിലാണ്. പട്ടി ഓടിയ വഴി നാലു നായ്ക്കളെ കൂടി കടിച്ചിട്ടുണ്ടു. കടിച്ച പട്ടിയ്ക്കു പേവിഷബാധയുണ്ടെങ്കിൽ കടിയേറ്റ പട്ടികൾക്കും പേയിളകാൻ സാദ്ധ്യതയുണ്ടു. ചേന്ദമംഗലത്തെ മനക്കോടം, ചാലിപ്പാലം, കൂട്ടുകാട് ഭാഗങ്ങളിലുള്ള കടിയേറ്റ പട്ടികളെ കെട്ടിയിടാൻ പഞ്ചായത്ത് നിർദേശം നല്കിയിട്ടുണ്ടു. മൂന്നു ദിവസം കെട്ടിയിട്ടു നിരിക്ഷിച്ചാൽ ഈ പട്ടികൾക്കു പേവിഷബാധ ഏറ്റിട്ടുണ്ടെങ്കിൽ അറിയാനാവുമെന്നാണ് വിദഗ്ദർ പറയുന്നത്.
സാരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാജമ്മയ്ക്കു എല്ലു ഒടിഞ്ഞിടത്തു ഓപ്പറേഷൻ വേണം. പരിക്കേറ്റിട്ടുള്ള മറ്റു ള്ളവരൊക്കെ മുറിവിൽ ഡ്രസ്സ് ചെയ്തു കുത്തിവയ്പ്പുകളും നടത്തി ആശുപത്രി വിട്ടൂ. ഉന്തുവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുന്ന അശോകന്റെ കടിയേറ്റിടത്തെ മാംസം വിട്ടു പോയിരുന്നു. ഒരു മാസമെങ്കിലും ഇദ്ദേഹത്തിന് വിശ്രമം വേണ്ടിവരും.
കടിയേറ്റവർ മിക്കവരും സാമ്പത്തിക പരാധീനതകളുള്ളവരാണ്.ഇവർക്കു ആവശ്യമായ ചികിത്സ സഹായം എങ്ങിനെ നല്കാമെന്നതിനെ കുറിച്ചു പഞ്ചായത്തധികൃതർ ഡപ്യൂട്ടി കളക്ടറുമായി ചർച്ച നടത്തി.എല്ലാവരുടെയും അപേക്ഷകൾ വില്ലേജ് ഓഫിസു വഴി സമർപ്പിയ്ക്കും. കടിച പട്ടിയ്ക്കു പേവിഷബാധ ഏറ്റിരുന്നുവോയെന്ന പരിശോധന ഫലം വെള്ളിയാഴ്ച അറിയാനാവും. ചേന്ദമംഗലം പഞ്ചായത്തോഫിസിൽ ബുധനാഴ്ച രാവിലെ മുതൽ വലിയ തിരക്കാണനുഭവപ്പെട്ടത്. തെരുവുനായ്ക്കളെ നിയന്ത്രിയ്ക്കക്കണമെന്നാവശ്യപ്പെടുന്ന പരാതികളായിരുന്നു അധികവും.