മരട് സ്കൂള്‍ ബസ് അപകടം: കരോളിന് കണ്ണീർ കുതിർന്ന യാത്രാമൊഴി,മരണം ഒരു നാടിനെ വേദനയിലാഴ്ത്തി!!
മരട്: സ്കൂൾ വാഹനം കുളത്തിൽ വീണുണ്ടായ അപകടത്തിൽ ആശുപത്രിയിൽ മരണമടഞ്ഞ കരോളിന്റെ മൃതദേഹം ഒരു നോക്കു കാണുന്നതിനായി രാവിലെ മുതൽ തന്നെ തൈക്കൂടം സെന്ററാഫേൽ ദേവാലയത്തിലേക്ക് ജനപ്രവാഹമായിരുന്നു. ജനങ്ങൾ പള്ളിക്കകത്തും പുറത്തുമായി മണിക്കൂറുകളോളം കാത്തു നിന്ന ശേഷം കൃത്യം 10 മണിയോടെയാണ് മൃതദേഹം പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ കൊച്ചു മാലാഖയെപ്പോലെ കാണികൾക്ക് തോന്നുമാറു എത്തിയത്.
അതു വരെ കാത്തു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. കൂടി നിന്നിരുന്ന സ്ത്രീകളിൽ പലരും പൊട്ടിക്കരയുന്നതും കാണാമായിരുന്നു. വാഹനത്തിൽ നിന്നും മൃതദേഹം പുറത്തെടുത്തു പൊതു ദർശനത്തിനായി വയ്ക്കുന്നതിനായി ഏറെ പ്രയാസപ്പെടേണ്ടി വന്നു. ജനങ്ങളെ നിയന്ത്രിക്കുന്നതിന് പോലീസും, പൊതുപ്രവർത്തകരും ഏറെ പ്രയാസപ്പെട്ടു.ദേവാലയത്തിനകത്ത് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ഒപ്പീസ് ചടങ്ങിന് ശേഷം സിമിത്തേരിയിലേക്ക് എടുക്കുന്നതിന് മുമ്പ് നടന്ന മാതാവിന്റെ അന്ത്യചുംബനം അതുവരെ അടക്കി പിടിച്ചിരുന്ന ഏവരുടേയും സങ്കടം അണപൊട്ടിയൊഴുകി.11.30 ഓടെ സിമിത്തേരിയിൽ സംസ്ക്കാരം നടന്നു.
സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രൊഫ.കെ വി തോമസ്. മരട് നഗരസഭ ചെയർപെഴ്സൺ സുനില സിബി, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോർജ്, കൊച്ചി ൻ കോർപ്പറേഷൻ, മരട് നഗരസഭ, ,തൃപ്പൂണിത്തുറ നഗരസഭ ,കുമ്പളം പഞ്ചായത്ത് എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ടീയ പാർട്ടി നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ആദരാജ്ഞലി അർപ്പിച്ചു.