എറണാകുളത്ത് പ്രാദേശിക തലത്തിൽ ക്വാറന്റെൻ സൗകര്യം: മുന്നൊരുക്കങ്ങൾ ഇങ്ങനെ
എറണാകുളം: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളും യാത്രാ സൗകര്യവും ഉയർത്തിയ സാഹചര്യത്തിൽ ജില്ലയിൽ പ്രാദേശിക തലത്തിൽ ക്വാറന്റൈൻ സൌകര്യം ഒരുക്കാൻ നീക്കം. ലോക്ക് ഡൌൺ പ്രാബല്യത്തിലിരിക്കെ കൂടുതൽ പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്നത് കണക്കിലെടുത്താണ് നീക്കം. പ്രാദേശിക തലത്തിൽ ക്വാറന്റെൻ സൗകര്യമൊരുക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനിൽകുമാറാണ് അറിയിച്ചത്.
ഇതിനായി വിവിധ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കണ്ടെത്തിയിരിക്കുന്ന ഒഴിഞ്ഞും കിടക്കുന്ന വീടുകളെ ക്വാറന്റെൻ സൗകര്യത്തിനായി ഒരുക്കണമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. പഞ്ചായത്ത്, വാർഡ് തലത്തിലുള്ള ജാഗ്രതാ സമിതികൾക്കാണ് വീടുകൾ കണ്ടെത്തി ക്വാറന്റൈൻ സൌകര്യം ഒരുക്കുന്നതിനുള്ള ചുമതല. ബന്ധപ്പെട്ട എംഎൽഎമാരുടെ നേതൃത്വത്തിൽ ഇക്കാര്യം ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മറ്റിടങ്ങളിൽ നിന്ന് തിരിച്ചെത്തി സ്വന്തം വീടുകളിൽ ക്വാറൻന്റെയിനിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കാണ് അവരുടെ പ്രദേശങ്ങളിൽ ഒഴിഞ്ഞ വീടുകളിൽ താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെല്ലാം രോഗമുള്ളവരല്ലെന്നും ഇങ്ങനെ തിരിച്ചെത്തുന്നവർക്കെതിരെ പ്രാദേശിക തലത്തിൽ എതിർപ്പ് ഉയരാതെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളും മഴക്കാലപൂർവ തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിനായി ചേർന്ന ജില്ലയിലെ എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അദ്ദേഹം.
നദികളിലും തോടുകളിലും അടിഞ്ഞ്കൂടിയ ചെളി നീക്കം ചെയ്യുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച ജില്ലാ കളക്ടർ എസ് സുഹാസ് ഇത് സംബന്ധിച്ച പ്രവർത്തനങ്ങളും വിശദീകരിച്ചു.
കൊവിഡ്, മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കലൂരിൽ ഏകോപന കേന്ദ്രം പ്രവർത്തിക്കും. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ഇതിനകം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം തന്നെ മഴക്കാലത്ത് മറ്റു ജില്ലകളുമായി പ്രവർത്തന ഏകോപനം സാധ്യമാക്കുമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.
കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മൂലം വിവിധ മഴക്കാലപൂർവ നിർമ്മാണ പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടതായി മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തിൽ എംപിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ എസ് ശർമ്മ, കെജെ മാക്സി, വിപി സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, വി ഡി സതീശൻ, അൻവർ സാദത്ത്, അനൂപ് ജേക്കബ്, വി കെ ഇബ്രാഹിം കുഞ്ഞ്, ടി ജെ വിനോദ്, എൽദോ എബ്രഹാം, പി ടി തോമസ്, എം സ്വരാജ്, ജോൺ ഫെർണാണ്ടസ്, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, എഡിഎം. കെ ചന്ദ്രശേഖരൻ നായർ, എസ്പി കെ കാർത്തിക്, ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ ജി പൂങ്കുഴലി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications