കൊവിഡ് നിരീക്ഷണത്തിന് ഗസ്റ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ: ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്ത്
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളിലെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ സെക്ടർ മജിസ്ട്രേറ്റുമാരായും കോവിഡ് നിരീക്ഷികരായും നിയോഗിച്ചു കൊണ്ട് ഉത്തരവിട്ടു. തങ്ങളുടെ അധികാര പരിധിയിൽ വരുന്ന പ്രദേശത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും കർശനമായി നടപ്പാക്കുന്നതിനുമുള്ള ചുമതലയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഇവരെ നിയമിച്ചിരിക്കുന്നത്.
മലപ്പുറത്ത് 5700 പേര്‍ കൊറോണ ചികില്‍സയില്‍; ഇന്നും 1000ത്തോളം പേര്‍ക്ക് രോഗം
ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയവയ്ക്ക് പുറമെയുള്ള വകുപ്പുകളിൽ നിന്നാണ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ബ്രേക്ക് ദ ചെയ്ൻ ക്യാംപയ്ൻ, കോവിഡ് രോഗികളുടെ ക്വാറന്റൈൻ നടപടികൾ, വിവാഹ- മരണ ചടങ്ങുകളിലും പൊതുചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, കണ്ടെയ്മെൻറ് സോണുകളുടെ നടപടികൾ, റിവേഴ്സ് ക്വാറന്റൈൻ, കടകളിലും മാർക്കറ്റുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, കോവിഡ് വ്യാപനത്തിനെതിരായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കൽ തുടങ്ങിയ ചുമതലകളാണ് ഉദ്യോഗസ്ഥർ നിർവഹിക്കേണ്ടത്.
അവശ്യ ഘട്ടത്തിൽ സ്വന്തം വകുപ്പിൽ നിന്ന് ജീവനക്കാരെ ഈ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാവുന്നതാണ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ പോലീസിന്റെ സഹായത്തോടെ കർശന നടപടി സ്വീകരിക്കാനും ഇവർക്ക് അധികാരമുണ്ടായിരിക്കും. ക്രിമിനൽ നടപടി നിയമം വകുപ്പ് 21 പ്രകാരം സ്പെഷ്യൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉദ്യോഗസ്ഥർക്ക് നൽകുന്നത്. ബന്ധപ്പെട്ട ജില്ലാ പൊലിസ് മേധാവിയുടെ സഹകരണത്തോടെയായിരിക്കും പ്രവർത്തനം. കണ്ടയ്ൻമെന്റ് സോണുകളുടെ പട്ടിക ഇവർക്ക് ജില്ല സർവൈലൻസ് ഓഫീസർ കൈമാറും. അതാത് പ്രദേശത്തെ സെക്ടർ മജിസ്ട്രേറ്റുമാരുടെയും കോവിഡ് നിരീക്ഷകരുടെയും ഏകോപന ചുമതല ബന്ധപ്പെട്ട തഹസീൽദാർമാർക്കായിരിക്കും.