എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; രാജിയിൽ സൗമ്യതയില്ലെന്ന് കൊച്ചി മേയർ സൗമിനി
കാക്കനാട്: പാർട്ടി ധാരണയനുസരിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ രാജിവെച്ചിട്ടും കൊച്ചി മേയർ സ്ഥാനം ഒഴിയാൻ തയാറാകാതെ സൗമിനി ജെയ്ൻ. കോർപ്പറേഷന് മേയറുടെ രാജിക്ക് പാര്‍ട്ടിയുടെ സമ്മര്‍ദമേറുന്നു. ഏപ്രിൽ 24ന് രാജിവെക്കണമെന്ന നിർദേശം സൗമിനി ലംഘിച്ചതോടെ സ്വന്തം ഗ്രൂപ്പിൽ നിന്ന് പോലും സൗമിനിക്കെതിരേ പടയൊരുക്കം ശക്തം.
ഇതോടെ മേയ് ഒന്നിനകം ഷൈനി മാത്യുവിനുവേണ്ടി സ്ഥാനം രാജിവെച്ച് ഒഴിയാന്‍ സൗമിനിയോട് നേതൃത്വം അന്ത്യശാസനം നൽകി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണസമിതി അധികാരമേറ്റ സമയത്ത് മേയര്‍ സ്ഥാനത്തിന് രണ്ടര വര്‍ഷം എന്ന് സമയപരിധി തീരുമാനിച്ചിരുന്നുവെന്നും അത് പാലിക്കണെമന്നുമാണ് പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍, അങ്ങനെയൊരു ധാരണ ഒരുഘട്ടത്തിലും ഉണ്ടായിരുന്നില്ലെന്നാണ് എ ഗ്രൂപ്പുകാരിയായ സൗമിനിയുടെയും അവരെ അനുകൂലിക്കുന്നവരുടെയും നിലപാട്.
പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ചുമതല ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ച് പൂര്‍ണ സംതൃപ്തിയോടെയാണ് രാജിവയ്ക്കുന്നതെന്ന് ആശ സനില്‍ രാജിക്കത്ത് നല്കുന്നതിനു മുന്നോടിയായി നടത്തിയ വാർത്താമ്മേളനത്തില്‍ വ്യക്തമാക്കി. പിന്‍ഗാമി ആരായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, യുഡിഎഫിലെ ജില്ലാ പഞ്ചായത്ത് വനിതാ അംഗങ്ങള്‍ എല്ലാവരും ഈ സ്ഥാനത്തിനു യോഗ്യരെന്നായിരുന്നു മറുപടി. പാര്‍ട്ടിയാണ് അതു തീരുമാനിക്കുന്നതെന്നും യുഡിഎഫില്‍ നിന്ന് ആര് പ്രസിഡന്റായാലും പൂര്‍ണ സഹകരണം ഉണ്ടായിരിക്കുമെന്നും ആശ പറഞ്ഞു.
ഒന്നര വര്‍ഷം കാലാവധി മാത്രം ബാക്കിയുള്ളപ്പോള്‍ പെട്ടെന്നുള്ള ഈ മാറ്റത്തില്‍ പാര്‍ട്ടിക്കുള്ളിലെ സമ്മര്ദമാണോയെന്ന ചോദ്യത്തിനും പ്രസിഡന്റ് മറുപടി നല്കി. നേരത്തെ ധാരണ ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിയില്ല. അത്തരത്തില്‍ ആദ്യമൊന്നും തന്നോട് പറഞ്ഞിട്ടുമില്ല. കഴിഞ്ഞ മാര്‍ച്ച് എട്ടിന് ഡിസിസി പ്രസിഡന്റ് ഇതു സംബന്ധിച്ച് കത്തു തന്നു. അതില്‍ ഏപ്രില്‍ 24ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് അറിയിച്ചിരുന്നു. രണ്ടു ദിവസം വൈകിയത് പഞ്ചായത്ത് സെക്രട്ടറി അവധിയിലായതിനാലാണെന്നും അവർ വ്യക്തമാക്കി.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരിക്കുമ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. പാര്‍ട്ടി ഇപ്പോള്‍ രാജിവയ്ക്കാന്‍ പറഞ്ഞു, അതനുസരിച്ചു. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണിപ്പോള്‍. ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഡിവിഷനിലെ വികസന കാര്യങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ സമയം കണ്ടെത്തുമെന്നും ആശ പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വികസന പദ്ധതികള്‍ വിലയിരുത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും അംഗീകാരങ്ങളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഐഎസ്ഒ 9001: 2008 സര്ട്ടിഫിക്കേഷന്, പഞ്ചായത്ത് ശക്തീകരൺ പുരസ്കാരം, 2025-16 നാഷണല്‍ അവാര്‍ഡ്, സ്വരാജ് അവാര്‍ഡ് 2016-17, ഐഎസ്ഒ 9001: 2015 സര്ട്ടിഫിക്കേഷന്, ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കി സാധാരണ ജനങ്ങള്‍ക്ക് ഗുണകരമായ രീതി ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയതിന് കായ കല്പ്പ അവാര്‍ഡ് 2017-18, സ്വരാജ് അവാര്‍ഡ് 2017-18 എന്നിവ ലഭിച്ചു.
ജില്ലാ പഞ്ചായത്തില്‍ സാമ്പത്തിക വര്‍ഷത്തില്‍ 89 ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് മുന്‍ നിരയില്‍ എത്താന്‍ കഴിഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസം, എസ്സി എസ്ടി ഫണ്ട് വിനിയോഗം, വനിത കിയോസ്കുകള്‍, എച്ച്ഐവി ബാധിതര്‍ക്ക് പോഷകാഹാരം, അംഗന്‍വാടികളുടെ ശക്തീകരണം, തനിയെ താമസിക്കുന്ന വൃദ്ധജനങ്ങളുടെ സുരക്ഷക്കായി സുരക്ഷ അലാറം നടപ്പിലാക്കി, എസ്സി വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് ജോലി ലഭിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് പുതിയ ആകാശം, പൊക്കാളി കര്‍ഷകരക്ഷക്കായി ഒരു നെല്ലും - ചെമ്മീനും, തുടങ്ങിയ പ്രധാന പദ്ധതികളും നടപ്പിലാക്കി. ആലുവ ജില്ലാ ആശുപത്രിയില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കല്‍, ട്രാന്‍സ്ജെന്‍ഡറുകളുടെ നേതൃത്വത്തില്‍ ഹോട്ടല്‍, കച്ചേരിപ്പടി ആശുപത്രിയില്‍ ക്ഷാരസൂത്ര ക്ലിനിക് തുടങ്ങിയ പദ്ധതികൾക്ക് അംഗീകാരവും ലഭിച്ചിട്ടുണ്ട്.