'റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് സ്വകാര്യബസുകളിലെ ചില ഡ്രൈവർമാരുടെ ധാരണ'; രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: സ്വകാര്യ ബസുകൾക്കെതിരെ രൂക്ഷ വിമർശനവുമായി കോടതി. കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ ആണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വാഹനങ്ങളിലെ പരിശോധന കർശനമാക്കണം എന്നും കൃത്യമായ ഇടവേളകളിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.
റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ, എങ്ങനെ വേണമെങ്കിലും വാഹനം ഓടിക്കാം എന്ന് അവർ വിചാരിക്കുന്നുവെന്ന് കോടതി പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഹൈക്കോടതിയുടെ കർശന നിർദേശം.

കൊച്ചിയിൽ കാൽനടക്കാർക്ക് ദുരിതയാത്രയാണെന്നും കോടതി നിരീക്ഷിച്ചു. നഗരത്തിലെ ഫുട് പാത്തുകൾ അപര്യാപ്തമാണ്. കാൽനടയാത്രക്കാർ റോഡുകളിലൂടെ നടക്കാൻ നിർബന്ധിതരാകുന്നു, ഫുട്പാത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.
നേരത്തെയും സ്വകാര്യ ബസുകളുടെ കാര്യത്തിൽ കോടതി ഇടപെടൽ നടത്തിയിരുന്നു. നഗരത്തിലെ സ്വകാര്യ ബസുകൾക്ക് ആയിരുന്നു ഹൈക്കോടതി നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്. നഗരമേഖലയിൽ ഹോണടിക്കുന്നത് തടയണം എന്നും ഓവർടേക്കിങ് കർശനമായി നിരോധിക്കണം എന്നും സ്വകാര്യ ബസുകൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകണമെന്നുമാണ് കോടതി നിർദേശിച്ചിരുന്നത്.
വടക്കഞ്ചേരി അപകടത്തിന് പിന്നാലെ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതികരെ കർശന നടപടി ഉണ്ടാകുെമന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതും ആണ്. നിയമം ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നും മോട്ടോർ വാഹനവകുപ്പും പോലീസും രാത്രികാല പരിശോധന ശക്തമാക്കണം എന്നും വ്യക്തമാക്കി. എം.വി.ഡിക്ക് സഹായം വേണ്ടിവന്നാൽ പോലീസ് നൽകണം. ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം കർശനമാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
രൂപമാറ്റം വരുത്തിയ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കാനും ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനും പോലീസിനോട് കോടതി നിർദ്ദേശിച്ചതാണ്. തുടർനടപടികൾ കീഴ്‌ക്കോടതികൾക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
നിയമം ലംഘിക്കുന്ന വാഹനങ്ങൾ സ്‌കൂൾ/ കോളേജ് ക്യാമ്പസുകളിൽ പോലും കയറ്റാൻ പോലും പാടില്ലെന്ന് കോടതി നിർദ്ദേശിച്ചതാണ്. വാഹന പരിശോധനയിലെ വീഴ്ചയിൽ ഹൈക്കോടതി കേരള പോലീസിനേയും വിമർശിച്ചിരുന്നു. നിയമം തെറ്റിച്ചെന്ന് കണ്ടാൽ ബസുകൾ ഉടൻ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications