അഭിമന്യു വധം: അഞ്ചു പേരെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു, കോളേജ് വിദ്യാര്‍ത്ഥി കസറ്റഡിയില്‍!
കൊച്ചി: അഭിമന്യു വധക്കേസിൽ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. എറണാകുളം പൂത്തോട്ട എസ്എൻ ലോ കോളെജിലെ മൂന്നാംവർഷ വിദ്യാർഥിയും കണ്ണൂർ സ്വദേശിയുമായ പി.എം.മുഹമ്മദ് റിഫയയെ ആണ് പിടികൂടിയത്. ഇയാളുൾപ്പെടെ അഞ്ചു പേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. രണ്ടു പേരുടെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തിയേക്കും.
എറണാകുളത്ത് ക്യാംപസ് ഫ്രണ്ടിന്റെ സംഘടനാ ചുമതല വഹിക്കുന്ന മട്ടന്നൂർ സ്വദേശിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് മുഹമ്മദ് റിഫ. ഇയാൾക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയിലും ആക്രമണം നടപ്പിലാക്കിയതിലും നിർണായക പങ്കുണ്ടെന്നാണു സൂചന. കൊലപാതകം നടന്നതിനു ശേഷം എസ്ഡിപിഐ കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡുകൾക്കെതിരെ മുഹമ്മദ് റിഫ ഫെയ്സ്ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. ഇതു പിന്നീടു പിൻവലിച്ചു. അഭിമന്യു വധം സിപിഎം രാഷ്ട്രീയവത്കരിക്കുകയാണെന്നും ക്യാംപസുകളിൽ എസ്എഫ്ഐ മറ്റു വിദ്യാർഥി പ്രസ്ഥാനങ്ങളുടെ പ്രവർത്തകരെ ആക്രമിക്കുകയുമാണെന്നും പോസ്റ്റിൽ ആരോപിച്ചിരുന്നു. ഒളിവിലുള്ള മട്ടന്നൂർ സ്വദേശിയുടെ ഫോണിലേക്ക് മുഹമ്മദ് റിഫയുടെ ഫോണിൽ നിന്നു കോൾ പോയതായും കണ്ടെത്തി. ഒരാഴ്ചയായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
അതിനിടെ ഫോൺ വിളികളുമായി ബന്ധപ്പെട്ടു സംശയനിഴലിലുള്ള ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ യുവതികൾ പൊലീസ് നിരീക്ഷണത്തിലായി. മഹാരാജാസ് കോളെജിലെ അറബിക് വിദ്യാർഥിനിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കോളെജിലെ ക്യാംപസ് ഫ്രണ്ടിന്റെ യൂണിറ്റ് പ്രസിഡന്റും കേസിൽ ഒന്നാം പ്രതിയുമായ മുഹമ്മദുമായി നടത്തിയ ഫോൺ കോളുകളാണു സംശയമുന വിദ്യാർഥിനിയിലേക്കു നീങ്ങാൻ ഇടയാക്കിയത്. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ക്യാംപസ് ഫ്രണ്ടിന്റെ പ്രവർത്തനങ്ങളിൽ കോളെജിലെ രണ്ടു വിദ്യാർഥിനികൾ സജീവമായിരുന്നു. ഇതിൽ തൃശൂർ സ്വദേശിനിയെയാണ് സെൻട്രൽ പൊലീസ് ചോദ്യം ചെയ്തത്. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന മുഹമ്മദ് യുവതിയുമായി സംസാരിച്ചതായി പൊലീസ് സംശയിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മനസിലാക്കാനായിരുന്നു ഇത്. യുവതിയുടെ കുടുംബം കടുത്ത എസ്ഡിപിഐ അനുഭാവികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ജൂലൈ ഒന്നിന് അർധരാത്രി കോളെജിൽ നടന്ന ആക്രമണത്തെ കുറിച്ചു ക്യാംപസ് ഫ്രണ്ട് വിദ്യാർഥിനികൾക്കു മുൻ കൂട്ടി അറിവുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇക്കൊല്ലം മുതൽ ക്യാംപസിൽ സംഘടനാ പ്രവർത്തനം ശക്തമാക്കാൻ ക്യാംപസ് ഫ്രണ്ട് തീരുമാനിച്ചിരുന്നു. അഭിമന്യുവുമായി നേരത്തെ തന്നെ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി അറസ്റ്റിലായ മുഹമ്മദ് മൊഴി നൽകിയതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതോടെ കൊലപാതക കേസിൽ അന്വേഷണം കോളെജ് ക്യാംപസ് കേന്ദ്രീകരിച്ചും നീങ്ങുകയാണ്.
കൂടുതൽ പ്രതികൾ പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മുജീബ് എന്നയാളെ ഇന്നലെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദിനെയും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച തലശേരി സ്വദേശി ഷാജഹാനെയും രാത്രി മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റൊരു പ്രതി മട്ടാഞ്ചേരി ഈരവേലി നെട്ടേപ്പറമ്പിൽ നജീബിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. മുഹമ്മദിനെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് നൽകിയ അപേക്ഷ കോടതി ഇന്നു പരിഗണിക്കും. കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും 30 പേർക്കു പങ്കുള്ളതായിട്ടാണ് ഇതുവരെയുള്ള കണ്ടെത്തൽ. ആഭിമന്യുവിനെ ആക്രമിച്ച കൊലയാളി സംഘത്തിൽ 15 പേർ ഉൾപ്പെടുന്നു.