കാമുകന് വേണ്ടി ഭർത്താവിന്‍റെ നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവം: യുവതിയുടെ അറസ്റ്റ് വൈകും,
കൊച്ചി: 'ട്രാക്ക് വ്യൂ' ആപ്പ് ഉപയോഗിച്ച് കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിന്റെ നീക്കങ്ങളും സ്വകാര്യ ദൃശ്യങ്ങളും ചോര്‍ത്തിയ കേസില്‍ ഭാര്യയുടെ അറസ്റ്റും മറ്റ് നടപടികളും സൈബര്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് ശേഷം മതിയെന്ന് പോലീസ്. സാക്ഷികള്‍ ഇല്ലാത്ത കേസായതുകൊണ്ടും ഇലക്ട്രോണിക്ക് വസ്തുക്കളുടെ സഹായത്തോടെ കൃത്യം നടത്തിയിരിക്കുന്നതിനാലുമാണ് സൈബര്‍ ഫോറന്‍സിക്ക് പരിശോധന അനിവാര്യമായത്.
ഈ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചതിന് ശേഷം മാത്രമേ അറസ്റ്റും മറ്റുനടപടികളും കൈക്കൊള്ളാനാകുവെന്ന നിലപാടാണ് പോലിസ് സ്വീകരിച്ചിരിക്കുന്നത്. അമ്പലപ്പുഴ സ്വദേശിയായ യുവതിയെ വീണ്ടും ചോദ്യം ചെയ്യുവുവാനും പോലിസ് തയാറെടുക്കുന്നതായാണ് റിപോര്‍ട്ട്. ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലിസ്. കോടതിയില്‍ ഹാജരാക്കിയ അജിത്തിന്റെ ഫോണുകള്‍ അന്വേഷണസംഘം തിരികെ വാങ്ങിക്കും.

ഇത് പിന്നീട് ഫോറന്‍സിക്ക് പരിശോധനയ്ക്ക് വിധേയമാക്കും. ഈ റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍. നേരത്തെ കേസില്‍ നേരത്തെ അറസ്റ്റിലായ ആലപ്പുഴ വണ്ടാനം പുതുവാള്‍ വീട്ടില്‍ അജിത്തിനെ ജാമ്യത്തില്‍ വിട്ടു.ഐ.ടി. ആക്ട് 66 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം എളമക്കര സ്വദേശി അദ്വൈതിന്റെ രഹസ്യങ്ങളാണ് കാമുകന്റെ സഹായത്തോടെ ചോര്‍ത്തിയത്. അജിത്താണ് കാമുകിയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇതിന് വേണ്ട സഹായങ്ങളെല്ലാം ചെയ്ത അദ്വൈതിന്റെ ഭാര്യ കേസില്‍ രണ്ടാം പ്രതിയാണ്. അറസ്റ്റിലായ അജിത്തിന്റെ മൊഴിയും യുവതിക്ക് എതിരാണ്.
ഫോണില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്തിനെന്ന് വ്യക്തമായ ഉത്തരം ഇതുവരെയും പ്രതികള്‍ നല്‍കിയിട്ടില്ല. ബ്ലാക്‌മെയിലിംഗിന് വേണ്ടിയാകാം എന്നാണ് പോലിസിന്റെ നിഗമനം. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അജിത് ബാങ്കിലെ ഇടപാടുകാരുടെ ഫോണുകളില്‍ സമാനമായ രീതിയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്ഥാപിച്ച് ദൃശ്യങ്ങളോ വിവരങ്ങളോ ശേഖരിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഖത്തറില്‍ ജോലിചെയ്യുന്ന അദ്വൈതിന്റെ അക്കൗണ്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കിലായിരുന്നു. പണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്തിന് കടം നല്‍കിയെന്നായിരുന്നു ഭാര്യയുടെ മറുപടി. നാട്ടിലെത്തിയിട്ടും പണത്തെച്ചൊല്ലി തര്‍ക്കമായി. കുട്ടിയേയും കൊണ്ട് അമ്പലപ്പുഴയിലെ, സ്വന്തം വീട്ടിലേക്ക് പോയ യുവതി ഇതിനിടെയാണ് സുഹൃത്ത് അജിത്തുമായി ചേര്‍ന്ന് ഭര്‍ത്താവിന്റെ മൊബൈലില്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ആപ് സ്ഥാപിച്ചതും സ്വകാര്യ നിമിഷങ്ങളും സംഭാഷണങ്ങളും ചോര്‍ത്തിയതും.












Click it and Unblock the Notifications