അഭിമന്യു വധക്കേസ്: ശേഷിക്കുന്ന പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതം, ഇനി എട്ടുപേര്‍!!
കൊച്ചി: കേരളത്തെ ഞെട്ടിച്ച അഭിമന്യു വധക്കേസിൽ ഒളിവിൽ കഴിയുന്ന ബാക്കിയുള്ള പ്രതികളെ കൂടി പിടികൂടാൻ അന്വേഷണം ഊർജിതം. കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകൾ കേന്ദ്രീകരിച്ചു കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണം തുടരുകയാണ്. പ്രതികളെന്നു സംശയിക്കുന്ന ചിലർ കസ്റ്റഡിയിലുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അഭിമന്യുവിനെയും അർജുനനെയും കുത്തിയവരുൾപ്പെടെ കൊലയാളി സംഘത്തിലുണ്ടായിരുന്ന എട്ടു പേരാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെ കൂടി കസ്റ്റഡിയിലെടുത്താൽ 90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
മുഖ്യ ആസൂത്രകൻ മുഹമ്മദ് റിഫ, ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളികളായ ജെ.ഐ.മുഹമ്മദ്, സനീഷ് ഉൾപ്പെടെ 14 പേരാണ് ഇതിനകം അറസ്റ്റിലായത്. പ്രതികളെ സഹായിച്ചവരും കൂട്ടത്തിലുണ്ട്. മഹാരാജാസ് കോളെജ് വളപ്പിൽ ജൂലൈ ഒന്നിന് അർധ രാത്രിയുണ്ടായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയുൾപ്പെടെ എല്ലാ വിവരങ്ങളും അന്വേഷണ സംഘം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

മുഹമ്മദ് റിഫയോടൊപ്പം പ്രധാന പങ്കു വഹിച്ച ആരിഫ് ബിൻ സലാം ഉൾപ്പെടെയുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്.
അഭിമന്യുവിനെ കുത്തിയ ആളെയും വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം പൊലീസ് വെളുപ്പെടുത്തിയിട്ടില്ലെന്നു മാത്രം. ആക്രമണ സ്ഥലത്തുണ്ടായിരുന്ന എസ്എഫ്ഐ വിദ്യാർഥികളും ആളെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനകം പിടിയിലായ സനീഷും മുഹമ്മദും വിദ്യാർഥികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവരാണ്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാലാണ് ഇക്കാര്യം വെളിപ്പെടുത്താത്തതെന്നു പൊലീസ് വ്യക്തമാക്കി.
കോടതിയിൽ ഇതുവരെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടുകളിലും കുത്തിയ ആളെ കുറിച്ചു പരാമർശമില്ല. അക്രമി സംഘത്തിലുണ്ടായിരുന്ന എല്ലാവരും അറസ്റ്റിലായാൽ ഉടൻ തിരിച്ചറിയിൽ പരേഡിന് കോടതിയെ സമീപിക്കാനാണ് തീരുമാനം. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കേണ്ടതുണ്ട്. തുടക്കത്തിൽ തലവേദനയുണ്ടാക്കിയ കേസിന്‍റെ അന്വേഷണത്തിൽ പൊലീസ് ഏറെ മുമ്പോട്ടു പോയിട്ടുണ്ട്. റെയ്ഡുകളും മറ്റും നടത്തി എസ്ഡിപിഐ നേതൃത്വത്തിന്‍റെ മേൽ ശക്തമായ സമ്മർദ്ദം ചെലുത്തിയാണു മുഖ്യപ്രതികളെ പിടികൂടിയത്. മഹാരാജാസ് കോളെജിൽ എസ്എഫ്ഐ മേധാവിത്തം ചോദ്യം ചെയ്യാനും എസ്ഡിപിഐയുടെ സ്വാധീനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണു കൊലപാതകം ആസൂത്രണം ചെയ്തത്.












Click it and Unblock the Notifications