കൊച്ചി: മാവോയിസ്റ്റ് ബന്ധം, കൊച്ചിയിലെ ചില തീവ്രസംഘടനകളും നേതാക്കളും നിരീക്ഷണത്തില്‍!!
കൊച്ചി: മാവോയിസ്റ്റുകളുമായി ബന്ധമുള്ള സംഘടനകൾ ജില്ലയിൽ നിരീക്ഷണത്തിൽ. ഈ സംഘടനകൾക്കു നേതൃത്വം നൽകുന്നവരും സജീവ പ്രവർത്തകരും മാവോയിസ്റ്റുകളുമായി അടുത്ത ബന്ധം പുലർത്തുന്നതായി ഇന്‍റലിജൻസ് ഏജൻസികൾ സംശയിക്കുന്നു. ഇതേത്തുടർന്നാണു സംഘടനകളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷണത്തിലായത്. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ മുന്നറിയിപ്പിൽ ജില്ലയിലെ ഇടതു തീവ്രവാദ സംഘടനകളെ പ്രത്യേകം ശ്രദ്ധിക്കാൻ പൊലീസിന് നിർദേശമുണ്ട്.
സംസ്ഥാനത്തൊട്ടാകെ സുരക്ഷ പതിന്മടങ്ങ് കർശനമാക്കാനാണ് തീരുമാനം. മാവോയിസ്റ്റ് ആക്രമണ ഭീഷണിയാണ് പ്രധാന സുരക്ഷാ ഭീഷണിയായി കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ മാസം വയനാട് ജില്ലയിലെ മേപ്പാടി കള്ളാടി തൊള്ളായിരം കണ്ടി പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകൾ ആകാശത്തേക്കു വെടി ഉതിർത്തതായി സ്ഥിരീകരിച്ചിരുന്നു. 2016ൽ നിലമ്പൂരിനടുത്ത എടക്കര പടുക്ക വനമേഖലയിൽ മാവോവാദി നേതാവ് കുപ്പു ദേവരാജും കാവേരി എന്ന അജിതയും പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനു ശേഷം ശക്തമായ തിരിച്ചടി നൽകാൻ മാവോയിസ്റ്റുകൾ കോപ്പു കോട്ടുന്നതായി കഴിഞ്ഞ കൊല്ലം മുതൽ ഇന്‍റലിജൻസ് റിപ്പോർട്ടുണ്ട്. ഈ സ്ഥിതിഗതികളിൽ മാറ്റമുണ്ടായിട്ടില്ലെന്ന അനുമാനത്തിലാണ് ഏജൻസികൾ. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വനാന്തരങ്ങളാണു കേരളത്തിൽ മാവോയ്സ്റ്റുകളുടെ ശക്തികേന്ദ്രങ്ങൾ. ഇത്തരമൊരു സാധ്യത എറണാകുളം ജില്ലയിൽ ഇല്ലെങ്കിലും അനുഭാവികളും പ്രവർത്തകരും സജീവമാണ്.

മനുഷ്യാവകാശ സംഘടനകളുടെയും സർക്കാരിതര സാമൂഹ്യ സംഘടനകളുടെയും (എൻജിഒ) മറവിൽ മാവോയിസ്റ്റുകളുമായി അടുപ്പമുള്ള സംഘടനകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടാണ് ഇത്തരം പ്രസ്ഥാനങ്ങൾ വേരുറപ്പിക്കുന്നത്. വീട്ടമ്മയുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരേ കഴിഞ്ഞമാസം എറണാകുളം നഗരത്തിൽ നടന്ന സമരത്തിലുൾപ്പെടെ സജീവമായി രംഗത്തെത്തിയ സംഘടനകൾ നിരീക്ഷണത്തിലാണ്. ദളിതരുടെയും ഇതര ദുർബല വിഭാഗങ്ങളുടെയുമിടയിൽ പ്രവർത്തിക്കുന്ന ചില സംഘടനകളും സംശയത്തിന്‍റെ മുൾമുനയിലാണ്.
വിദ്യാർഥികൾക്കും യുവജനവിഭാഗങ്ങൾക്കും ഇടയിലും ഇവർക്കു സ്വാധീനമുണ്ട്. വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്‍റെ വീടിനു സമീപം യുവാക്കളും യുവതികളും അടങ്ങുന്ന സംഘം പൊലീസിനെതിരെ നോട്ടീസുകൾ വിതരണം ചെയ്ത സംഭവത്തിനു പിന്നീൽ തീവ്രവാദ സംഘടനകളോട് അനുഭാവം പുലർത്തുന്നവരായിരുന്നു. കോളെജുകൾ കേന്ദ്രീകരിച്ച് പാഠാന്തരം എന്ന വിദ്യാർഥി കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. പുതുവൈപ്പിൽ എൽപിജി പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന സമരത്തിലും ഇവർ നുഴഞ്ഞു കയറിയിട്ടുണ്ടെന്നു സംശയിക്കുന്നു. പുത്തൻകുരിശ് വടയമ്പാടിയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ദളിത് സംഘടകൾ നടത്തിയ സമരത്തിലും മാവോയിസ്റ്റുകൾ നുഴഞ്ഞു കയറിയാതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി മഹാരാജാസ് കോളെജിലെ എസ്എഫ്ഐ വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സ്ഥിതിഗതികളും കണക്കിലെത്തിട്ടുണ്ട്. കൊലപാതകത്തെ തുടർന്നു ജില്ലയിൽ നിരവധി എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ഇവരിൽ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയവരെ റിമാൻഡ് ചെയ്തു. അറസ്റ്റുകളുമായി ബന്ധപ്പെട്ടു ജില്ലയിൽ കാര്യമായ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ലെങ്കിലും മതതീവ്രവാദ സംഘടനകളുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications