കൂത്താട്ടുകുളം- നടക്കാവ് റോഡിൽ ഗതാഗതം പുന:സ്ഥാപിച്ചു: റോഡില്‍ രൂപപ്പെട്ടത് ഗര്‍ത്തം!!
പിറവം: കൂത്താട്ടുകുളം നടക്കാവ് ഹൈവേയിൽ ഓണക്കൂർ നിരപ്പ് ഭാഗത്ത് ഗർത്തം രൂപപ്പെട്ടതിനേത്തുടർന്ന് നിരോധിച്ച ഗതാഗതം ഭാഗീക പുന:സ്ഥാപിച്ചു. ചെറുവാഹനങ്ങൾ ഇന്നലെ മുതൽ കടത്തിവിട്ടു തുടങ്ങി. ഇന്നു മുതൽ ഒറ്റവരിയായി ബസുകളും കടത്തിവിടും.
കഴിഞ്ഞ ആഴ്ചയാണ് കലുങ്കിനു സമീപം ആഴത്തിൽ കുഴികൾ കണ്ടത്.വർഷത്തിൽ ആറു മാസത്തോളം നീരൊഴുക്കുള്ള ഓടയും അതിനോടു ചേർന്ന് റോഡിനു കുറുകെ കലുങ്കും ഇവിടെയുണ്ട്. ഇരുവശവും കരിങ്കൽക്കെട്ടും മുകളിൽ കോൺഗ്രീറ്റ് സ്ലാബുമായാണ് ഓട നിർമ്മിച്ചിരിക്കുന്നത്. കനത്ത മഴയിലും വെള്ളപ്പാച്ചിലിലും കരിങ്കൽ ക്കെട്ടിനു സമീപം മണ്ണ് ഒലിച്ചുപോയി റോഡ് താഴേക്ക് ഇരുന്നു ഗർത്തം രൂപപ്പെട്ടതാണ്.

ഇതുവഴിയുള്ള ബസുകളുടെയും വലിയ വാഹനങ്ങളുടെയും ഗതാഗതം ഓണക്കൂർ പള്ളിപ്പടിയിൽ നിന്നും കക്കാട് വഴി പിറവത്തേക്ക് തിരിച്ചുവിട്ടിരുന്നു. എറണാകുളം-പാല, വൈക്കം -പിറവം മൂവാറ്റുപുഴ റൂട്ടുകളിലായി കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളുമടക്കം ദിവസേന നൂറോളം ബസുകൾ സർവ്വീസ് നടത്തുന്ന റോഡാണിത്. അടിയന്തിര സാഹചര്യം മനസിലാക്കി മന്ത്രി ജി സുധാകരൻ ഇടപെട്ട് കലുങ്ക് പുനർനിർമ്മാണത്തിനായി 9 ലക്ഷം അനുവദിച്ചിരുന്നു.












Click it and Unblock the Notifications