സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ നിന്ന് മാറ്റും: പകരം വേദി തിരുവനന്തപുരമോ കണ്ണൂരോ!!
കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ മുഖ്യവേദി ആലപ്പുഴയിൽ നിന്ന് മാറ്റുന്നത് പരിഗണനയിൽ. കലോത്സവങ്ങൾക്ക് മുന്നോടിയായുള്ള സ്കൂൾ തല കലോത്സവങ്ങൾ തുടങ്ങിക്കഴിഞ്ഞു. വേദി സംബന്ധിച്ച അന്തിമ തീരുമാനത്തിന് അടുത്തയാഴ്ച പ്രത്യേക യോഗം. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ താത്കാലിക മാന്വൽ പരിഷ്കരണത്തിനും സർക്കാർ ശ്രമിക്കുന്നു.
പ്രളയക്കെടുതിയിൽ നിന്നും ഇനിയും മോചിതമാകാത്ത ആലപ്പുഴയിൽ നിന്നു കലോത്സവത്തിന്‍റെ മുഖ്യവേദി മാറ്റാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ചെലവു ചുരുക്കാനും ഇതാവശ്യമെന്നു വിലയിരുത്തൽ. കലോത്സവം ഉപേക്ഷിക്കുന്നതായി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയതിനു പിന്നാലെ, ചെലവ് ചുരുക്കി കലോത്സവം നടത്തുമെന്ന് ഡിപിഐയും വിദ്യാഭ്യാസ മന്ത്രിയും പ്രഖ്യാപിച്ചിരുന്നു.
ആലപ്പുഴയിൽ കലോത്സവം നടത്തിയാൽ വേദിയൊരുക്കുന്നതിന് വൻ തുക ചെലവഴിക്കേണ്ടി വരും. തിരുവനന്തപുരത്ത് കലോത്സവം നടത്തിയാൽ വേദിയൊരുക്കുന്നതിന് പ്രത്യേക പണം മുടക്കേണ്ടതില്ല. പുത്തരിക്കണ്ടം, ടാഗോർ ഹാൾ, നിശാ ഗന്ധി തുടങ്ങിയ വേദികൾ ഉപയോഗപ്പെടുത്താം. സർക്കാർ ഫണ്ട് ചുരുക്കി സ്പോൺസർമാരെ കണ്ടെത്തി കലോത്സവം വിജയപ്പിക്കുകയെന്നതുമാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയിൽ ആലപ്പുഴ ജില്ലയിൽ സ്പോൺസർമാരെ കണ്ടെത്തുന്നതിലും എളുപ്പത്തിൽ തലസ്ഥാന നഗരയിൽ നിന്നും സ്പോൺസർമാരെ കണ്ടെത്താനാകും.
കാസർഗോഡ് കലോത്സവം നടത്താൻ സന്നദ്ധത അറിയിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിനു താത്പര്യമില്ല. കേരളം പ്രളയത്തെ അതിജീവിച്ചു വരുന്ന സാഹചര്യത്തിൽ പ്രളയം ഏറ്റവും കൂടുതൽ വേട്ടയാടിയ തെക്കൻ മേഖലയിലുള്ള കുട്ടികാലാകാന്മാർക്ക് കാസർഗോടെത്തി മേളയിൽ പങ്കെടുക്കാൻ ചെലവേറും. വിവിധ ജില്ലകളിൽനിന്നെത്തുവർക്ക് ഇവിടെ താമസ സൗകര്യം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. 25 വർഷം മുൻപാണ് കാസർഗോട്ട് കലോത്സവം നടത്തിയിട്ടുള്ളത്. തിരുവനന്തപുരം കൂടാതെ കണ്ണൂരും കോഴിക്കോടും കലോത്സവത്തിന്‍റെ വേദിയാക്കുന്നതും പരിഗണനയിലുണ്ട്.
അതേസമയം, ആലപ്പുഴയിൽ നിന്നു കലോത്സവം മാറ്റുന്നതിനോട് ആലപ്പുഴക്കാരനായ പൊതുവിദ്യാഭ്യവകുപ്പ് ഡയറക്റ്റർ മോഹൻകുമാറിന് എതിർപ്പാണുള്ളത്. ജില്ലയിൽ നിന്നുള്ള ധനമന്ത്രി തോമസ് ഐസകിന്‍റെ നിലപാടും മേള ആലപ്പുഴയിൽ തന്നെ നടത്തണമെന്നാണ്. മാറ്റി വച്ച നെഹ്റു ട്രോഫി വള്ളം കളി ടൂറിസം മേഖലയുടെ സംരക്ഷണത്തിനായി നടത്തുമെന്ന് നേരത്തെ തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയിൽ തന്നെ കലാമാമാങ്കം നടത്താനായാൽ ആലപ്പുഴയെക്കുറിച്ച് വിദേശ ടൂറിസ്റ്റുകൾക്കിടയിൽ പോലും ഉയരുന്ന ആശങ്കകൾക്ക് അറുതി വരുത്താൻ കഴിയുമെന്ന വിശ്വാസമാണ് ധനമന്ത്രിക്കുമുള്ളത്. വിദേശ ചികിത്സ കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടും വേദി തീരുമാനിക്കുന്നതിൽ നിർണായക ഘടകമാകും.
മാന്വൽ പരിഷ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കലാ അധ്യാപകരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക സമിതിയുടെ യോഗം 17ന് തിരുവനന്തപുരത്ത് വിളിച്ചു ചേർത്തിട്ടുണ്ട്. അപ്പീലുകൾ പരമാവധി നിയന്ത്രിക്കുക എന്നതായിരിക്കും മുഖ്യ അജൻഡ. വേദികൾ ക്രമീകരിക്കുന്നതിലും മത്സരത്തിന്‍റെ നടത്തിപ്പിലും ദൈർഘ്യത്തിലുമെല്ലാം കാതലായ മാറ്റങ്ങൾ വരുത്തിയേക്കും. പങ്കാളിത്തം കുറഞ്ഞ മത്സരങ്ങളുടെ പട്ടിക ശേഖരിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം മത്സരങ്ങളിൽ ചിലത് താത്കാലികമായി ഒഴിവാക്കിയേക്കും.