കൊച്ചിയിലെ കൊലപാതകം: ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറിയുടെ സഹോദരനെതിരെ ആരോപണം
മൂവാറ്റുപുഴ: ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ സഹോദരന്‍ ഗൃഹനാഥനെ അടിച്ചു കൊലപ്പെടുത്തിയെന്ന് ആരോപണം. സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴും കുറ്റാരോപിതനെ കസ്റ്റഡിയില്‍ പോലുമെടുക്കാതെ പോലീസിന്റെ ഒളിച്ചുകളിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായ അഡ്വ. കെ.എസ്. അരുണ്‍കുമാറിന്റെ സഹോദരനെതിരെയാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. മഴുവന്നൂര്‍ കുന്നക്കുരടി കല്ലറയ്ക്കല്‍ ഷിജുവിനെ രക്ഷപ്പെടുത്താനാണ് ആസൂത്രിത നീക്കം നടക്കുന്നത്.

തലയ്ക്കടിയേറ്റ് മരിച്ചു
മഴുവന്നൂര്‍ നെല്ലാട് കിഴക്കുംകരയില്‍ വീട്ടില്‍ കെ ജി ബാലകൃഷ്ണനാണ് (54) തലയ്ക്കടിയേറ്റു മരിച്ചത്. നെല്ലാട് ജംക്ഷനിലെ ബാറിന് സമീപം 12നു വൈകിട്ടായിരുന്നു സംഭവം. ബാറിനോട് ചേര്‍ന്നു ഷിജു നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്തു പെട്ടി ഒട്ടൊയില്‍ വഴിയോര കച്ചവടം നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.

കച്ചവടം സംബന്ധിച്ച തര്‍ക്കം
വിലകുറച്ച് ഉള്ളി വില്‍പ്പന നടത്തിയ കച്ചവടക്കാരനെ ഷിജു ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്തത് ജംങ്ഷനിലുണ്ടായിരുന്ന ബാലകൃഷ്ണന്‍ ചോദ്യം ചെയ്തു. ഇതാണ് ഷിജുവിനെ പ്രകോപിപ്പിച്ചത്. വാക്കേറ്റത്തിനിടെ ബാലകൃഷ്ണനെ ക്രൂരമായി മര്‍ദിക്കുകയും സൂപ്പര്‍മാര്‍ക്കറ്റിന്റെ ഭിത്തിയില്‍ തലയിടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു. ജംക്ഷനില്‍ നിരവധി ആള്‍ക്കാര്‍ നോക്കി നില്‍ക്കേയായിരുന്നു ആക്രമണമെങ്കിലും വിമുക്ത ഭടന്‍ കൂടിയായ ഷിജുവിനെ ഭയന്ന് ആരും അടുത്തില്ല. അവശനായ ബാലകൃഷ്ണനെ അയല്‍വാസിയും ഓട്ടോ ഡ്രൈവറുമായ വിഷ്ണുവാണ് ബൈക്കില്‍ വീട്ടിലെത്തിച്ചത്.

ചികിത്സയിലിരിക്കെ മരണം
തലയ്ക്കടിയേറ്റതായി വീട്ടില്‍ പറഞ്ഞതിനെത്തുടര്‍ന്ന് ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിച്ചു. രണ്ടു മണിക്കൂറിനകം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും അഞ്ചു കുപ്പി രക്തം നല്‍കുകയും ചെയ്‌തെങ്കിലും നില വഷളായി. വ്യാഴം ഉച്ചയ്ക്കായിരുന്നു അന്ത്യം. ഇന്നലെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കേസെടുത്തത് അസ്വാഭാവിക മരണത്തിന്
കൊലപാതകമാണെന്നു വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടും അസ്വാഭാവിക മരണത്തിനു മാത്രമാണു കുന്നത്തുനാട് പോലീസ് കേസെടുത്തത്. തലച്ചോറിലെ ആന്തരിക രക്തസ്രാവമാണു മരണ കാരണമെന്നു പോസ്റ്റമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. മുഖത്തു നീരുണ്ടായിരുന്നു. അടിയേറ്റ് അവശനിലയില്‍ വീട്ടിലെത്തിയ പിതാവ്, ജംക്ഷനില്‍ വച്ചു ഷിജുവും മറ്റൊരാളും ചേര്‍ന്നു തന്നെ മര്‍ദിച്ചതായി പറഞ്ഞിരുന്നു എന്ന് മകന്‍ പോലീസിനു നല്‍കിയ മൊഴിയിലുണ്ട്.

പ്രതിയ്ക്ക് വേണ്ടി രക്ഷകര്‍
ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള പ്രതിക്കു വേണ്ടി ചരടുവലികള്‍ നടക്കുന്നതായി ബാലകൃഷ്ണന്റെ ബന്ധുക്കള്‍ പറയുന്നു. ബൈക്കില്‍ നിന്നു വീണു പരുക്കേറ്റതായി വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഹൈക്കോടതി അഭിഭാഷകന്‍ കൂടിയായ അരുണ്‍കുമാര്‍ ഫസല്‍ വധം ഉള്‍പ്പെടെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രതികളായ കേസുകളില്‍ പാര്‍ട്ടിക്കു വേണ്ടി ഹാജരായിട്ടുണ്ട്. ടൈല്‍ തൊഴിലാളിയായിരുന്ന ബാലകൃഷ്ണന്‍ വൃക്കരോഗത്തെ തുടര്‍ന്നു കുറച്ചു നാളായി ജോലിക്ക് പോയിരുന്നില്ല. ഭാര്യ: അജിത. മക്കള്‍: കൃഷ്ണജ, അനന്തു.












Click it and Unblock the Notifications