മുനമ്പം ബോട്ട് അപകടം: ജീവന്‍റെ കരയടുക്കാൻ എഡ്വിനും നരേൻ സർക്കാരിനും തുണയായത് തടിക്കഷ്ണം!
കൊച്ചി: മുനമ്പം ബോട്ട് അപകടം നടക്കുമ്പോൾ ബോട്ട് നിയന്ത്രിച്ചിരുന്ന എഡ്വിനും മറ്റൊരു തൊഴിലാളി നരേൻ സർക്കാരും മണിക്കൂറുകൾ കടലിൽ നീന്തിക്കിടന്നാണു മരണ വക്ത്രത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കടലിൽ തെറിച്ചു വീണ ഇരുവർക്കും തകർന്ന ബോട്ടിൽ നിന്നും കിട്ടിയ തടിയുടെയും ബോക്സുകളുടെയും അവശിഷ്ടങ്ങൾ പിടിച്ചു കിടക്കാൻ സഹായകമായി. ലക്ഷ്യമറിയാതെ ഒഴുകുന്നതിനിടെ സമീപത്തു കൂടി മത്സ്യബന്ധന ബോട്ടുകൾ പോകുന്നതു കാണാമായിരുന്നെങ്കിലും ഒച്ചയുണ്ടാക്കി അവയുടെ ശ്രദ്ധ ആകർഷിക്കാൻ സാധിക്കാത്ത തരത്തിൽ അവശരായിരുന്നു ഇവർ.
ഇതിനിടെ സമീപത്തു കൂടി കടന്നു പോയ "മഞ്ഞുമാതാ' എന്ന ബോട്ടിലെ തൊഴിലാളികൾ നരേൻ വലിയ തടി കഷ്ണം ഉയർത്തി വീശുന്നതു കണ്ടതു രക്ഷയായി. ബോട്ട് സമീപമെത്തി നരേനെ കയറ്റുകയായിരുന്നു. തനിക്കൊപ്പം മറ്റൊരു തൊഴിലാളി കൂടി നീന്തിക്കിടക്കുന്നുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഇതേ ബോട്ട് നടത്തിയ തെരച്ചിലിൽ എഡ്വിനെയും രക്ഷപ്പെടുത്തി.
അപകടമുണ്ടായ ഓഷ്യാനിക് ബോട്ടിലെ 14 തൊഴിലാളികളിൽ ഇതുവരെ ജീവനോടെ കണ്ടെത്തിയതും ഇവരെ മാത്രം. നാട്ടിക തീരത്ത് അപകടമുണ്ടായി എട്ടു മണിക്കൂറിനു ശേഷമാണ് ഇരുവരെയും മുനമ്പം തുറമുഖത്ത് എത്തിച്ചത്. പറവൂർ താലൂക്ക് ആശുപത്രിയിൽ ശുശ്രൂഷ നൽകി ഉച്ചയോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഡ്വിന് ഇടതു കാലിനു ചെറിയ പൊട്ടലുണ്ട്. ചുമയും സംസാരിക്കാൻ തടസവുമുണ്ടായിരുന്നു. അപകടത്തിനിടെ വലിയ തടികഷ്ണം നെഞ്ചിന് ഇടതു ഭാഗത്തിടിച്ചാണു നരേന് പരുക്ക്. തകർന്ന ബോട്ടിന്‍റെ ഇന്ധന ടാങ്കിൽ നിന്നു ചേർന്ന ഡീസൽ ഇരുവരുടെയും ഉള്ളിൽ ചെന്നിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ നിന്നു സിക്ക് റൂമിലേക്ക് മാറ്റിയ രണ്ടു പേരും അപകട നില തരണം ചെയ്തതായി ആർഎംഒ.