കാലടി: തീവണ്ടി പാതക്ക് ഭീഷണിയായി തുരങ്കത്തിലൂടെ വാഹന ഗതാഗതം, നിരോധിച്ച റോഡ് വഴി ഗതാഗതം!!
കാലടി: ചെങ്ങമനാട് പഞ്ചായത്തിലെ പുറയാർ ചാന്തേരിപ്പാടം റോഡിൽ തീവണ്ടി പാതക്കുതാഴെയുള്ള തുരങ്ക പാതയിലൂടെ ഭാരവാഹനങ്ങൾ പോകുന്നത് തീവണ്ടി പാതയ്ക്ക് ഭീഷണിയാകുന്നു. ഇതിലൂടെയുളള വാഹനസഞ്ചാരം നിരോധിച്ചിട്ടുളളതാണ്. ഇത് മറികടന്നാണ് വാഹനങ്ങൾ പോകുന്നത്. വലിയ വാഹനങ്ങൾ പോകാതിരിക്കാൻ റെയ്ൽവേ തുരങ്കത്തിനിരുവശത്തും വലിയ ഇരുമ്പ് ബാറുകൾ സ്ഥാപിച്ചിരുന്നു. ഈ ബാറുകൾ അകത്തിവച്ചാണ് വാഹനങ്ങൾ പോകുന്നത്.
തീവണ്ടി കടന്നുപോകുമ്പോഴും ഭാരവാഹനങ്ങൾ തുരങ്കത്തിലൂടെ കടന്നുപോകുന്നത് വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്. ഭാരമുള്ള വാഹനങ്ങളുടെ മുകൾഭാഗം റെയിൽവേ പാലത്തിൽ ഉരസുന്നതും ചിലപ്പോൾ മുകൾഭാഗം ഇടിക്കുന്നതും പതിവാണ്. ആലുവ ഭാഗത്തേക്ക് കാൽനടയാത്രക്കും, മുച്ചക്ര വാഹനങ്ങൾക്കും പോകുന്നതിനും ഈ പാത സഹായകമായിരുന്നു. പിന്നീട് വലിയ വാഹനങ്ങളും ഇതിലൂടെ പോയിത്തുടങ്ങി. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇതിലൂടെയുളള ഭാരവാഹനങ്ങൾ നിരോധിച്ചുകൊണ്ട് പഞ്ചായത്ത് ബോർഡും സ്ഥാപിച്ചിരുന്നു. ഇപ്പേൾ ദിവസേന നുറുകണക്കിന് ഭാരവാഹനങ്ങളാണ് തലങ്ങും വിലങ്ങും ഇതിലൂടെ പോകുന്നത്. പൊലീസ് പരിശോധന ഒഴിവാക്കാൻ മണ്ണുമാഫിയ സംഘങ്ങളുടെ വാഹനങ്ങളാണ് ഇതിലൂടെ പോകുന്നതെന്ന് നാട്ടുകാർ പറയുന്നു. ഭാരവാഹനങ്ങൾ പോകുന്നതുമൂലം റോഡും തകർന്നു. ഇതോടെ തുരങ്കത്തിന്‍റെ അടിയിൽ വെളളക്കെട്ടും രൂക്ഷമായി. ഇതും റെയിൽവേ പാതയുടെ ബലക്ഷയത്തിനും കരണമാകുന്നു. വൻ അപകടം ഉണ്ടാകുന്നതിനുമുമ്പ് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.