കൊച്ചിയില്‍ കത്തിമുനയിൽ പൊലിയുന്ന സ്ത്രീകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു: ആശങ്കയോടെ പൊലീസ്
കൊച്ചി: കത്തിമുനയിൽ വീണ്ടും രക്തം ഒഴുകിയപ്പോൾ ജില്ല നടുങ്ങി. കഴിഞ്ഞ ദിവസം രാത്രി കലൂർ എസ്ആർഎം റോഡിൽ ഭർത്താവ് സഞ്ജു സുലാൽ സേട്ടിന്‍റെ കുത്തേറ്റു ഭാര്യ ഷീബ കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നു സിറ്റി പൊലീസിന്‍റെ ക്രൈം റിക്കോർഡ്സ് ബ്യൂറോ (ഡിസിആർബി) കണക്കുകളിൽ വ്യക്തം. ഭാര്യയോടും ഒപ്പം സഹവസിക്കുന്ന സ്ത്രീകളോടും ഒരു കത്തിമുനയിൽ വൈരാഗ്യം തീർക്കുന്ന ഈ കൊലപാതകങ്ങൾക്ക് കണ്ണിമുറിയാത്ത ഒരു തുടർച്ചയുണ്ട്. ഓരോ കൊലപാതകവും കഴിയുമ്പോൾ ഭീതിയോടെ അടുത്ത ചോദ്യം ഉയരുന്നു....ആരാണ് അടുത്ത ഇര?

എളമക്കരയിൽ.. 2018 ഏപ്രിലില്‍
ഏപ്രിൽ 20നു രാത്രിയാണു കോട്ടയം കൊടുങ്ങൂർ വാഴൂർ തൈത്തോട്ടം വീട്ടിൽ മീരയെ (24) എളമക്കരയിലെ വാടകവീട്ടിൽ കഴുത്തിനു വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹമാസകലം മുറിപ്പാടുകളുണ്ടായിരുന്നു. ഒപ്പം താമസിക്കുന്ന പാലക്കാട് സ്വദേശി നൗഫൽ ഫാനിൽ തൂങ്ങിംമരിച്ച നിലയിലായിരുന്നു. മീരയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നു. വിവാഹമോചിതയായ മീരയും ഭാര്യയും കുട്ടികളുമുള്ള നൗഫലും മാസങ്ങളായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ മീരയ്ക്കു മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് അരുംകൊലയ്ക്ക് ഇടയാക്കിയത്. യുവതിയുടെ ഫോണിൽ ഇടയ്ക്കിടെ വരുന്ന കോളുകളും മെസേജുകളും ഇയാളെ അസ്വസ്ഥനാക്കി. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ ഒരു തവണ വാടകവീടിന്‍റെ ചില്ലുകൾ നൗഫൽ അടിച്ചു തകർത്തു. അന്ന് പൊലീസ് ഇടപെട്ടാണു തർക്കം പരിഹരിച്ചത്. പക്ഷേ സംശയത്തിന്‍റെ കനലുകൾ കെട്ടടങ്ങിയില്ല. കൊലപാതകം നടക്കുന്നതിനു തൊട്ടുമുമ്പു സുഹൃത്തിനെ ഫോണിൽ വിളിച്ച നൗഫൽ മീരയെ കൊല്ലുകയാണെന്നും താൻ ജീവനൊടുക്കുകയാണെന്നും അറിയിച്ചിരുന്നു.

പാലാരിവട്ടത്ത്.. 2018 മെയ് മാസത്തില്‍
പാലാരിവട്ടം ഹരിഹര ക്ഷേത്രത്തിന് സമീപത്തെ വനിതാ ഹോസ്റ്റലിന് മുന്നിൽ വനിതാ വാർഡൻ സുമയ്യ (27) ഭർത്താവിന്‍റെ കുത്തേറ്റു മരിച്ചതു നാലു മാസം മുമ്പ്. മേയ് ഒൻപതിനു വൈകിട്ടായിരുന്നു ദാരുണ സംഭവം. ഓട്ടോ ഡ്രൈവറായ സജീറും ഭാര്യയും മാസങ്ങളായി വേർപിരിഞ്ഞായിരുന്നു താമസം. ഇതിനിടെ വിവാഹമോചനം തേടി കുടുംബ കോടതിയെ സുമയ്യ സമീപിച്ചു. കൊല്ലപ്പെടുന്നതിനു ദിവസങ്ങൾ മുമ്പാണു ഹോസ്റ്റലിൽ വാർഡനായി ചുമതലയേറ്റത്. അർബുദ രോഗ ബാധിതനായ പിതാവിന്‍റെ ചികിത്സയ്ക്കു പണം കണ്ടെത്താനായിരുന്നു ഇത്. മക്കൾ സജീറിനൊപ്പമായിരുന്നു താമസം. മറ്റൊരാളെ വിവാഹം ചെയ്യാൻ വേണ്ടിയാണു സുമയ്യ തന്നെ ഒഴിവാക്കുന്നതെന്ന ഭർത്താവിന്‍റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. എട്ടിനു വൈകിട്ട് ആലപ്പുഴയിൽ നിന്ന് എറണാകുളത്ത് എത്തിയ ഇയാൾ പാലാരിവട്ടം ചന്തയിൽ നിന്നു കത്തിയും വാങ്ങിയാണു ഭാര്യയെ കാണാൻ എത്തിയത്. രാവിലെ ഇരുവരും ഒരുമിച്ചു സംസാരിച്ചു. തന്നോടൊപ്പം വന്നു താമസിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടെങ്കിലും സുമയ്യ വഴങ്ങിയില്ല. വൈകിട്ടു ഹോസ്റ്റൽ റോഡിന് സമീപം ഭാര്യയെ വിളിച്ചിറക്കി ഒരു വട്ടം കൂടി സജീർ ആവശ്യം ഉന്നയിച്ചു. തയ്യാറല്ലെന്നു സുമയ്യ കട്ടായം പിടിച്ചതോടെ കത്തിയുപയോഗിച്ചു കുത്തി വീഴ്ത്തുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഒരു മണിക്കൂറിനകം മരിച്ചു.

ചേരാനല്ലൂരിൽ 2018 ജൂണില്‍
ആശുപത്രി ജീവനക്കാരിയായ ഭാര്യയെ ഫ്ലാറ്റിനു മുന്നിൽ മാരകമായി വെട്ടി പരുക്കേൽപ്പിച്ച ശേഷം അതേ കെട്ടിടത്തിലെ മുറിയിൽ ഭർത്താവ് തൂങ്ങിമരിച്ചതും ജില്ലയെ ഞെട്ടിച്ച സംഭവമാണ്. ജൂൺ 12നു രാവിലെ കുന്നുംപുറം എസ്ബിഐ ജംക്‌ഷന് സമീപം അമൃത കൃപ ഫ്ലാറ്റിലായിരുന്നു സംഭവം. വെട്ടേറ്റു വീണ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്‍റ് സന്ധ്യ (34) രക്ഷപ്പെട്ടത് ആയുസിന്‍റെ ബലം കൊണ്ടു മാത്രം. മാരകമായ ആക്രമണത്തിന്‍റെ ബാക്കിപത്രം ഇപ്പോവും യുവതിയുടെ ദേഹത്ത് കാണാം. കഴുത്തിനായിരുന്നു വെട്ടേറ്റത്. കൈപ്പത്തി വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. മകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സന്ധ്യയുടെ മാതാവ് ശാരദയ്ക്കും പരുക്കേറ്റു. ഭർത്താവ് പെരുമ്പാവൂർ സ്വദേശി മനോജ് (46) സംഭവത്തിനു ശേഷം ഫ്ലാറ്റിന്‍റെ ഒന്നാംനിലയിൽ ഓടിക്കയറി വാതിലടച്ചു തൂങ്ങുകയായിരുന്നു. വിവാഹമോചനം തോടി മനോജ് നൽകിയ കേസ് കുടുംബകോടതിയുടെ പരിഗണനയിലിരിക്കെ ആയിരുന്നു സംഭവം.

2018 സെപ്റ്റംബറില്‍
ശനിയാഴ്ച രാത്രി കലൂരിലെ വാടകവീട്ടിൽ യുവതി കുത്തേറ്റു മരിച്ചതു ഭർത്താവിന്‍റെ സംശയ രോഗത്തെ തുടർന്ന്. എസ്ആർഎം റോഡ് പൂട്ടോത്ത് ലെയ്നിൽ താമസിക്കുന്ന അഫ്സയുടെ മകൾ ഷീബ (35) ആണ് കുത്തേറ്റ് മരിച്ചത്. പ്രതിയായ ഭർത്താവ് ആലപ്പുഴ ലെജനത്ത് വാർഡ് വെളിപ്പറമ്പിൽ വീട്ടിൽ സഞ്ജു സുലാൽ സേട്ടും (39) ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പരുക്കേറ്റ ഷീബയുടെ മാതാവ് അഫ്സയും (66) സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ഷീബയുടെ കൊലപാതകം
എളമക്കര കറുകപ്പിള്ളിയിലെ ഫ്ലാറ്റിലാണ് കുട്ടികൾക്കൊപ്പം ഷീബ താമസം. ഗൾഫിൽ ജോലി ചെയ്യുന്ന സഞ്ജു ഏതാനും ദിവസം മുമ്പു നാട്ടിൽ അവധിക്കെത്തി. ഇതിനിടെ, ഷീബയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നു സുഹൃത്തുക്കളിൽ ഒരാൾ ഇയാളെ അറിയിച്ചതാണു പ്രകോപനമായതെന്നു പൊലീസ്. മക്കളെ മൂന്നു പേരെയും ആലപ്പുഴയിലെ വീട്ടിൽ നിർത്തിയ ശേഷം ശനിയാഴ്ച വൈകിട്ടോടെ കത്തിയുമായി അഫസ്ൽ എസ്ആർഎം റോഡിലെ വീട്ടിൽ എത്തുകയായിരുന്നു. കിടപ്പു മുറിയിൽ വാക്കേറ്റത്തിനിടെ ഭാര്യയുടെ വയറ്റത്തു കുത്തി. നിലവിളി കേട്ട് ഓടിയെത്തിയ അഫ്സയ്ക്ക് വയറ്റത്തും കൈയ്ക്കും കാലിനും കുത്തേറ്റു. പിടിവലിക്കിടെ കൈപ്പത്തിക്കു മുറിവേറ്റ സഞ്ജു പുറത്തേക്ക് ഇറങ്ങിയോടി സ്വകാര്യ ആശുപത്രിയിൽ എത്തി. നിലവിളി കേട്ടെത്തിയ പരിസരവാസികൾ ഷീബയെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10.15ഓടെ മരിച്ചു. കറിക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. നോർത്ത് സിഐ കെ.ജെ.പീറ്ററിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.












Click it and Unblock the Notifications