കുറ്റിക്കാട്ടുകര സർക്കാർ യുപി സ്കൂളിലെ കുട്ടികളെ എയ്ഡഡ് സ്കൂൾ അധികൃതർ തട്ടിയെടുക്കുന്നതായി പരാതി
ഏലൂർ: സർക്കാർ യു പി സ്കൂളിലെ വിദ്യാർഥികളെ സമീപത്തെ എയ്ഡഡ് സ്കൂൾ അധി കൃതർ പ്രലോഭനങ്ങൾ നൽകി വലയിലാക്കുന്നതായി പരാതി. ഏലൂർ നഗരസഭയിലെ കുറ്റിക്കാട്ടുകര ഗവ യു പി സ്കൂളിലെ 10 കുട്ടികളെ ഇത്തരത്തിൽ ടി സി വാങ്ങിയും അല്ലാതെയും ഏലൂർ എം ഇ എസ് ഈസ്റ്റേൺ സ്കൂളിൽ പ്രവേശിപ്പിച്ചതായാണ് ആക്ഷേപം. ഇതിനെതിരെ സ്കൂൾ അധികൃതർ ആലുവ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർക്ക് പരാതി നൽകി.
ഈ അധ്യയന വർഷത്തിൽ കുറ്റിക്കാട്ടുകര ഗവ യു പി സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നതും അഡ്മിഷൻ രജിസ്റ്ററിൽ പേരുള്ളതും യു ഐ ഡി നമ്പറും സമ്പൂർണതയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമായ ഒന്നാം ക്ലാസിലെ രണ്ടു കുട്ടികളെയും മൂന്നാം ക്ലാസ്സിലെ രണ്ടു കുട്ടികളെയും അഞ്ച്, ഏഴ് ക്ലാസുകളിലെ ഓരോ കുട്ടിയുമടക്കം 6 കുട്ടികളെ ടി സിയോ അനുബന്ധ രേഖകളോ ഇല്ലാതെയാണ് എം ഇ എസ് സ്കൂളിൽ ക്ലാസുകളിലിരുത്തി പഠിപ്പിച്ചു തുടങ്ങിയതായി പരാതിയുള്ളത്. ഇതിനു മുൻപായി നാലു കുട്ടികളുടെ രക്ഷിതാക്കളിൽ സമ്മർദ്ദം ചെലുത്തി ടിസി വാങ്ങി സ്കൂളിൽ ചേർത്തതായും ആക്ഷേപമുണ്ട്.

കഴിഞ്ഞ അധ്യയന വർഷത്തിൽ സമാനമായ രീതിയിൽ രണ്ടു കുട്ടികളെ എം ഇ എസ് സ്കൂളിൽ ചേർത്തിരുന്നു. പിന്നീട് പരാതികളെ തുടർന്ന് കുറ്റിക്കാട്ടുകര ഗവ സ്കൂളിലേക്ക് തിരിച്ചയച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ മൂലം ഒന്നാം ക്ലാസിൽ ഈ വർഷം ഒന്നാം ക്ലാസിൽ 15 കുട്ടികൾ പ്രവേശനം നേടിയിരുന്നു. ആ സന്ദർഭത്തിലാണ് സ്വകാര്യ വിദ്യാഭ്യാസ മാനേജ്മെൻറും അധ്യാപകരും ചേർന്ന് രക്ഷിതാക്കൾക്ക് വിവിധ വാഗ്ദാനങ്ങൾ നൽകി കുറ്റിക്കാട്ടുകര ഗവ യു പി സ്കൂളിലെ കുട്ടികളെ റാഞ്ചിക്കൊണ്ടുപോയിട്ടുള്ളതെന്ന് എ ഇ ഒ യ്ക്ക് നൽകിയിട്ടുള്ള പരാതിയിൽ പറയുന്നു.
പ്രധാനാധ്യാപിക ടി എം ആമിന ,വാർഡ്കൗൺസിലർ സാജൻ ജോസഫ് ,പി ടി എ പ്രസിഡൻറ് പി എം ആണ്ടവൻ , എസ് എം സി ചെയർമാൻ ഷാജി ഇടപ്പള്ളി എന്നിവരാണ് പരാതിയിൽ ഒപ്പിട്ടിട്ടുള്ളത്. അതെ സമയം കുട്ടികളുടെ രക്ഷിതാക്കളുടെ താൽപര്യ പ്രകാരമാണ് സ്കൂളിൽ കുട്ടികളെ ചേർക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നാണ് എം ഇ എസ് സ്കൂൾ അധികൃതരുടെ നിലപാട്.പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ എ ഇ ഓ ലിസ മാത്യു ഇരു സ്കൂളിലെയും എച് എം മാരായ ആമിന ടി എം ,ഷക്കീലാബീവി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരം ആയില്ല. അതെതുടർന്ന് ഇന്ന് രാവിലെ 11 ന് വീണ്ടും വിശദമായ ചർച്ച നടക്കും.












Click it and Unblock the Notifications