കുറ്റിക്കാട്ടുകര സർക്കാർ യുപി സ്കൂളിലെ കുട്ടികളെ എയ്ഡഡ് സ്കൂൾ അധികൃതർ തട്ടിയെടുക്കുന്നതായി പരാതി
ഏലൂർ: സർക്കാർ യു പി സ്കൂളിലെ വിദ്യാർഥികളെ സമീപത്തെ എയ്ഡഡ് സ്കൂൾ അധി കൃതർ പ്രലോഭനങ്ങൾ നൽകി വലയിലാക്കുന്നതായി പരാതി. ഏലൂർ നഗരസഭയിലെ കുറ്റിക്കാട്ടുകര ഗവ യു പി സ്കൂളിലെ 10 കുട്ടികളെ ഇത്തരത്തിൽ ടി സി വാങ്ങിയും അല്ലാതെയും ഏലൂർ എം ഇ എസ് ഈസ്റ്റേൺ സ്കൂളിൽ പ്രവേശിപ്പിച്ചതായാണ് ആക്ഷേപം. ഇതിനെതിരെ സ്കൂൾ അധികൃതർ ആലുവ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർക്ക് പരാതി നൽകി.
ഈ അധ്യയന വർഷത്തിൽ കുറ്റിക്കാട്ടുകര ഗവ യു പി സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നതും അഡ്മിഷൻ രജിസ്റ്ററിൽ പേരുള്ളതും യു ഐ ഡി നമ്പറും സമ്പൂർണതയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമായ ഒന്നാം ക്ലാസിലെ രണ്ടു കുട്ടികളെയും മൂന്നാം ക്ലാസ്സിലെ രണ്ടു കുട്ടികളെയും അഞ്ച്, ഏഴ് ക്ലാസുകളിലെ ഓരോ കുട്ടിയുമടക്കം 6 കുട്ടികളെ ടി സിയോ അനുബന്ധ രേഖകളോ ഇല്ലാതെയാണ് എം ഇ എസ് സ്കൂളിൽ ക്ലാസുകളിലിരുത്തി പഠിപ്പിച്ചു തുടങ്ങിയതായി പരാതിയുള്ളത്. ഇതിനു മുൻപായി നാലു കുട്ടികളുടെ രക്ഷിതാക്കളിൽ സമ്മർദ്ദം ചെലുത്തി ടിസി വാങ്ങി സ്കൂളിൽ ചേർത്തതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ അധ്യയന വർഷത്തിൽ സമാനമായ രീതിയിൽ രണ്ടു കുട്ടികളെ എം ഇ എസ് സ്കൂളിൽ ചേർത്തിരുന്നു. പിന്നീട് പരാതികളെ തുടർന്ന് കുറ്റിക്കാട്ടുകര ഗവ സ്കൂളിലേക്ക് തിരിച്ചയച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ മൂലം ഒന്നാം ക്ലാസിൽ ഈ വർഷം ഒന്നാം ക്ലാസിൽ 15 കുട്ടികൾ പ്രവേശനം നേടിയിരുന്നു. ആ സന്ദർഭത്തിലാണ് സ്വകാര്യ വിദ്യാഭ്യാസ മാനേജ്മെൻറും അധ്യാപകരും ചേർന്ന് രക്ഷിതാക്കൾക്ക് വിവിധ വാഗ്ദാനങ്ങൾ നൽകി കുറ്റിക്കാട്ടുകര ഗവ യു പി സ്കൂളിലെ കുട്ടികളെ റാഞ്ചിക്കൊണ്ടുപോയിട്ടുള്ളതെന്ന് എ ഇ ഒ യ്ക്ക് നൽകിയിട്ടുള്ള പരാതിയിൽ പറയുന്നു.
പ്രധാനാധ്യാപിക ടി എം ആമിന ,വാർഡ്കൗൺസിലർ സാജൻ ജോസഫ് ,പി ടി എ പ്രസിഡൻറ് പി എം ആണ്ടവൻ , എസ് എം സി ചെയർമാൻ ഷാജി ഇടപ്പള്ളി എന്നിവരാണ് പരാതിയിൽ ഒപ്പിട്ടിട്ടുള്ളത്. അതെ സമയം കുട്ടികളുടെ രക്ഷിതാക്കളുടെ താൽപര്യ പ്രകാരമാണ് സ്കൂളിൽ കുട്ടികളെ ചേർക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നാണ് എം ഇ എസ് സ്കൂൾ അധികൃതരുടെ നിലപാട്.പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ എ ഇ ഓ ലിസ മാത്യു ഇരു സ്കൂളിലെയും എച് എം മാരായ ആമിന ടി എം ,ഷക്കീലാബീവി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരം ആയില്ല. അതെതുടർന്ന് ഇന്ന് രാവിലെ 11 ന് വീണ്ടും വിശദമായ ചർച്ച നടക്കും.