പിറവത്ത് പാർട്ടി വിട്ടവർ നേരത്തെ പുറത്താക്കിയവരെന്ന് സിപിഎം:പുറത്തുപോയപ്പോള്‍ പാര്‍ട്ടി അടവ് മാറ്റി!
പിറവം: പിറവത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്തുപോയ സംഭവത്തില്‍ സിപിഎമ്മിന്റെ വിശദീകരണം. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ സിപിഐ എം പുറത്താക്കിയ ആളുകളാണ് ഇപ്പോൾ സിപിഐ യിൽ ചേർന്നതെന്നാണ് സിപിഐ എം പിറവം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കിയത്. പൊതുജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുംവിധം അക്രമപ്രവർത്തനങ്ങൾ നടത്തിയെന്നും പാർട്ടിയുടെ നിർദേശങ്ങൾ അവഗണിച്ചും ആക്രമണങ്ങൾ തുടർന്നുവെന്നും സിപിഎം പ്രസ്താവനയില്‍ ആരോപിക്കുന്നു.
വിവിധ സ്ഥാപനങ്ങളിൽ നിന്നും അനാവശ്യ പണപ്പിരിവുകൾ നടത്തുകയും പിരിവുകൾ നൽകാതെ വന്നപ്പോൾ പിറവത്ത് പെട്രോൾ പമ്പിൽ ഉൾപ്പടെ അക്രമം നടത്തിയെന്നുമാണ് പുറത്തുപോയ പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. ബസ് ജീവനക്കാരായ സിഐടിയു പ്രവർത്തകരെ മർദിക്കുകയും മണ്ണുമാഫിയകൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന പ്രവർത്തനം തുടർച്ചയായി ഇവര്‍ നടത്തിയെന്നും പാര്‍ട്ടി ആരോപിക്കുന്നു. പിറവം തോട്ടട പ്രദേശത്തെ ഫിഷ് ഫാം,മിനി സിവിൽ സ്റ്റേഷൻ പരിസരം എന്നിവിടങ്ങൾ മയക്കുമരുന്ന് കേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവർ പാർട്ടിയെ മറയാക്കി ഇങ്ങനെ നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും ഇത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചതെന്നുമാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. അനന്തു വേണുഗോപാൽ,അഖിൽ ജയപ്രകാശ്,സുമേഷ് മാധവൻ എന്നിവരെ ആറു മാസങ്ങൾക്ക് മുമ്പ് പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇവരാണ് ഇപ്പോൾ പാർട്ടി വിട്ട് സിപിഐ യിൽ ചേരുന്നതായി പത്രസമ്മേളനം നടത്തിയിരിക്കുന്നത്. പാർട്ടി അംഗങ്ങളായിട്ടുള്ളവരും പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരും ഇപ്പോളും പാർട്ടിക്കൊപ്പമാണെന്നും ഒറ്റുകാരും അക്രമികളുമായ ആളുകളാണിപ്പോൾ പാർട്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും ലോക്കൽ സെക്രട്ടറി കെ ആർ നാരായണൻ നമ്പൂതിരി പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications