മാമലക്കണ്ടത്ത് കാട്ടാന ശല്യം തുടരുന്നു: ജീപ്പ് കുത്തി മറിച്ചിട്ടു, ആക്രമിച്ചത് കുട്ടിയാന!
കുട്ടമ്പുഴ: മാമലക്കണ്ടത്ത് കാട്ടാന ജീപ്പ് കുത്തി മറിച്ചിട്ടു. ഡ്രൈവർ നിസാര പരിക്കു കളോടെ രക്ഷപ്പെട്ടു. ആറാം മൈൽ മാമലക്കണ്ടം റോഡ് നിർമ്മാണ ജോലിയുടെ സൂപ്പർവൈസർ ഷൈജനാണ് ആനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടത് . ബുധനാഴ്ച രാത്രി പണിക്കാരെ വിട്ട് ജീപ്പിൽ വീട്ടിലേക്ക് മടങ്ങവെ കുട്ടിയാന റോഡിന് കുറുകെ ഓടുകയും കുട്ടി ആനയോടൊപ്പം ഉണ്ടായിരുന്ന ആന ജീപ്പ് കുത്തി മറിച്ച് റോഡിൽ നിന്നും താഴേക്ക് ഇടുകയുമാണ് ചെയ്തത്. ജീപ്പ് പൂർണമായും തകർന്നു.
കാട്ടാനശല്യം രൂക്ഷമായ മാമലക്കണ്ടം പ്രദേശത്ത് ഫെൻസിങ് സ്ഥാപിക്കണമെന്ന ആവശ്യം അധികാരികൾ നടപ്പാക്കിയിട്ടില്ല. വീടിന് പുറത്തിറങ്ങാനാകാതെ ജനങ്ങൾ വലയുന്നു. വീടുകളും കൃഷിയും നശിപ്പിക്കുമ്പോഴും അധികാരികൾക്ക് യാതൊരു കുലുക്കവും ഇല്ല. കഴിഞ്ഞ ദിവസം കൃഷി ഇടത്തിൽ ആനചരിഞ്ഞിരുന്നു. ഫെൻസിങ് സ്ഥാപിക്കുന്നതിനായി ഏകദേശം 18 ലക്ഷത്തോളം രൂപ കഴിഞ്ഞ മാർച്ചിൽ കുട്ടമ്പുഴ പഞ്ചായത്ത് മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലേക്ക് കൈമാറി എന്ന് പഞ്ചായത്ത് അധികാരികൾ പറയുന്നു.
ആദിവാസി ഊര് ഉൾപ്പെടുന്ന പന്തപ്ര, മാമലക്കണ്ടം, ഇഞ്ചത്തൊട്ടി തുടങ്ങിയ മേഖലകളിൽ ഇതുവരെ ഫെൻസിങ് ഇടുന്നതിന് ടെണ്ടർ പോലും വിളിച്ചിട്ടില്ല. ഇത് കൂടാതെ ട്രൈബൽ ഫണ്ടും അനുവദിച്ചിട്ടുണ്ട്. അടിയന്തിരമായി ഫെൻസിങ് ഇടുന്നതിന് വേണ്ട നടപടികൾ വനം വകുപ്പ് എടുക്കണമെന്ന് വാർഡ് മെമ്പർ അരുൺ ചന്ദ്രൻ ആവശ്യപ്പെട്ടു.