എറണാകുളത്ത് മൃഗങ്ങളിൽ അസാധാരണ രോഗം; കാലിന് വിറയലായി പനി വരുന്നു, മുടന്തൻ പനിയും കുളമ്പ് രോഗവും...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ, ഏറാമ്പ്ര പ്രദേശങ്ങളിൽ പശുക്കൾക്കും, ആടുകൾക്കും പനിയും കുളമ്പ് രോഗവും പടരുന്നു. രണ്ടാഴ്ച്ച കാലമായി അസാധാരണമായ നിലയിൽ പനി പടരുന്നുണ്ട്. 35 -ലധികം പശുക്കൾക്കും ആടുകൾക്കുമാണ്
രോഗം പിടിപ്പെട്ടിട്ടുള്ളത്. മൂക്കിൽകൂടി നുരയും പതയും വരുന്നതും, കാതിലും മുല കാമ്പിലും, നാക്കിലും തൊലി വിണ്ട് കീറുന്നതും, കുളമ്പിനടിയിൽ രക്തം ഒലിക്കുന്നതുമാണ് രോഗലക്ഷണം.
കാലിന് വിറയലായി പനി തുടങ്ങുന്നതോടെ മൃഗങ്ങൾ തീറ്റ എടുക്കലും വെള്ളം കുടിക്കുന്നതും ഒഴിവാക്കുന്ന അവസ്ഥയാണ്.കറവയുള്ളതും ഗർഭിണികളായവയ്‌ക്കും, കിടാരികൾക്കും കൂട്ടത്തോടെ പനി ബാധിച്ചത് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മുടന്തൻ പനിയും കുളമ്പ് രോഗവുമാണെന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ മൃഗസംരക്ഷണ വകുപ്പധികൃതർ സ്ഥിരീകരിച്ചു.
പാലിയത്ത് യൂസഫിൻ്റെ മൂന്ന് പശുക്കള്‍ , കണ്ണേറ്റ് കണ്ടത്തിൽ സേവ്യറിൻ്റെ എട്ട് പശുക്കള്‍ (നാലെണ്ണം ഗർഭിണികളാണ്),തുമ്പയിൽ രാജുവിൻ്റെ എട്ട് പശുക്കള്‍, കളപ്പുരയിൽ കാദറിൻ്റെ ഒരു പശു, കുറ്റിയാനി തറയിൽ സ്റ്റീഫൻ്റെ രണ്ട് ആടുകള്‍ , പാറയ്ക്കൽ പുത്തൻപുര ബാലൻ്റെ രണ്ട് പശുക്കള്‍, രണ്ട് ആടുകള്‍ എന്നിവയ്ക്കാണ് നിലവിൽ പനി ബാധിച്ചിരിക്കുന്നത്.
കുടുംബങ്ങളുടെ ജീവിതമാർഗമായ കാലികള്‍ക്ക് മതിയായ ചികിത്സ നൽകാൻ കഴിയാത്തതിൽ ഏറെ ദുഖിതരാണ് കർഷകർ . മൃഗാശുപത്രിയിൽ ആവശ്യമായ മരുന്നുകൾ ലഭ്യമല്ല. കന്നുകാലികൾക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
പകർച്ച രോഗമായതിനാൽ സമീപ പ്രദേശത്തെ മറ്റ് നാൽക്കാലികളിലേക്ക് രോഗം പടരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും വെറ്റിനറി സർജൻ ഡോ.റസീന കരിം അറിയിച്ചു.