മഴക്കെടുതിയിൽ എറണാകുളം ജില്ലയിൽ നഷ്ടം 3.90 കോടി;ഇനിയും നാശ നാഷ്ടങ്ങൾക്ക് സാധ്യത,നാശം വിതച്ചത് കാറ്റ്
കാക്കനാട്: മഴക്കെടുതിയില്‍ ജില്ലയില്‍ കൃഷിനാശം 3.90 കോടി രൂപയായി ഉയര്‍ന്നു. ജൂണ്‍ ഒന്ന് മുതല്‍ 16 വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് കൃഷിയ്ക്ക് വന്‍ തോതില്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ചതായി കണ്ടെത്തിയത്. നഷ്ടം ഇനിയും കൂടാനാണ് സാധ്യത.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ കൃഷിഭവനുകള്‍ വഴിയും താലൂക്ക് ഓഫീസുകള്‍ വഴിയും ജില്ലാ കേന്ദ്രത്തില്‍ എത്തുമ്പോള്‍ തുക ഇനിയും ഉയരും. മഴയ്ക്കൊപ്പം എത്തിയ കനത്ത കാറ്റാണ് ജില്ലയിലെമ്പാടും കൂടുതല്‍ നാശം വാരിവിതച്ചത്. പ്രധാനമായും വാഴ കൃഷിക്കാണ് കനത്തനഷ്ടം.
കാറ്റിലും മഴയിലും ഏക്കറുകണക്കിന് പ്രദേശത്തെ വാഴകള്‍ ഒടിഞ്ഞ് നിലംപൊത്തി. 101800 കുലച്ച വാഴകളും 27270 കുലയ്ക്കാത്ത വാഴകളും പാലെടുക്കുന്ന 4,755 റബറുകളും പാലെടുക്കാത്ത 1790 റബറും നശിച്ചു. 4008 ജാതിയും 401 കുലച്ച തെങ്ങുകളും 25 കൊക്കോയും ശക്തമായ കാറ്റില്‍ നിലം പതിച്ചു. 19.4 ഹെക്ടര്‍ സ്ഥലത്തെ മരച്ചീനി കൃഷിയും 5.04 ഹെക്ടര്‍ പച്ചക്കറി കൃഷിയും വെള്ളത്തില്‍ മുങ്ങി. 525 അടയ്ക്കാ മരങ്ങളാണ് ശക്തമായ കാറ്റില്‍ ഒടിഞ്ഞു വീണത്. ഏഴ് ഹെക്ടര്‍ സ്ഥലത്തെ നെല്ല് കൃഷിയും ഒരു ഹെക്ടര്‍ വെറ്റിലയും നശിച്ചു.
കാര്‍ഷിക മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം കനത്ത നഷ്ടമാണ് മഴയില്‍ ഉണ്ടായിട്ടുള്ളത്. പുതൃക്ക, മേമുറി, രാമമംഗലം, മണീട്, ഐക്കരനാട് സൗത്ത്, ഐക്കരനാട് നോര്‍ത്ത്, ഐരാപൂരം, പട്ടിമറ്റം, തിരുവാണിയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണു കനത്ത നഷ്ടം.
മഴയില്‍ വാഴത്തടങ്ങളിലൊക്കെ അമിതമായി വെള്ളം കെട്ടിനിന്നത് മൂലം ഒട്ടുമിക്ക വാഴകള്‍ക്കും മാണഅഴുകല്‍ രോഗം പിടിപ്പെട്ടിട്ടുണ്ട്. ഇത്തവണ വാഴകൃഷിയില്‍ വ്യാപക നാശമുണ്ടായതോടെ അടുത്ത വര്‍ഷത്തേക്കുള്ള വാഴകളുടെ കന്നുല്‍പാദനത്തില്‍ കുറവുണ്ടാകും. വാഴക്കന്ന് ഉല്‍പദാനം കുറയുന്നതോടെ അവ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയെത്തുന്നത് കൃഷിച്ചെലവ് ഗണ്യമായി വര്‍ധിപ്പക്കും. ഈ ഓണത്തിന് വാഴപ്പഴത്തിന് പൊള്ളുന്ന വില നല്‍കേണ്ടിവരും. തണുപ്പില്‍ ഉറഞ്ഞ് റബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയായി ഒരു ദിവസംപോലും ടാപ്പിങ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചെറുകിട ടാപ്പിങ് തൊഴിലാളികള്‍ ഇതുമൂലം ഏറെ കഷ്ടപ്പെടുകയാണ്.
മഴക്കെടുതി ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനുമുള്ള ഏകോപന ചുമതല റവന്യു വകുപ്പിനാണ്. വീടിനും മറ്റു കെട്ടിടങ്ങള്‍ക്കുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വില്ലേജ് ഓഫീസിലാണ് ആദ്യം അറിയിക്കേണ്ടത്. വില്ലേജ് ഓഫീസറോ അദ്ദേഹം നിര്‍ദേശിക്കുന്ന റവന്യു ഉദ്യോഗസ്ഥനോ സ്ഥലത്തെത്തി പരിശോധന നടത്തി കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കും.
കൃഷിനാശമുണ്ടായാല്‍ അതതു കൃഷിഭവനുകളില്‍ അറിയിക്കുന്നതാണ് അഭികാമ്യം. കൃഷി ഓഫീസര്‍ സ്ഥലത്തെത്തി തിട്ടപ്പെടുത്തുന്ന നഷ്ട പരിഹാര തുക സര്‍ക്കാരില്‍ നിന്നു ലഭിക്കും. വസ്തു വഹകളുടെ പൂര്‍ണമായ നഷ്ടം സര്‍ക്കാരില്‍ നിന്നു കിട്ടാനിടയില്ല. അടിയന്തര അറ്റകുറ്റപ്പണിക്കും മറ്റുമുള്ള ധനസഹായമാകും ലഭിക്കുക.