40 ലക്ഷം രൂപ നഷ്പരിഹാരം കിട്ടാൻ ആവശ്യപ്പെട്ടതു 40 %, 20 ലക്ഷം രൂപയ്ക്കു 30 %, ഇൻഷ്വറൻസ് കമ്പനിയിൽ നിന്നു നഷ്ടപരിഹാരം കിട്ടാൻ നാലര ലക്ഷം രൂപ കോഴ; ഇൻഷ്വറൻസ് സർവെയർ അറസ്റ്റിൽ
കൊച്ചി: പ്രളയക്കെടുതിയിൽ പെട്ട വ്യാപാരിയ്ക്ക് ഇൻഷ്വറൻസ് കമ്പനിയിൽ നിന്നു നഷ്ടപരിഹാരം കിട്ടാൻ നാലര ലക്ഷം രൂപ കോഴ ആവശ്യപ്പെട്ട ഇൻഷ്വറൻസ് സർവെയർ അറസ്റ്റിൽ. ആന്ധ്രപ്രദേശ് രാജമുണ്ട്രി സ്വദേശി ജി.ഉമാ മഹേശ്വര റാവു (53) ആണു പിടിയിലായത്. എറണാകുളം നഗരത്തിലെ ഹോട്ടലിൽ പണം വാങ്ങുന്നതിനിടെ ഷാഡോ പൊലീസ് കയ്യോടെ പിടികൂടി സെൻട്രൽ പൊലീസിന് കൈമാറുകയായിരുന്നു.
കൊടുങ്ങല്ലൂർ കാവിൽക്കടവിലെ വീൽ അലൈൻമെന്‍റ് കട "കിഡ്സ് ഏജൻസീസ്' ഉടമ മാള പുത്തൻച്ചിറ അരീപ്പുറത്ത് ഹൗസിൽ ഷിഹാബിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലെ പ്രളയത്തിൽ ഷിഹാബിന്‍റെ കടയുടെ ഷട്ടർ തകർന്നു യന്ത്രങ്ങൾ വെള്ളം കയറി കേടാവുകയും നിരവധി ടയറുകൾ ഒഴുകി പോവുകയും ചെയ്തിരുന്നു. മൊത്തം 40 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കൊടുങ്ങല്ലൂരിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 60 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയെടുത്തിട്ടുള്ള കടയുടമ നഷ്ടപരിഹാരത്തിന് ബാങ്കിനെ സമീപിച്ചിരുന്നു. ബാങ്ക് ആവശ്യപ്പെട്ടതു പ്രകാരമാണു നഷ്ടം തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകാൻ ഇൻഷ്വറൻസ് സ്ഥാപനമായ യൂണിവേഴ്സൽ സോംപോ ഏർപ്പാടാക്കിയ സർവെയർ എത്തിയത്.
24നു വൈകിട്ടു കൊടുങ്ങല്ലൂരെത്തി സ്ഥാപനത്തിന്‍റെ നഷ്ടം തിട്ടപ്പെടുത്തിയ ഉമാ മഹേശ്വര റാവു അന്ന് രാത്രി തന്നെ എറണാകുളം എംജി റോഡിലെ ഹോട്ടൽ മുറിയിൽ എത്താൻ ഷിഹാബിനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം ഹോട്ടലിൽ വന്ന കടയുടമയോട് നഷ്ടപരിഹാര തുകയുടെ 40 ശതമാനം കോഴ നൽകണമെന്ന് ആവശ്യപ്പെട്ടു. നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം കിട്ടാത്ത തരത്തിൽ റിപ്പോർട്ട് തയ്യാറാക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത്രയും തുക നൽകാൻ സാധിക്കില്ലെന്നു ഷിഹാബ് വ്യക്തമാക്കിയതോടെ കോഴയുടെ നിരക്കു 30 ശതമാനമായി കുറച്ചു.
15 ലക്ഷം രൂപ മുതൽ 20 ലക്ഷം വരെ ആദ്യ ഘട്ടത്തിൽ നഷ്ടപരിഹാരം അനുവദിക്കാമെന്നും ഇതിനു നാലര ലക്ഷം രൂപ നൽകണമെന്നും അറിയിച്ചു. നാട്ടിൽ മടങ്ങിയെത്തിയ കടയുടമ കരിങ്ങോൽച്ചിറ ജനകീയ കൂട്ടായ്മ ഭാരവാഹികളെ വിവരമറിയിച്ചു. ഇവരോടൊപ്പം 28നു രാവിലെ എറണാകുളത്തെ ഹോട്ടലിൽ എത്തിയ ഷിഹാബ് 10000 രൂപ നൽകിയെങ്കിലും വാങ്ങാൻ ഇയാൾ കൂട്ടാക്കിയില്ല. വൈകിട്ട് ആറിനു മുമ്പായി രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ നഷ്ടമുണ്ടായില്ലെന്നു കാട്ടി കമ്പനിക്ക് റിപ്പോർട്ട് നൽകുമെന്ന് ഉമാ മഹേശ്വര റാവു അന്ത്യശാസനം നൽകി.
ബാക്കി തുകയായ രണ്ടര ലക്ഷം രൂപ 10 ദിവസത്തിനകം നൽകണമെന്നും 15 ദിവസത്തിനകം കിഡ്സ് ഏജൻസിയുടെ പേരിൽ 15 ലക്ഷം രൂപയുടെ ചെക്ക് എത്തുമെന്നും ഇയാൾ അറിയിച്ചു. ഈ ദൃശ്യങ്ങൾ ഒളിക്കാമറയുടെ സഹായത്തോടെ പകർത്തിയ ഷിഹാബും ജനകീയ കൂട്ടായ്മ ഭാരവാഹികളും കൊച്ചി സിറ്റി ഡെപ്യൂട്ടി സിറ്റി പൊലീസ് കമ്മിഷണർ ഡോ.ജെ.ഹിമേന്ദ്രനാഥിനെ നേരിൽ കണ്ടു പരാതി പെട്ടതാണു പ്രതി കുടുങ്ങാൻ ഇടയാക്കിയത്.
ഡിസിപിയുടെ നിർദ്ദേശ പ്രകാരം ഷാഡോ പൊലീസ് ഹോട്ടിൽ പരിസരത്ത് നിലയുറപ്പിച്ചു. രാത്രി 10ഓടെ കാറിൽ വന്നിറങ്ങിയ ഉമാ മഹേശ്വര റാവു മുറിയിലെത്തി ഷിഹാബിന്‍റെ കയ്യിലിരുന്ന ബാഗ് വാങ്ങുന്നതിനിടെ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലുവയിലടക്കം മറ്റു പല സ്ഥാപനങ്ങളിലും ഇയാൾ സർവെ നടത്തിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. എറണാകുളം, തൃശൂർ ജില്ലകളിൽ നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ എത്തുന്ന സർവെയർമാർ കൈക്കൂലി ആവശ്യപ്പെടുന്നതായി വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.