ഡാറ്റാ സയന്‍സിന് പ്രാധാന്യമേറുന്നുവെന്ന് കൊച്ചി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ജെ ലത
കളമശേരി: ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലൊന്നായ കൊച്ചി സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം പൊതുജനങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്ന രീതിയില്‍ ക്രമീകരിക്കുന്നത് ഗുണകരമാവുമെന്ന് കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത. കൊച്ചി സര്‍വ്വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് കേരള ഐട്രിപ്പിള്‍ഇയുടെ സഹകരണത്തോടെ ഡാറ്റ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങ് എന്ന വിഷയത്തില്‍ കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ജെ.ലത.
സര്‍വ്വകലാശാലയില്‍ പുതുതായി തുടങ്ങിയ ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകളിലും ഗവേഷണരംഗത്തും ഡാറ്റാ സയന്‍സിന് വലിയ പ്രാധാന്യമാണുള്ളതെന്നും വൈസ് ചാന്‍സലര്‍ കൂട്ടിച്ചേർത്തു. വിമാനത്തിന്റെ നിര്‍മ്മിതിയില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും ഒരുമിക്കുന്നതുപോലെ മനുഷ്യരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഡാറ്റാ സയന്‍സിന് കഴിയുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ.പൗലോസ് ജേക്കബ്ബ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്നു കരുതുന്ന ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തല്‍, ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉന്ത്യയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിവരസാങ്കേതിക മേഖലയില്‍ ഉടലെടുത്തിട്ടുള്ള നിയമ, സാമൂഹ്യ, രാഷ്ട്രീയ തലങ്ങളിലുള്ള സംവാദങ്ങള്‍ ഈ സമ്മേളനത്തിലും ഉയര്‍ന്നു വരുമൈന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാക്കല്‍ട്ടി ഓഫ് ടെക്‌നോളജി ഡീന്‍ ഡോ.സുനില്‍ കെ.നാരായണന്‍കുട്ടി, ഐട്രിപ്പിള്‍ഇ മുന്‍ ചെയര്‍ ഡോ. സുരേഷ് നായര്‍, ഐഐഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ഡോ.ജയന്ത് ഹരിത്സ, കുസാറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. സന്തോഷ് കുമാര്‍ ജി, കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ഫിലിപ്പ് സാമുവല്‍ എന്നിവര്‍ സംസാരിച്ചു.