കോൺഗ്രസിനകത്തെ ചേരിപ്പോര്; കളമശേരി നഗരസഭയിൽ കൂട്ടരാജി, രാജിവെച്ചത് ഐ വിഭാഗക്കാർ!
കളമശേരി: കളമശേരി നഗരസഭയിലെ മൂന്ന് സ്ഥിരംസമിതി അധ്യക്ഷന്മാർ രാജിവച്ചു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയാണിത്. വികസനകാര്യ അധ്യക്ഷ റുഖിയ ജമാൽ, ക്ഷേമകാര്യ അധ്യക്ഷൻ ഷാജഹാൻ കടപ്പള്ളി, ആരോഗ്യകാര്യ അധ്യക്ഷ സുൽഫത്ത് ഇസ്മായിൽ എന്നിവരാണ് രാജിവച്ചത്. ഇവർ കോൺഗ്രസ് ഐ വിഭാഗത്തിൽപെട്ടവരാണ്.
കഴിഞ്ഞ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.ജെ.പൗലോസ്, സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറി അബ്ദുൽ മുത്തലിബ് എന്നിവരുടെ സാന്നിധ്യത്തിൽ ചെയര്പേഴ്സനെ നിശ്ചയിക്കാൻ കോൺഗ്രസ് കൗൺസിലർമാരുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ വൻഭൂരിപക്ഷം പേരും ഐ വിഭാഗത്തിലെ റുഖിയ ജമാലിനെ ചെയർപഴ്സനാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മറ്റുള്ളവർ എ വിഭാഗത്തിലെ ജെസി പീറ്ററെ ചെയര്പേഴ്സണാക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തിലെ ഭൂരിപക്ഷ തീരുമാനപ്രകാരം റുഖിയ ജമാലാണ് കോൺഗ്രസിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് ജില്ലാപ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ജെസി പീറ്ററെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഈ തീരുമാനം ഐ വിഭാഗം അംഗീകരിച്ചില്ല. ഇക്കാരണത്താൽ ചെയർപേഴ്‌സനെ തിരഞ്ഞെടുക്കാനുള്ള ആദ്യ കൗൺസിൽ യോഗം നടന്നില്ല.
പിന്നീട് ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെട്ട് കെ.പി.സി.സി പ്രെസിഡന്റിൻറെ തീരുമാനം ഐ വിഭാഗക്കാരെക്കൊണ്ട് അംഗീകരിപ്പിച്ചു. എ വിഭാഗത്തിലെ ജെസി പീറ്ററെ ചെയർപേഴ്‌സനാക്കി. എന്നാൽ ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റ് മാറി. യു.ഡി.എഫ് ഭരിക്കുന്ന ചില നഗര സഭകളിൽ നേതൃമാറ്റം നടന്നിരുന്നു. അതുപോലെ ഐ ഗ്രൂപ്പിന് വൻഭൂരിപക്ഷമുള്ള കളമശേരി നഗരസഭയിൽ റുഖിയ ജമാലിനെ ചെയർപഴ്സനാക്കണമെന്ന നിലപാടിലാണ് ഐ വിഭാഗം.
തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു കാര്യവും ചെയർ പേഴ്സൺ കുടി ആലോചിക്കാറില്ലെന്നും വികസന കാര്യസമിതി എടുക്കുന്ന തീരുമാനങ്ങൾ ചെയർപേഴ്സൺ അംഗീകരിക്കാറില്ല, നടപ്പാക്കാറില്ല ഇതിലൊക്കെ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് റുഖിയ ജമാൽ പറഞ്ഞു. നിലവിലുള്ള ഭരണസംവിധാനത്തോടു് ഒത്തു പോകാൻ പറ്റാത്തതിനാലാണ് താൻ രാജി വച്ചതെന്ന് സുൽഫത്ത് ഇസ്മയിൽ പറഞ്ഞു.
കഴിഞ്ഞ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കോൺഗ്രസ് കൗൺസിലർമാരും നിർ ദ്ദേശിച്ച റുഖിയ ജമാലിനെ ചെയർപേഴ്സണാക്കിയില്ല. കെ.പി.സി.സി. പ്രസിഡന്റിന്റെ തീരുമാനപ്രകാരം എ വിഭാഗത്തിലെ ജെസി പീറ്ററെ ചെയർപേഴ്സണാക്കു കയായിരുന്നു.ഇതിനെ എതിർത്ത ഐ വിഭാഗക്കാരെ കോൺഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.കെ.പി.സി.സി.പ്രസിഡൻറിന്റെ നിർദ്ദേശം നടപ്പാക്കണമെന്നും പിന്നീട് റുഖിയ ജമാലിനെ ചെയർപേഴ്സണാക്കുന്ന കാര്യം നിശ്ചയിക്കാമെന്നും പറഞ്ഞിരുന്നു. ഈ തീരുമാനം നടപ്പാക്കാാത്തതിൽ പ്രതിഷേധിച്ചാണ് താൻ രാജി വച്ചതെന്ന് ഷാജഹാൻ കടപ്പള്ളി പറഞ്ഞു .
യുഡിഎഫ് ഭരിക്കുന്ന കളമശേരി നഗരസഭയിലെ മൂന്ന് സ്ഥിരംസമിതി അധ്യക്ഷന്മാർ രാജിവച്ചത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് ജില്ലാ പ്രസിഡന്റ് ടി.ജെ.വിനോദ് പറഞ്ഞു. അതേസമയം കോൺഗ്രസ് പാർട്ടിയിലൊ കോൺഗ്രസ് കളമശ്ശേരി മുനിസിപ്പൽ പാർലിമെന്ററി പാർട്ടിയിലൊ രാജിക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും, ആരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, ആരും രാജിവയ്ക്കുമെന്ന് അറിയച്ചിട്ടില്ലെന്നും പ്രസിഡന്റ് എ.കെ. ബഷീർ പറഞ്ഞു.