ഏയ് കൂലി!... ഈ വിളിയില്ലാതാകുന്നു... തൊഴിൽ സുരക്ഷയില്ല, റെയിൽവേ കൂലിതൊഴിലാളികൾ അന്യമാകുന്നു
കൊച്ചി: റെയിൽവേ സ്റ്റേഷനുകളിലെ കയറ്റിറക്ക് ജോലികളിൽ സ്വകാര്യവത്കരണം നടപ്പാക്കിയതോടെ ഇവിടങ്ങളിലെ സ്ഥിരം സാനിധ്യമായിരുന്ന "കൂലി' തൊഴിലാളികൾ അന്യമാകുന്നു. ബ്രിട്ടിഷ് ഭരണ കാലം മുതൽ റെയ്ൽവേ സ്റ്റേഷനുകളിലെ സാനിധ്യമായിരുന്നു കൂലികൾ. ചുവപ്പ് നിറത്തിലുള്ള ഷർട്ടണിഞ്ഞ് തോർത്തു മുണ്ടു മടക്കി കെട്ടിയ തലയിൽ രണ്ടും മൂന്നും പെട്ടികൾ താങ്ങിയുള്ള കൂലികളുടെ നടത്തം റെയ്ൽവേ സ്റ്റേഷനുകളിലെ പതിവ് കാഴ്ചകളാണ്.
റെയ്ൽവേയുടെ പരീക്ഷയെഴുതി ജോലിയിൽ പ്രവേശിക്കുന്നവരാണ് കൂലികൾ എങ്കിലും ഇതര റെയ്ൽവേ വിഭാഗങ്ങളിലെ ജീവനക്കാരെ പോലെ കൃത്യമായ ശമ്പളമോ വരുമാനമോ ഇത്തരക്കാർക്കില്ല. കാലം മാറിയപ്പോൾ റെയ്ൽവേ സ്റ്റേഷനുകളിലെ കയറ്റിറക്ക് ജോലികളിൽ സ്വകാര്യവത്കരണം നടപ്പായി. ഇതോടെ ഇത്തരം കൂലികളും ആവശ്യമില്ലാതായി. മുൻപ് പാഴ്സലുകളും മറ്റും കൂലികളാണ് എടുത്തിരുന്നതെങ്കിൽ ഇപ്പോൾ അതു മാറി. യാത്രക്കാരുടെ ലഗേജുകൾ മാത്രമാണ് ഇവർക്ക് എടുക്കാൻ അനുമതിയുള്ളത്. ഇതിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലർത്താനാവില്ലെന്നാണ് ഇവർ പറയുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനത്തിലാണ് ജോലിയെങ്കിലും മതിയായ തൊഴിൽ സുരക്ഷയും ഇവർക്കില്ല.
മാസത്തിൽ 15 ദിവസമാണ് കൂലികൾക്ക് തൊഴിൽ നൽകുന്നത്. ദിവസം 24 മണിക്കൂർ ജോലി. ലഗേജിന്റെ ഭാരത്തിനനുസരിച്ച് വാങ്ങുന്ന കൂലി മാത്രം വരുമാനം. ഇതിനിടെ റെയ്ൽവേയിലേക്ക് മാസം നിശ്ചിത തുക അടയ്ക്കുകയും വേണം. റെയിൽവേയുടെ തൊഴിലാളികളാണെങ്കിലും സ്ഥിരം തസ്തികയ്ക്കു പകരമായി ലൈസൻസ്ഡ് പോർട്ടർമാർ എന്ന നിയമനമാണ് റെയ്ൽവേ നടത്തുന്നത്. ജോലി സമയത്ത് എന്തെങ്കിലും അപകടം സംഭവിച്ചാൽ പോലും ഇവർക്ക് പരിരക്ഷയില്ല. റെയ്ൽവേ ജീവനക്കാർ എന്ന നിലയിൽ ക്ലിനിക്കൽ പാസ്, ട്രെയ്ൻ യാത്രയ്ക്കുള്ള ഫ്രീ പാസ് എന്നിവ മാത്രമാണ് ആകെ ലഭിക്കുന്ന ആനുകൂല്യങ്ങൾ. ഇതില് ക്ലിനിക്കൽ പാസിൽ ജീവനക്കാരനും ഭാര്യയ്ക്കും മാത്രമാണ് ചികിത്സ ലഭിക്കുക. ഇഎസ്എ, പിഎഫ്, അപകട പരിരക്ഷ തുടങ്ങിയവയിൽ ഒന്നും റെയ്ൽവേ ഇവരെ ഉൾപ്പെടുത്തിയിട്ടില്ല.