മാറാടി സബ് സ്റ്റേഷന്‍ ഒരുങ്ങി; ഉദ്ഘാടനം ജൂലൈ ഏഴിന് എംഎം മണി നിർവ്വഹിക്കും
മൂവാറ്റുപുഴ: മാറാടി സബ് സ്റ്റേഷന്റെ ഉദ്ഘാടനം ജൂലൈ ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗത സംഘം രൂപീകരണം ഈമാസം 22ന് വൈകിട്ട് നാലിന് മാറാടി കെ.കരുണാകരന്‍ സ്മാരക മന്ദിരത്തില്‍ നടക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ അധ്യക്ഷത വഹിക്കും. മാറാടി 110 കെ.വി. സബ് സ്റ്റേഷന്റെ ഒന്നാംഘട്ടത്തില്‍ 66-കെ.വി.സബ്സേറ്റേഷനാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. സബ്സ്റ്റേഷനില്‍ നിന്നും എം.സി.റോഡ് ഫീഡറിലടക്കം വൈദ്യുതി വിതരണം ആരംഭിച്ച് കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ 110-കെ.വി.സബ് സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് സബ്സ്റ്റേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.
മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടിയില്‍ എം.സി.റോഡിനോട് ചേര്‍ന്ന് കണ്ടെത്തിയ ഒന്നര ഏക്കര്‍ സ്ഥലത്താണ് മാറാടി സബ്‌സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിനായി കെ.എസ്.ഇ.ബി.യില്‍ നിന്നും 17-കോടി രൂപ അനുവദിച്ചിരിക്കുന്നത്. നേര്യമംഗലം പവര്‍ഹൗസില്‍ നിന്നും വരുന്ന കോതമംഗലം-കൂത്താട്ടുകുളം ലൈനില്‍ നിന്നുമാണ് മാറാടി സബ്‌സ്റ്റേഷനിലേയ്ക്ക് വൈദ്യുതിയെത്തിക്കുന്നത്. സബ്‌സ്റ്റേഷന് സമീപം വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി മൂന്ന് ട്ടവറുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ഈ ലൈന്‍ നിലവില്‍ 66-കെ.വി.ലൈനാണ്.
ഇത് 110-കെ.വി.ലൈനാക്കുന്നതിനുള്ള പ്രവര്‍ത്തികളും ഇതോടൊപ്പം നടന്ന് വരുന്നു. സബ്‌സ്റ്റേഷന്റെ നിര്‍മ്മാണത്തിനാവശ്യമായ ട്രാന്‍സ്‌ഫോമര്‍, കണ്‍ട്രോള്‍ റൂം, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള യാര്‍ഡിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മൂവാറ്റുപുഴ ടൗണിലെയും സമീപ പഞ്ചായത്തുകളിലേയും അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിനും വോട്ടേജ് ക്ഷാമത്തിനും പരിഹാരം കാണാന്‍ കഴിയും.
വ്യവസായികപരവും വാണിജ്യപരവുമായും അതിവേഗം വളരുന്ന മൂവാറ്റുപുഴ നഗരവും ചുറ്റുപാടും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്ന വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും, പമ്പ് ഹൗസുകളുടെയും വോള്‍ട്ടേജ് ക്ഷാമത്തിനും സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പരിഹാരമാകും. മൂവാറ്റുപുഴ ടൗണിലും, ആരക്കുഴ, പണ്ടപ്പിള്ളി, കൂത്താട്ടുകുളം, മാറാടി,പഞ്ചായത്തുകളുമാണ് മാറാടി സബ്‌സ്റ്റേഷന് കീഴില്‍ വരുന്നത്. പദ്ധതി പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാകുന്നതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മറ്റ് സ്ഥലങ്ങളിലും വൈദ്യുതി വിതരണം കൂടുതല്‍ ഫലപ്രദമായി നടത്താനാകും.