മുന്നണി വിപുലീകരണം: യുഡിഎഫ് പാർലമെന്ററി യോഗം ചർച്ച ചെയ്യുമെന്ന് എംഎം ഹസ്സന്
കൊച്ചി: മുന്നണി അടിത്തറ വിപുലീകരണത്തെക്കുറിച്ച് ഏഴിന് നടക്കുന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. എൽ.ഡി.എഫ് പ്രവേശനം കൊടുക്കാതെ വട്ടുതട്ടുന്നവരെ അവർ ആവശ്യപ്പെട്ടാൽ യു.ഡി.എഫിൽ ചേർക്കുന്നതിനെക്കുറിച്ച് ആലോചിക്കും. യു.ഡി.എഫ് നിൽക്കുന്ന ഒരു കക്ഷിയും എൽ.ഡി.എഫിലേക്ക് പോകുന്നില്ല. സംഘടന പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളോട് പുലർത്തേണ്ട സമീപനങ്ങളെക്കുറിച്ചുമെല്ലാം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
മദ്യ നയമുൾപ്പെടെ യു.ഡി.എഫ് ഇതുവരെ സ്വീകരിച്ച നയങ്ങൾ മാറ്റേണ്ട സാഹചര്യം നിലവിലില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാർ ലോബി എൽ.ഡി.എഫിന്റെ പ്രചാരണത്തിന് പണം നൽകി തങ്ങളെ പരാജയപ്പെടുത്തുന്നതിന് ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് തലങ്ങളിലുള്ള ഒഴിവുകൾ നികത്തിവരികയാണ്. മുകളിലേക്കുള്ള പുനസംഘടന എ.ഐ.സി.സി തീരുമാനിക്കുന്നതിന് അനുസരിച്ച് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, റഫാൽ വിമാന അഴിമതി ജോയിന്റ്പാർലമെന്ററി കമ്മിറ്റി അന്വേഷിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 41,205 കോടി രൂപയാണ് ഈ അഴിമതിയിലൂടെ ഖജനാവിൽ നിന്ന് ചോർന്നത്. യു.പി.എ സർക്കാരിന്റെ ഒരു റഫാൽ വിമാനത്തിന്റെ വില 526.10 കോടി രൂപായായി നിശ്ചയിച്ചിരുന്നതാണ്. 36 വിമാനങ്ങൾ വാങ്ങാനായിരുന്നു തീരുമാനം.
എന്നാൽ മോദി സർക്കാർ ഒരു വിമാനത്തിന് 1670.70 കോടി എന്ന നിരക്കിലാണ് റഫാൽ നിർമിക്കുന്ന ഡസോൾട്ട് കമ്പനിയിൽ നിന്നും വാങ്ങിയത്. ഇതേ കമ്പനി 2015ൽ ഈജിപ്തിനും ഖത്തറിനും വിമാനങ്ങൾ വിറ്റത് 1319.80 കോടി നിരക്കിലാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ തഴഞ്ഞ് അനിൽ അംബാനിയുടെ റിലയൻസിനെയാണ് യുദ്ധവിമാന നിർമാണ പങ്കാളിത്തത്തിന് കൂട്ടുപിടിച്ചത്. അവർക്ക് ഇതിൽ മുൻപരിചയവുമില്ല. 30,000 കോടിയുടെതാണ് ഇടപാട്. ബി.ജെ.പി സർക്കാർ റിലയൻസിന് വേണ്ടി രാജ്യതാൽപര്യങ്ങൾ ബലികഴിക്കുന്നുവെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ നിർവഹണ നടപടിക്രമങ്ങൾ പൂർണമായി അവഗണിച്ചുകൊണ്ടാണ് ഇടപാട് നടത്തിയിരിക്കുന്നത്. സുരക്ഷ കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റിയുടെ മുൻകൂർ അനുമതിയും വാങ്ങിയിട്ടില്ല. അംബാനിയെ തെരഞ്ഞെടുത്തപ്പോൾ തഴഞ്ഞത് പൊതുമേഖലയെയാണ്. യു.പി.എ സർക്കാരിന്റെ കാലത്ത് ഫ്രാൻസുമായി ഒപ്പുവച്ച കരാർ പ്രകാരം സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറണം. 18 വിമാനങ്ങൾ മാത്രമാണ് ഫ്രാൻസിൽ നിർമിക്കുക. ബാക്കിയുള്ളവ എച്ച്.എ.എല്ലുമായി ചേർന്ന് നിർമിക്കണം എന്നായിരുന്നു വ്യവസ്ഥ. അവയൊന്നും മോദി സർക്കാരിന്റെ നടപടിക്രമങ്ങളിലുണ്ടായിരുന്നില്ല. 36 റഫാൽ യുദ്ധവിമാനങ്ങളുടെ വില പുറത്തുവിടാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നുമില്ല. ഇത്തരം വസ്തുതകൾ നിലനിൽക്കുമ്പോൾ അന്വേഷണം നടത്തി നടപടിയെടുത്തില്ലെങ്കിൽ എ.ഐ.സി.സി നിർദേശിക്കുന്ന രീതിയിൽ സമര പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.