എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവര്‍ഷക്കെടുതി: പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം

  • By Desk
Google Oneindia Malayalam News

കാക്കനാട്: ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നിര്‍ദ്ദേശം.

മഴക്കെടുതികളെ ഫലപ്രദമായി നേരിടുന്നതിന് കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് പകുതിവരെ ശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ ആരോഗ്യവകുപ്പ് മഴക്കാലരോഗങ്ങള്‍ ചെറുക്കുന്നതിന് മുന്‍കരുതലുകളെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Ernakulam

ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധ പതിയണം. അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. തൊഴിലാളി ക്യാമ്പുകളിലേതടക്കം എല്ലാ പ്രദേശങ്ങളിലെയും ശുചിത്വം വിലയിരുത്തുകയും ആവശ്യമായ നടപടികളെടുക്കുകയും ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ. വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത അവരെ പറഞ്ഞുമനസ്സിലാക്കണം.

പതിവായി ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഉപകരിക്കുന്ന തരത്തിലുള്ള സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനുള്ള കാര്യം ആലോചനയിലാണെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ 51 ദുരിതാശ്വാസ ക്യാമ്പുകളില്‍ 15 എണ്ണം ഇത്തരത്തില്‍ ശ്രദ്ധയില്‍ പെട്ടതായും അദ്ദേഹം അറിയിച്ചു. ഈ സ്ഥലങ്ങളില്‍ ടോയ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. വണ്ടാനം പ്രദേശത്തെ മണല്‍ കൊണ്ടുള്ള ചെറുബണ്ട് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം മഴയുടെ ആഘാതം കൂടുതലായതിനാല്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു. നാശനഷ്ടങ്ങള്‍ കുറഞ്ഞ താലൂക്കുകളിലെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് രൂപീകരിക്കുക.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അപകട സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ക്വാറിയില്‍നിന്നുള്ള മണല്‍വാരലും കല്‍പ്പൊടിയെടുക്കലുമടക്കമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, എ.ഡി.എം. എം.കെ. കബീര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷീല ദേവി, അഡീ. ഡി.എം.ഒ. ഡോ. എസ്.ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. കനത്ത മഴയിൽ കുടിവെള്ള സ്രോതസ്സുകളും, പരിസരവും മലിനമാകുവാൻ സാധ്യത കൂടുതലുള്ളതിനാൽ വയറിളക്കരോഗങ്ങൾ, എലിപ്പനി എന്നിവക്കെതിരെ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു. രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും, ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്.

വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങൾ തടയാൻ കഴിയും. നന്നായി തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവു. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേർത്തു ഉപയോഗിക്കരുത്.ആഹാരം കഴിക്കുന്നതിനു മുൻപും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം.

സാലഡുകൾ തയ്യാറാക്കുവാൻ ഉപയോഗിക്കുന്ന പച്ചക്കറികൾ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.ആഹാരസാധനങ്ങൾ മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളിൽ ക്ലോറിനേഷൻ നടത്തേണ്ടതാണ്.

വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.എലിപ്പനി രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റു വസ്തുക്കളുമായോ ഉള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി പകരുന്നത്. അതിനാൽ രോഗ പകർച്ചയ്ക്കു സാധ്യതയുള്ള സാഹചര്യങ്ങളിൽ, ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓടകളിലും, തോടുകളിലും, വയലുകളിലും, കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലാണ്‌ ഈ രോഗം കൂടുതലായി കണ്ടു വരുന്നതും മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും. ഇത്തരം തൊഴിലുകൾ ചെയ്യുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം എലിപ്പനി രോഗത്തിനെതിരെ മുൻ കരുതൽ ചികിത്സ എന്ന നിലയിൽ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കേണ്ടതാണ് . ഇത്തരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ കട്ടി കൂടിയ റബ്ബർ കാലുറകൾ , കയ്യുറകൾ എന്നിവ ധരിക്കുന്നത് നല്ലതാണ്.

കൈകാലുകളിൽ മുറിവുള്ളവർ മുറിവുകൾ ഉണങ്ങുന്നത് വരെ ഇത്തരം ജോലികൾ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ജോലിക്ക് പോകുന്നതിനു മുൻപും ജോലി കഴിഞ്ഞു വന്നതിനു ശേഷവും മുറിവുകൾ ആന്റിസെപ്റ്റിക് ലേപനങ്ങൾ ഉപയോഗിച്ച് ഡ്രസ്സ് ചെയ്യേണ്ടതാണ്.വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ് , തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങൾ.

എലിപ്പനി പിടിപെടുന്നവരിൽ മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടാകാമെന്നതിനാൽ മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിക്കുവാനും സാദ്ധ്യതയുണ്ട്.ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.സ്വയംചികിത്സ യാതൊരു കാരണവശാലും പാടുള്ളതല്ല. ചികിത്സ തേടുന്നതിനുള്ള കാലതാമസം രോഗം ഗുരുതരമാകുവാനും മരണംവരെ സംഭവിക്കുവാനും ഇടയാക്കും.

Ernakulam
English summary
Ernakulam Local News about natural clamities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X