രാത്രി മുഴുവന്‍ വേദന... നേരം പുലര്‍ന്നതും ആശ്വസത്തിന്റെ ജീവന്‍,നേവി രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു
കൊച്ചി: സമയം രാത്രി 10 മണി. ഒറ്റപ്പെട്ടു പോയ ആലുവ ചൊവ്വര ജുമസജ്ദിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന ഗര്‍ഭിണിയായ യുവതി. പ്രസവം അടുത്തിരിക്കെയാണ് ചെങ്ങമനാട് സ്വദേശിനി സജിത ജാബില്‍ ദുരിതാശ്വാസ ക്യാംപില്‍ എത്തുന്നത്. എന്നാല്‍ രാത്രിയോടെ തുടങ്ങിയ പ്രസവ വേദന ക്യാംപില്‍ എല്ലാവരേയും ദുഃഖത്തിലാഴ്ത്തി.
പ്രളയത്തില്‍ 600 പേരടങ്ങുന്ന ആളുകള്‍ അഭയം പ്രാപിച്ച ക്യാംപ് ഒറ്റപ്പെട്ടു. ചുറ്റിനും തങ്ങളെ വിഴുങ്ങാനെത്തുന്ന പ്രളയത്തെക്കാള്‍ എല്ലാവരേയും ഭയപ്പെടുത്തിയത് ഗര്‍ഭിണിയായ സജിതയുടെ നിലവിളിയാണ്. പിന്നീട് സഹായമഭ്യര്‍ഥിച്ച് കൂടെയുള്ള പലരേയും വിളിച്ചു. എന്നാല്‍ ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് ഇവര്‍ മെട്രൊ വാര്‍ത്ത ലേഖകനേയും ബന്ധപ്പെട്ടു.

സംഭവം പുറലോകത്തേക്കെത്തിയപ്പോഴേക്കും അര്‍ധരാത്രിയോടടുത്തിരുന്നു. രക്ഷപ്രവര്‍ത്തനം ദുസഹമായതോടെ റെസ്‌ക്യു താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്ന വിവരമാണ് പിന്നീട് ലഭ്യമായത്. എല്ലാ കോണില്‍ നിന്നും യുവതി രക്ഷപെടുത്തുന്നതിന് ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലം. യുവതിയുടെ ബന്ധുക്കളും മാധ്യമ പ്രവര്‍ത്തകരും ഒരു പോലെ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെട്ടുവെങ്കിലും ഒരു പുരോഗതിയും ഉണ്ടായില്ല.
തുടര്‍ന്ന് പലയാവര്‍ത്തി യുവതിയുടെ ബന്ധു ചാനല്‍ ലൈവില്‍ വന്ന് തങ്ങളുടെ ദുരിതം പങ്കുവെച്ചു. കേരളം മുഴുവന്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചുവെങ്കിലും രക്ഷാപ്രവര്‍ത്തനം ഒരിഞ്ച് പോലും നീക്കാനായില്ല. യുവതിയെ രക്ഷിക്കാനെത്തുന്ന ഹെലികോപ്റ്റര്‍ കാത്ത് അവര്‍ മാനത്തേക്ക് കണ്ണും നട്ടിരുന്നു. ഈ സമയം, യുവതിയ്ക്ക് സഹായവുമായി ഒരു മാലാഖയെത്തി.

600 പേര്‍ക്കിടയില്‍ നിന്നുമൊരു നേഴ്‌സ്. എന്നാല്‍ അവര്‍ കഴിവതും സഹായങ്ങള്‍ ചെയ്ത ശേഷം പറഞ്ഞു. ഇനി എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. രക്തശ്രാവം വര്‍ധിക്കുന്നു. അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റണം. ഈ വാക്കുകള്‍ എല്ലാവരേയും ഒരു പോലെ ഭീതിയുടെ പടുകുഴിയിലാഴ്ത്തി.
തുടര്‍ന്ന് ജില്ലാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കലക്റ്ററുമായി അര്‍ധ രാത്രി ബന്ധപ്പെട്ടു. സമയം 2.00 മണിയോടടുക്കുന്നു. ഫോണ്‍ എടുത്ത കലക്റ്റര്‍ വിവരങ്ങളുടെ ചുരുക്കം സന്ദേശമായി അയക്കാന്‍ പറഞ്ഞു. പിന്നീടുള്ള അല്‍പ്പം നേരം പ്രതീക്ഷയുടെ കാത്തിരുപ്പായിരുന്നു. ഒരു വശത്ത് യുവതിയും കൂട്ടിരുപ്പുകാരും മറു കരയില്‍ ജീവന്‍ രക്ഷിക്കാന്‍ ബന്ധുക്കളും മാധ്യമ പ്രവര്‍ത്തകരും.
എന്നാല്‍ അല്‍പ്പം കഴിഞ്ഞതും കലക്റ്ററുടെ സന്ദേശമെത്തി. ' അവരുടെ ക്യാംപിരിക്കുന്ന പ്രദേശം ഒറ്റപ്പെട്ട തുരുത്തായി മാറിയിരിക്കുന്നു. അങ്ങോടേക്ക് പോകുകയെന്നത് നിലവിലത്തെ സാഹചര്യത്തില്‍ ദുഷ്‌കരം. നേരം പുലരുന്നത് വരെ കാത്തിരിക്കുക. ഇതാണ് നമുക്ക് മുന്നിലുള്ള വഴി'. എന്നാല്‍ കലക്റ്ററുടെ വാക്കുകളില്‍ തളരാന്‍ തയാറായില്ല. വീണ്ടും കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടു. എന്നാല്‍ കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ എടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ യുവതിയുടെ അവസ്ഥ കേട്ടതും റെസ്‌ക്യു ടീമിലെ രണ്ട് ആര്‍മി ഉദ്യോഗസ്ഥരുടെ നമ്പര്‍ ഞങ്ങള്‍ക്ക് നല്‍കി.
തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ വെല്ലുവിളി ഏറ്റെടുത്തു. ആര്‍മി ഉദ്യോഗസ്ഥര്‍ എത്തുമെന്ന പ്രതീക്ഷയില്‍ നേരം പുലരുന്നത് വരെ കാത്തിരുന്നു. ഇടയ്ക്ക് ബന്ധപ്പെട്ടപ്പോള്‍ ഞങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് മറുപടി ലഭിച്ചു. ഒടുവിലത്തെ ആശ്രയം എന്ന നിലയില്‍ ഇവര്‍ കരസേന ഉദ്യോഗസ്ഥനെ വിളിച്ചുകൊണ്ടേയിരുന്നു. സമയം, 4.00 മണിയോടടുക്കുന്നു. കരസേന ഉദ്യോഗസ്ഥര്‍ വന്ന വാഹനം ആലുവയില്‍ കുടുങ്ങി. തുടര്‍ന്ന് എല്ലാം പ്രതീക്ഷകളും നഷ്ടപ്പെട്ട് ഒരു മനസോടെ ക്യാംപും കേരളവും അവള്‍ക്കായി കാത്തിരുന്നു. നേരം പുലരുന്നത് വരെ വാര്‍ന്നൊഴുകുന്ന രക്തവുമായി യുവതിയും.
സമയം രാവിലെ 6.00 മണി വീണ്ടും കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു. ഇതാ നേവിയെത്തുന്നു എന്ന സന്ദേശം ലഭിച്ചു. എട്ട് മണിയോടെ നേവി ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അടങ്ങിയ പ്രത്യേക സംഘം ചൊവ്വരയിലെ ദുരതാശ്വാസ ക്യാംപിലെത്തി അവിടെ നിന്ന് പ്രതീക്ഷകളുടെ വേലിയേറ്റമായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം യുവതിയുമായി ഹെലികോപ്റ്റര്‍ എയര്‍ ലിഫ്റ്റ് ചെയ്തു.
അത് ജീവിതത്തിലേക്കുള്ള മടങ്ങി വരവാണെന്ന് സജിതയും കുടുംബവും ഒന്നടങ്കം പറഞ്ഞു. അധികം വൈകിയില്ല, നാവിക സേന ആശുപത്രിയില്‍ ഒരാണ്‍ കുഞ്ഞിന് സജിത ജന്മം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈതാങ്ങായി നിന്ന മാധ്യമ പ്രവര്‍ത്തകര്‍, സുമനസുകള്‍, ബന്ധുക്കള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാശ്വാസം. അപ്പോഴും സജിതയ്ക്കും ഭര്‍ത്താവ് ജാബിലിനും മെട്രൊ വാര്‍ത്തയുള്‍പ്പെടെയുള്ള മാധ്യമങ്ങളോട് പറയാനുള്ളത് നന്ദി മാത്രം...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications