അലങ്കാര മത്സ്യമേഖലയുടെ വികസനത്തിന് ദേശീയ തലത്തിൽ സംയുക്ത ഗവേഷണ പദ്ധതി
കൊച്ചി: രാജ്യത്തെ അലങ്കാരമത്സ്യ മേഖലയുടെ വികസനത്തിന് ദേശീയ തലത്തിൽ സംയുക്ത ഗവേഷണ പദ്ധതി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) നേതൃത്വത്തിൽ ഇന്ത്യയിലെ ഏഴ് ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
അലങ്കാരമത്സ്യങ്ങളുടെ വിത്തുൽപാദനം, കൃഷി, വിപണനം എന്നിവ വികസിപ്പിക്കുന്നതിന് വേണ്ടി ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകായണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ശക്തമായ വിപണന ശൃംഖലകൾ ഒരുക്കി രാജ്യത്ത് അലങ്കാരമത്സ്യ ഗ്രാമങ്ങൾ വികസിപ്പിക്കുന്നതിന് പദ്ധതി ഊന്നൽ നൽകും. കൃത്രിമ തീറ്റ ഉൽപാദനം, രോഗനിർണയം, വിപണി സാധ്യതകൾ സൃഷ്ടിക്കൽ, കർഷകർക്ക് പരിശീലനം, സംരംഭകത്വം തുടങ്ങിയവയാണ് പദ്ധതിയുടെ മറ്റ് പ്രധാന ലക്ഷ്യങ്ങൾ.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സിഎംഎഫ്ആർഐയിൽ നടന്ന ചടങ്ങിൽ ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രം (ഐ.സി.എ.ആർ.) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ജെ കെ ജെന നിർവഹിച്ചു. ഇന്ത്യയിലെ അലങ്കാരമത്സ്യ വ്യവസായം ശക്തിപ്പെടുത്തുന്നതിന് ഗവേഷകരുടെയും സംരംഭകരുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ നിലവിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സംയുക്ത ഗവേഷണ പദ്ധതി സഹായകരമാകും. ഇന്ത്യയിൽ അലങ്കാല മത്സ്യ വിപണിക്ക് മികച്ച സാധ്യതയുണ്ടെങ്കിലും വ്യാപാരം മെച്ചപ്പെടുത്തുന്നതിന് ഇനിയും സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ഗുണനിലവാരമുള്ള മീനുകൾ ഉൽപാദിപ്പിക്കാനായാൽ മാത്രമേ വിദേശ വിപണിയിൽ സ്വീകാകര്യത ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പ്രാദേശിക അലങ്കാരമത്സ്യ വിത്തുൽപാദന കേന്ദ്രങ്ങൾക്ക് അവസരമൊരുക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. 22 അലങ്കാര മത്സ്യയിനങ്ങളുടെ വിത്തുൽപാദനം ഇതിനകം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
കടൽ, നദി, പശ്ചിമഘട്ടമലനിരകളിലെ നീരുറവകൾ എന്നിവിടങ്ങളിൽ നിന്ന് അലങ്കാരമത്സ്യ കുഞ്ഞുങ്ങളെ നേരിട്ട് പിടിച്ച് വിപണനം നടത്തുന്ന നിലവിലെ രീതി സുസ്ഥിര വികസനത്തിന് തടസ്സമായതിനാലാണ് വിത്തുൽപാദനം നടത്തി കുഞ്ഞുങ്ങളെ യഥേഷ്ടം ലഭ്യമാക്കുന്നത്. നിലവിൽ അലങ്കാരമത്സ്യ കയറ്റുമതിയുടെ 90 ശതമാനവും ഇത്തരത്തിൽ ജലാശയങ്ങളിൽ നിന്ന് നേരിട്ട് പിടിക്കുന്നവയാണ്. ഈ രീതി ഇവയുടെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. അതിനാൽ ഹാച്ചറികൾ വികസിപ്പിച്ച് മീൻ കുഞ്ഞുങ്ങളെ ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഎംഎഫ്ആർഐക്ക് പുറമെ, ഭുവനേശ്വറിലെ കേന്ദ്ര ശുദ്ധജലമത്സ്യ കൃഷി ഗവേഷണ സ്ഥാപനം, ബാരക്പൂരിലെ കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ സ്ഥാപനം, ലഖ്നോ ആസ്ഥാനമായ നാഷണൽ ബ്യൂറോ ഓഫ് ജെനിറ്റിക് റിസോഴ്സസ്, ചെന്നൈയിലെ കേന്ദ്ര ഓരുജല മത്സ്യകൃഷി ഗവേഷണ സ്ഥാപനം, മുംബൈയിലെ കേന്ദ്ര ഫിഷറീസ് വിദ്യാഭ്യാസ സ്ഥാപനം, ഉത്തരാഖണ്ഡിലെ ഡയറക്ടറേറ്റ് ഓഫ് കോൾഡ് വാട്ടർ റിസർച്ച് എന്നീ സ്ഥാപനങ്ങളാണ് സംയുക്ത ഗവേഷണ പദ്ധതിയിൽ പങ്കാളികളാകുന്നത്. സിഐഎഫ്ടി ഡയറടക്ടർ ഡോ സിഎൻ രവിശങ്കർ, ഡിസിഎഫ്ആർ ഡയറക്ടർ ഡോ ദേബാജിത് ശർമ, ഡോ കെ മധു, ഡോ ഇമെൽഡ ജോസഫ് പ്രസംഗിച്ചു.