യാത്രക്കാരെ പെരുവഴിയിലാക്കി ട്രിപ്പ് മുടക്കി,ഗുരുതര കൃത്യ വിലോപം, 3 സ്വാകാര്യ ബസ്സുകൾക്ക് പണി കിട്ടി
കാക്കനാട്: യാത്രക്കാരെ പെരുവഴിലാക്കി ട്രിപ്പ് മുടക്കിയത് ഉള്‍പ്പെടെ ഗുരുതര കൃത്യവിലോപം കണ്ടെത്തിയ മൂന്ന് സ്വാകാര്യ ബസ്സുകളുടെ പെര്‍മിറ്റ് ആര്‍.ടി.എ ബോര്‍ഡ് യോഗം സസ്‌പെന്‍ഡ് ചെയ്തു. ഞായറാഴ്ച സര്‍വീസ് നടത്താതിരിക്കുക, അനുവദിച്ചിരിക്കുന്ന റൂട്ടില്‍ സര്‍വീസ് നടത്താതിരിക്കുക, രാത്രി സര്‍വീസ് നടത്താതിരിക്കുക തുടങ്ങിയ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ച ബസ്സുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ജില്ലയിലെ മിക്ക റൂട്ടുകളിലും ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ട്രിപ്പുകള്‍ മുടക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി. അവസാന ട്രിപ്പ് നടത്താതെ മുങ്ങുന്ന ബസുകളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌ക്വാഡുകളും രംഗത്തിറങ്ങി. അവധി ദിവസങ്ങളില്‍ ഗ്രാമീണ മേഖലയിലേയ്ക്കുള്ള സര്‍വ്വീസുകള്‍ ഒഴിവാക്കുന്നതുമൂലം സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഓട്ടോ അടക്കമുള്ള വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഉള്‍പ്രദേശങ്ങളിലേയ്ക്കുള്ള ബസ്സുകളാണ് കൂടുതലും ട്രിപ്പുകള്‍ മുടക്കുന്നത്. ഞായറാഴ്ച കളിലാണ് സ്വകാര്യ ബസ്സുകള്‍ കൂടുതലും ട്രിപ്പ് മുടക്കുന്നത്.
സാധാരണ ദിവസങ്ങളില്‍ പോലും ജില്ലാസ്ഥാനത്തേക്ക് രാത്രിസമയങ്ങളില്‍ ബസ്സുകള്‍ കുറവാണ്. നഗരത്തില്‍ നിന്ന് കാക്കനാട്ടിലേക്ക് രാത്രി പത്തിന് ശേഷവും കാക്കനാട് നിന്ന് നഗരത്തിലേക്ക് രാത്രി എട്ടരക്ക് ശേഷവും സ്വകാര്യ ബസ്സ് സര്‍വീസുകള്‍ ഇല്ല. ഇത് മൂലം ഇന്‍ഫൊപാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖലയിലടക്കം ജോലിക്കെത്തുന്നവരാണ് ദുരിതത്തിലാകുന്നത്. കാക്കനാട് നിന്ന് നഗരത്തിലേക്ക്് രാത്രി എട്ടരക്ക് ശേഷം സര്‍വീസില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.