മഴ വന്നതോടെ റോഡ് തോടായി; റോഡ് നിർമ്മാണത്തിലെ അപാകത, നാട്ടുകാർ വിജിലൻസിൽ പരാതി നൽകി
മൂവാറ്റുപുഴ: കാവുംങ്കര-ഇരമല്ലൂര്‍ റോഡ് നിര്‍മ്മാണത്തില്‍ അപാകത. നാട്ടുകാര്‍ വിജിലന്‍സിന് പരാതിക്കൊരുങ്ങുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാവുംങ്കര-ഇരമല്ലൂര്‍ റോഡില്‍ രൂപപ്പെടുന്ന വെള്ളകെട്ട് നാട്ടുകാര്‍ക്ക് ദുരിതമായതോടെയാണ് പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
മൂവാറ്റുപുഴ നഗരസഭയിലെ കാവുംങ്കരയില്‍ നിന്നും ആരംഭിച്ച് പായിപ്ര പഞ്ചായത്തിലെ ഒഴുപാറ വരെ വരുന്ന നാലര കിലോമീറ്റര്‍ റോഡ് വീതി കൂട്ടി ബി.എം.ബി.സി.നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിലാണ് ചെറിയൊരു മഴപെയ്യുന്നതോടെ വെള്ളകെട്ടുകള്‍ രൂപപ്പെടുന്നത്. മാത്രവുമല്ല ഓടകള്‍ നിര്‍മിക്കാത്തതിനെ തുടര്‍ന്ന് റോഡിലൂടെയാണ് മഴവെള്ളം ഒഴുകുന്നത്.
ഇത് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡില്‍ നിലവിലുണ്ടായിരുന്ന കലുങ്കുകളും, ഓടകളും നിര്‍മിക്കാത്തത് റോഡിലെ വെള്ളകെട്ടിന് പ്രധാന കാരണം. കോതമംഗലം-മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിപുരാതനമായ കാവുംങ്കര-ഇരമല്ലൂര്‍ റോഡ് നവീകരണത്തിന് മൂന്ന് വര്‍ഷം മുമ്പാണ് നബാര്‍ഡില്‍ നിന്നും 4.26-കോടി രൂപ അനുവദിച്ചത്.
മൂവാറ്റുപുഴ നഗരസഭയിലെ കാവുംങ്കരയില്‍ നിന്നും ആരംഭിച്ച് പായിപ്ര പഞ്ചായത്തിലെ ഒഴുപാറ വരെ വരുന്ന നാലര കിലോമീറ്റര്‍ റോഡ് വീതി കൂട്ടി ബി.എം.ബി.സി.നിലവാരത്തില്‍ ടാര്‍ചെയ്യുന്നതിനാണ് ഫണ്ട് അനുവദിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. കാവുംങ്കര മുതല്‍ നിരപ്പ് റേഷന്‍ കടപടി വരെ ടാര്‍ ചെയ്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ബാക്കി വരുന്ന ഒന്നര കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം കരാറുകാരന്റെ അനാസ്ഥയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം വൈകുകയായിരുന്നു.
ഇതിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭങ്ങളും, കോടതിയേയും സമീപിക്കാനൊരുങ്ങിയതോടെയാണ് കരാറുകാരന്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തയ്യാറായത്. മൂവാറ്റുപുഴ - കോതമംഗലം ദേശീയപാതക്ക് സമാന്തരമായി നഗരത്തിലെ കീച്ചേരി പടിയില്‍ നിന്നാരംഭിച്ച് നെല്ലികുഴി പഞ്ചായത്തിലെ ഇരമല്ലൂരില്‍ അവസാനിക്കുന്ന 14-കിലോമീറ്റര്‍വരുന്ന റോഡാണിത്. റോഡ് ബി.എം, ബി.സി നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി.
റോഡിന്റെ താഴ്ന്ന ഭാഗങ്ങള്‍ ഉയര്‍ത്താതെയും, നിലവിലുള്ള കലങ്കുകള്‍ നിര്‍മിക്കാത്തതും മൂലം റോഡിന്റെ ഭാഗത്തും വെള്ളക്കെട്ടും രൂപപ്പെട്ടിരിക്കുകയാണ്. റോഡ് വീതി കൂട്ടി ,മണ്ണിട്ടുയര്‍ത്തി, ആവശ്യമായ സ്ഥലങ്ങളിലെല്ലാം കലുങ്ക് സ്ഥാപിച്ച്, ടാര്‍ ചെയുന്നതിനായിരുന്നു ഫണ്ട് അനുവദിച്ചിരുന്നത് പി.ഡബ്ളിയുഡി മൂവാറ്റുപുഴ ഡിവിഷനു കീഴിലെ പ്രധാന റോഡുകളില്‍ ഒന്നായ കാവുംങ്കര-ഇരമല്ലൂര്‍ റോഡില്‍ ബസുകള്‍ അടക്കം നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്.
റോഡിലെ വെള്ളകെട്ട് മൂലം ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ആനേകായിരങ്ങള്‍ ഉപയോഗിക്കുന്നതുമായ റോഡിലെ വെള്ളകെട്ട് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വെള്ളകെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ജനപ്രതിനിധികളും നാട്ടുകാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും, കരാറുകാരനോടും ആവശ്യപ്പെട്ടിട്ടും ദിക്കാരപരമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡ് നിര്‍മ്മാണത്തിലെ അപാകത ചൂണ്ടി കാണിച്ച് നാട്ടുകാര്‍ വിജിലന്‍സിനും, വകുപ്പ് മന്ത്രിയ്ക്കും പരാതി നല്‍കുവാനൊരുങ്ങുകയാണ്.