പട്ടിപിടുത്തം നഷ്ടക്കച്ചവടം; തെരുവ്‌നായ വന്ധീകരണ പരിപാടിയോട് മുഖം തിരിച്ച് കുടുംബശ്രീ
കാക്കനാട്: ജില്ലയില്‍ കുടുംബശ്രീ കൂട്ടിലാക്കി വന്ധീകരിച്ചത് 934 തെരുവ് നായ്ക്കളെ. നാടും നഗരവും തെരുവ് നായ്ക്കള്‍ ജീവന് ഭീഷണിയുയര്‍ത്തിയപ്പോഴാണ് കുടുംബശ്രീ ജില്ല മിഷന്‍ നേതൃത്വത്തില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ നായ്ക്കളെ കുട്ടിലാക്കാന്‍ വനിതകള്‍ രംഗത്തിറങ്ങിയത്. 20.54 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും തെരുവ് നായക്കളുടെ വന്ധീകരണ ദൗത്യം പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണു കുടുംബശ്രീ മിഷന്‍ നേതൃത്വത്തില്‍ തെരുവുനായ്ക്കളുടെ വന്ധീകരണ പരിപാടി. കുടുംബശ്രീ ഏറ്റെടുത്തതോടെ നായ്ക്കളുടെ വന്ധീകരണ ചുമതലയില്‍ നിന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തന്ത്രപൂര്‍വം രക്ഷപ്പെടുകയും ചെയ്തു. തെരുവ് നായ്ക്കളുടെ വന്ധീകരണത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക ബജറ്റില്‍ തുക വകയിരുത്തിയാണ് പട്ടിപടിത്തത്തില്‍ നിന്ന് തലയൂരുകായിരുന്നു.

തുക വകയിരുത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും കുടുംബശ്രീ മിഷന് തുക കൈമാറാന്‍ താല്‍പ്പര്യം കാണിച്ചില്ല. ഇതോടെ തെരുവുകള്‍ വീണ്ടും നായ്ക്കള്‍ കീഴടക്കിയ നിലയിലാണ്. മനുഷ്യജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന രീതിയില്‍ തെരുവ് നായ്ക്കളുടെ വളര്‍ച്ച നിരക്ക് മാറിക്കഴിഞ്ഞു. ലക്ഷത്തിലധികം തെരുവ് നായകള്‍ ജില്ലയിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഓരോ വര്‍ഷം കഴിയുംതോറും തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണവും ക്ര മാതീതമായി വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ ജില്ലയില്‍ എബിസിഡി പദ്ധതി(ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ഡെസിഗ്‌നേറ്റഡ്) നടപ്പിലാക്കാനായിരുന്നു തീരുമാനം. ഓരോ പഞ്ചായത്തിലേയും തെരുവ് നായകളുടെ എണ്ണം കണക്കാക്കിയശേഷം കുടുംബശ്രീ അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുമായി സഹകരിച്ചായിരുന്നു പദ്ധതി ആരംഭിച്ചത്.
ജില്ല മിഷന്‍ കോ-ഓഡിനേറ്ററുടെ നേതൃത്വത്തില്‍ നായ്ക്കളുടെ വന്ധീകരണ പരിപാടിക്കായി പ്രത്യേകതരം ഇരുമ്പ് കൂടുകള്‍ വെച്ച് പിടികൂടുന്ന നായ്ക്കളെ എബിസി കേന്ദ്രങ്ങളിലെത്തിച്ച് വന്ധീകരണം നടത്തി രണ്ട് ദിവസത്തെ സുഖചികിത്സ നല്‍കി പിടിച്ചെടുത്ത സ്ഥലത്ത് കൊണ്ട് പോയി വിട്ടയ്ക്കുന്നതായിരുന്നു പ്രജനന നിയന്ത്രണ പരിപാടി.
തെരവുനായ്ക്കളെ പിടികൂടുന്നതിനും വന്ധീകരണ ശസ്ത്രക്രിയക്കും മരുന്നതിനും ഭക്ഷണത്തിനും ഉള്‍പ്പെടെയുള്ള സുഖ ചികിത്സക്ക് 2100 രൂപ വീതം അതത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിരക്ക് നിശ്ചയിച്ചിരുന്നു. എന്നാല്‍ നായ്ക്കളെ പിടിക്കാനിറങ്ങുന്ന സ്ത്രീകളുടെ സംഘത്തിന് 500 രൂപ പോലും കൂലി കിട്ടാതെയായി. ശസ്ത്രക്രിയ നടത്തുന്ന വെറ്റനറി ഡോക്ടര്‍ക്കും വാഹന കുലിയും നല്‍കിയാല്‍ തുച്ഛമായ തുക മാത്രമായിരുന്നു പലപ്പോഴും സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നത്.
കുറഞ്ഞ കൂലിക്ക് പട്ടിപിടുത്തത്തിനിറങ്ങിയ ദരിദ്ര വിഭാഗം സ്ത്രീകള്‍ മുഖം തിരിച്ചതോടെ ജില്ലയില്‍ പദ്ധതി അവതാളത്തിലാക്കി. പട്ടി പിടിക്കാന്‍ വനികള്‍ തയ്യാറായി മുന്നോട്ട് വരാതിരുന്നത് പദ്ധതി നടപ്പിലാക്കുന്നതിന് പ്രതിബന്ധം സൃഷ്ടിച്ചിരുന്നു. കുടുംബശ്രീ ജില്ല മിഷന്‍ തയ്യാറാക്കിയ ലിസ്റ്റിലുള്ള സ്ത്രീകളെല്ലാം പത്താം ക്ലാസ് യോഗ്യതയുള്ളവരും 40 കഴിഞ്ഞവരുമാണ്.












Click it and Unblock the Notifications