ജല നിരപ്പ് താഴ്ന്നു: ദുരിതമൊഴിയാതെ മൂവാറ്റുപുഴ, വെള്ളം കയറിയത് ആയിരത്തി ഇരൂന്നോറോളം വീടുകളില്‍!!
മൂവാററുപുഴ: ജല നിരപ്പ് താഴ്ന്നെങ്കിലും ദുരിതം ഒഴിയാതെ മൂവാററുപുഴ. മൂന്നു ദിവസങ്ങളായി തുടർച്ചയായി പെയ്ത മഴക്ക് ശമനം വന്നതോടെ മൂവാററുപുഴയാറിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ ജനവാസകേന്ദ്രങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. കാലവർഷം കലിതുള്ളി പെയ്ത മഴയിൽ മൂവാററുപുഴയുടെ താഴ്ന്ന പ്രദേശങ്ങൾ എല്ലാ വെള്ളത്തിനടിയിലായി. മൂവാററുപുഴ നഗരസഭ പായിപ്ര, മാറാടി, വാളകം, പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയായിരുന്നു.
ആയിരത്തി ഇരൂന്നോറോളം കുടുംബങ്ങളിലാണ് വെള്ളം കയറിയത്. 350ഓളം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. വ്യാപാരസ്ഥാപനങ്ങൾ, മൂവാററുപുഴക്കാവ്, പുഴക്കരകാവ്, സലഫി മസ്ജിദ്, ഹോമിയോ ആശുപത്രി, മൂവാററുപുഴഫയർസ്റ്റേഷൻ, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. കൊച്ചി മധുര ദേശിയ പാതയിൽ കാരക്കുന്നത്തും, മൂവാററുപുഴ എവറസ്റ്റ് കവലയിലും റോഡിൽ വെള്ളം കയറിയതിനാൽ ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. എം.സി.റോഡിൽ വാഴപ്പിള്ളി, എസ്. വളവ്, തുടങ്ങിയ സ്ഥലങ്ങളിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് എം.സി. റോഡിലെ ഗതാഗതവും താറുമാറാക്കി. ഇന്നലെ രാവിലെ മുതൽ മഴ അല്പം ശമിച്ചതോടെ മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് താഴുകയായിരുന്നു.
വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങാൻ തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിലും, ബന്ധുവീടുകളിലും കഴിഞ്ഞിരുന്നവർ സ്വന്തം വീടുകളിലേക്ക് മാറുവാൻ നീക്കം ആരംഭിച്ചു. വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് വീടുകൾ ശുചീകരിക്കുവാൻ ദിവസങ്ങൾ എടുക്കും. ഇതിനു പുറമെ വീട്ടുപകരണങ്ങൾ അടക്കം പല സ്ഥളങ്ങളിലേക്കും മാറ്റിയിരിക്കുകയാണ്. ഇതെല്ലാ വീടുകളിൽ എത്തിക്കണം. ഇടക്കിടെ പെയ്യുന്ന മഴ ആശങ്ക പരത്തുന്നുണ്ടെങ്കിലും വീടുകളിലേക്ക് മാറുവാൻ ഉള്ള ഒരുക്കത്തിലാണ് ആളുകൾ.
മേഖലയിൽ വ്യാപാരസ്ഥാപങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മാർക്കറ്റ് ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാഹനത്തിൽ കയറ്റി സൂക്ഷിച്ചിരിക്കുകയാണ്. വെള്ളം പൂർണ്ണമായി ഇറങ്ങുന്ന മുറക്ക് സാധനങ്ങൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് മാറ്റുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
കാല വർഷ കെടുതിയിൽ വ്യാപക കൃഷിനാശമാണ് മേഖലയിൽ ഉണ്ടായത്. മൂവാററുപുഴ നഗരസഭ , വാളകം, പായിപ്ര മാറാടി , ആരക്കുഴ, പഞ്ചായഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം ഉണ്ടായത്. റബ്ബർ, വാഴ, കപ്പ, നെൽകൃഷി, പച്ചക്കറി കൃഷി, തുടങ്ങിയവയാണ് വ്യാപകമായി നശിച്ചത്. മൂവാററുപുഴയാർ കരവവിഞ്ഞ് ഒഴുകിയതോടെ ഇരു കരകളിലേയും ഏക്കരുകണക്കിന് കൃഷികൾ ഒഴുകിപോയി. ഏറ്റവും കൂടുതൽ നാശം സംഭവിച്ചത് കപ്പ ,പച്ചക്കറി കൃഷികളാണ്. മുളവൂർ തോട് , കീഴ്കാവ് തോട് എന്നിവ കരകവിഞ്ഞ് ഒഴുകിയതോടെ തോടിന് ഇരുകരകളിലുമുള്ള കൃഷികളും ഒഴുകിപോയി. വെള്ളം പൂർണ്ണമായിട്ട് ഇറങ്ങിയാലെ കൃഷി നാശത്തിന്റെ കണക്ക് ലഭിക്കുകയൊള്ളു.