പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; 'ദമ്പതികൾ തമ്മിൽ വഴക്ക് പതിവ്'
കൊച്ചി: പറവൂരിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിക്കുകയായിരുന്നു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ ( 63 ) ആണ് ഭാര്യ വനജയെ ( 58 ) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. രണ്ടര വർഷം മുൻപാണ് ഇവർ പറവൂരിൽ താമസം തുടങ്ങിയത്.
എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു വിദ്യാധരൻ. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട ജീവനക്കാരി ആയിരുന്നു വനജ. കുറച്ച് കാലം മുൻപ് വനജയ്ക്ക് കാഴ്ചക്കുറവ് ഉണ്ടായി.

സംഭവത്തെ തുടർന്ന് വിദ്യാധരന് മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതായും ദമ്പതികൾ തമ്മിൽ വഴക്കിടാറുണ്ടെന്നും നാട്ടുകാർ പറഞ്ഞതായാണ് വിവരം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുമെന്ന് വിദ്യാധരൻ പലപ്പോഴും പറഞ്ഞിരുന്നുവെന്നും സംഭവ ദിവസം രാവിലെ മകളെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും മകൾ അയൽവാസികളുമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് വിവരം.
മകൾ മാതാപിതാക്കളെ പോയിനോക്കാൻ അയൽവാസികളോട് ആവശ്യപ്പെടുകയും അയൽവാസികൾ എത്തിയപ്പോഴാണ് വിദ്യാധരനെയും വനജയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാധരനും വനജയ്ക്കും രണ്ട് പെൺമക്കൾ ആണ്. ഇരുവരും വിവാഹം കഴിഞ്ഞ് ഭർത്താക്കന്മാരുടെ വീട്ടിലാണ്.












Click it and Unblock the Notifications